അനിൽ ആന്‍റണിയെ അധിക്ഷേപിക്കുന്നത് മാന്യതയല്ല; കെഎസ്‍യുവിന് കെ ബാബുവിന്‍റെ താക്കീത്
അനിൽ ആന്‍റണിയുടെ പേരിൽ എകെ ആന്‍റണിയെ അധിക്ഷേപിക്കുവാൻ തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന നേതാക്കളെ കാലം തിരിച്ചറിയുമെന്ന് കെ ബാബു. സൂചികൊണ്ടായാലും കണ്ണിൽ കുത്തിയാൽ നോവുമെന്ന് കുട്ടികളെ നയിക്കുന്ന രാഷ്ട്രീയ യജമാനന്മാർ മനസിലാക്കുന്നത് നന്നായിരിക്കുമെന്നും കെ ബാബു.
കൊച്ചി: എകെ ആന്‍റണിയുടെ മകൻ അനിൽ ആന്‍റണിക്കെതിരെ കെഎസ് യു എറണാകുളം ജില്ലാ കമ്മിറ്റി അവതരിപ്പിച്ച പ്രമേയത്തിനെതിരെ മുൻമന്ത്രി കെ ബാബു രംഗത്ത്. കെഎസ്‍യു അവരതിപ്പിച്ച പ്രമേയം അസംബന്ധമാണെന്ന് കെ ബാബു കുറ്റപ്പെടുത്തി. ഇത്തരം പ്രവര്‍ത്തികൾ രാഷ്ട്രീയ മാന്യതയ്ക്ക് ചേരുന്നതല്ല.
അനിൽ ആന്‍റണിയുടെ പേരിൽ എകെ ആന്‍റണിയെ അധിക്ഷേപിക്കുവാൻ തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന നേതാക്കളെ കാലം തിരിച്ചറിയുമെന്നും കെ ബാബു പറഞ്ഞു.സൂചികൊണ്ടായാലും കണ്ണിൽ കുത്തിയാൽ നോവുമെന്ന് കുട്ടികളെ നയിക്കുന്ന രാഷ്ട്രീയ യജമാനന്മാർ മനസിലാക്കുന്നത് നന്നായിരിക്കുമെന്നും കെ ബാബു തുറന്നടിച്ചു
എറണാകുളം ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടന പ്രമേയത്തിലാണ് അനിൽ ആന്‍റണിക്കെതിരെ കെഎസ്‍യു വിമർശനമുന്നയിച്ചത്. പ്രസ്ഥാനത്തിന് വേണ്ടി ഒരു മുള്ളുപോലും കൊള്ളാത്ത ചില അഭിനവ പൽവാൾ ദേവൻമാരുടെ പട്ടാഭിഷേകത്തിനും പാർട്ടി യിൽ ശംഖൊലി മുഴങ്ങുന്നുവെന്നായിരുന്നു പ്രമേയത്തിലെ പരാമർശം.
കോൺഗ്രസിലെ മക്കൾ രാഷ്ട്രീയത്തിനെതിരെയും സീറ്റുകൾ സ്ഥിരമായി കൈവശം വെച്ചിരിക്കുന്ന നേതാക്കൾക്കെതിരെയും കെഎസ്‍യു വിമർശനമുന്നയിച്ചു. കോൺഗ്രസിലെ ചില കാരണവൻമാർ പാരമ്പര്യമായി കിട്ടിയ സ്വത്ത് പോലെ ചില മണ്ഡലങ്ങൾ കയ്യടിക്കി വെച്ചിരിക്കുകയാണ്.
65 വയസുണ്ടായിരിയുന്ന ആർ ശങ്കറിനെ കടൽ കിഴവൻ എന്നു വിളിച്ച അന്നത്തെ യുവകേസരികളാണ് ഇന്ന് പല സീറ്റുകളും കയ്യടക്കിവെച്ചിരിക്കുന്നത്. അവരുടെ ആവേശം പ്രസംഗത്തിൽ മാത്രമാണെന്നും പ്രമേയത്തിലൂടെ കെഎസ്‍യു വിമർശനമുന്നയിച്ചു.