മോദി രാവണൻ, രാഹുൽ രാമൻ; പോസ്റ്റർ വിവാദത്തിലേക്ക്
ജനുവരി 29 ന് ആദ്യം പുറത്തിറക്കിയ പോസ്റ്ററിൽ രാവണൻ ഉണ്ടായിരുന്നില്ല. പുതിയതായി പുറത്തിറക്കിയിരിക്കുന്ന പോസ്റ്ററിൽ പത്ത് തലയുള്ള രാവണനായി മോദിയുണ്ട്. മോദിയുടെ തലയ്ക്കിരുവശങ്ങളും ബിജെപി സർക്കാർ അധികാരത്തിലിരിക്കെ സംഭവിച്ച അക്രമങ്ങളുടെ ഒരു നീണ്ട നിര തന്നെയാണ് ഉൾപ്പെടുത്തിയിട്ടുളളത്.
പട്ന: ബീഹാറിൽ രണ്ടാം തവണയും രാഹുൽ ഗാന്ധിയെ രാമനാക്കി ചിത്രീകരിച്ച് തെരഞ്ഞെടുപ്പ് പോസ്റ്റർ. രണ്ടാമത്തെ പോസ്റ്ററിൽ രാവണനായി പ്രധാനമന്ത്രി മോദിയുടെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. ജനുവരി 29 ന് ആദ്യം പുറത്തിറക്കിയ പോസ്റ്ററിൽ 'രാവണൻ' ഉണ്ടായിരുന്നില്ല. പുതിയതായി പുറത്തിറക്കിയിരിക്കുന്ന പോസ്റ്ററിൽ പത്ത് തലയുള്ള രാവണനായി മോദിയുണ്ട്. മോദിയുടെ തലയ്ക്കിരുവശങ്ങളും ബിജെപി സർക്കാർ അധികാരത്തിലിരിക്കെ സംഭവിച്ച അക്രമങ്ങളുടെ ഒരു നീണ്ട നിര തന്നെയാണ് ഉൾപ്പെടുത്തിയിട്ടുളളത്. അതിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ മുതൽ കർഷക പ്രശ്നങ്ങൾ വരെയുണ്ട്.
ബീഹാറിൽ കോൺഗ്രസ് നടത്താനിരുന്ന മെഗാറാലിക്ക് മുന്നോടിയായിട്ടായിരുന്നു ആദ്യത്തെ പോസ്റ്റർ. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഈ പോസ്റ്ററിനെതിരെ കേസെടുത്തിട്ടുണ്ട്. രാഹുൽ ഗാന്ധി, ബീഹാർ കോൺഗ്രസ് നേതാവ് മദൻ മോഹൻ ഝാ ഉൾപ്പടെ ആറ് പേർക്കെതിരേയാണ് പട്ന സിവിൽ കോടതിയിൽ പരാതി ലഭിച്ചിരിക്കുന്നത്.
ബിജെപിയുടെ ദുർഭരണം അവസാനിപ്പിച്ച് രാഹുൽ ഗാന്ധി രാമരാജ്യം കൊണ്ടുവരുമെന്ന സൂചനയാണ് പുതിയ പോസ്റ്ററിലുടനീളമുള്ളത്. 'അവർ രാമനാമം ജപിച്ചിരിക്കട്ടെ, താങ്കൾ സ്വയം രാമനാകും' എന്നായിരുന്നു ആദ്യപോസ്റ്ററിലെ വാചകങ്ങൾ. ഫെബ്രുവരി 3-ന് പട്നയിലെ ഗാന്ധി മൈതാനിൽ സംഘടിപ്പിക്കുന്ന റാലിയോട് അനുബന്ധിച്ചാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. ഇതിന് മുമ്പും രാഹുലിനെ രാമനാക്കിയും മോദിയെ രാവണനാക്കിയും ഉത്തർപ്രദേശിൾ പോസ്റ്റർ പുറത്തിറക്കിയിട്ടുണ്ട്.