'2014 ആവര്‍ത്തിക്കരുത്'; വിദ്യാഭ്യാസമുള്ള പ്രധാനമന്ത്രി വരണമെന്ന് കെജ്രിവാള്‍
ദില്ലിയിൽ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ നടന്ന പ്രതിപക്ഷ ഐക്യറാലിയെ പിന്തുണച്ച് കോൺഗ്രസും പിന്തുണച്ചിരുന്നു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടയുള്ള നേതാക്കൾ പങ്കെടുത്ത റാലി പ്രതിപക്ഷ ഐക്യനിരയുടെ ശക്തി പ്രകടനമായി
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണക്കറ്റ് പരിഹസിച്ചും വിമര്‍ശനങ്ങള്‍ ചൊരിഞ്ഞും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇന്നലെ ദില്ലിയില്‍ നടത്തിയ പ്രതിപക്ഷ റാലിക്കിടെയായിരുന്നു കെജ്രിവാളിന്‍റെ പരാമര്‍ശങ്ങള്‍. പ്രധാനമന്ത്രി പദം ഏറെ നിര്‍ണായകമാണെന്ന് പറഞ്ഞ ദില്ലി മുഖ്യമന്ത്രി, കഴിഞ്ഞ വട്ടം ഒരു 12-ാം ക്ലാസ് പാസ് ആയ ആളെയാണ് ആ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതെന്നും പറഞ്ഞു.
പക്ഷേ, ഇത്തവണ അങ്ങനെ സംഭവിക്കരുത്. വിദ്യാഭ്യാസമുള്ള ആരെയെങ്കിലും തെരഞ്ഞെടുക്കാനാകണം. വിദ്യാഭ്യാസമുള്ള ഒരാള്‍ പ്രധാനമന്ത്രി സ്ഥാനത്ത് വരുന്നതാണ് നല്ലതാവുക. ഒരു 12-ാം ക്ലാസ് പാസ് ആയ വിദ്യാഭ്യാസം മാത്രമുള്ള വ്യക്തിക്ക് എവിടെ ഒപ്പിടണമെന്ന് പോലും അറിയില്ലെന്നും കെജ്രിവാള്‍ പറഞ്ഞു.
ദില്ലിയിൽ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ നടന്ന പ്രതിപക്ഷ ഐക്യറാലിയെ പിന്തുണച്ച് കോൺഗ്രസും പിന്തുണച്ചിരുന്നു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടയുള്ള നേതാക്കൾ പങ്കെടുത്ത റാലി പ്രതിപക്ഷ ഐക്യനിരയുടെ ശക്തി പ്രകടനമായി.
പ്രതിപക്ഷ നിരയിലെ നേതാക്കളായ ഫാറൂഖ് അബ്‍ദുള്ള, ശരത് പവാർ, കനിമൊഴി, ശരത് യാദവ് എന്നിവർക്കൊപ്പം കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മയും റാലിയിൽ പങ്കെടുത്തു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി റാലിയെ അഭിസംബോധന ചെയ്ത് തിരികെ പോയ ശേഷമാണ് മമത ബാനർജി വേദിയിലെത്തിയത്. കാവൽക്കാരന്റെ ജോലി സമ്പന്നരെ സഹായിക്കൽ മാത്രമായിരുന്നുവെന്ന് യെച്ചൂരി പറഞ്ഞു.
രാജ്യത്തിനായി പ്രധാനമന്ത്രി ഒന്നും ചെയ്തില്ല. ഭരണഘടന സ്ഥാപനങ്ങളെ സർക്കാർ ദുരുപയോഗം ചെയ്തുവെന്നും യെച്ചുരി വ്യക്തമാക്കി. ബിജെപി സർക്കാരിൻറെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞെന്നു ആന്ധ്ര പ്രദേശ് മുഖ്യ മന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു.
ഇനി മോദി സർക്കാരിനു ഏറിപോയാൽ എഴുപതോ എൺപതോ ദിവസം മാത്രമാണ് ബാക്കി ഉള്ളതെന്ന് ചന്ദ്രബാബു നായിഡു പ്രസംഗത്തില്‍ വ്യക്തമാക്കി. സ്വേച്ഛാധിപത്യം അവസാനിപ്പിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ജന്ദർ മന്ദറിൽ ആം ആദ്മി പാര്‍ട്ടി റാലി സംഘടിപ്പിച്ചത്.