വീണ്ടും പോസ്റ്റർ വിവാദം: രാഹുൽ ഗാന്ധി പരമശിവൻ, മോദി മഹിഷാസുരൻ; നിഷേധിച്ച് കോൺഗ്രസ്
ആദ്യത്തെ പോസ്റ്ററുകളിൽ മോദിയും രാഹുലും യഥാക്രമം രാവണനും രാമനും ആയിരുന്നെങ്കിൽ ഏറ്റവും പുതിയതിൽ മോദി മഹിഷാസുരനും രാഹുൽ പരമശിവനുമാണ്. പ്രിയങ്കാ ഗാന്ധിയെ ദുർഗയായും ചിത്രീകരിച്ചിട്ടുണ്ട്.
പട്ന: പട്നയിൽ വീണ്ടും പോസ്റ്റർ ചിത്രീകരണം വിവാദത്തിലേക്ക്. രാഹുൽ ഗാന്ധി സംഘടിപ്പിച്ച റാലിയ്ക്ക് ഒരു ദിവസം മുമ്പാണ് ഈ പോസ്റ്റർ പട്നയിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യത്തെ പോസ്റ്ററുകളിൽ മോദിയും രാഹുലും യഥാക്രമം രാവണനും രാമനും ആയിരുന്നെങ്കിൽ ഏറ്റവും പുതിയതിൽ മോദി മഹിഷാസുരനും രാഹുൽ പരമശിവനുമാണ്. പ്രിയങ്കാ ഗാന്ധിയെ ദുർഗയായും ചിത്രീകരിച്ചിട്ടുണ്ട്.
ഹൈന്ദവ പുരാണം അനുസരിച്ച് മഹിഷാസുരനെ വധിച്ചത് ദുർഗയാണ്. ബിജെപിയോടുള്ള വിദ്വേഷം പ്രകടിപ്പിക്കാൻ കോൺഗ്രസ് പ്രവർത്തകരാണ് ഈ പോസ്റ്റർ പുറത്തിറക്കിയത് എന്ന് ആരോപണം ഉയർന്നിട്ടുണ്ട്. എന്നാൽ കോൺഗ്രസ് പ്രവർത്തകർ ഈ ആരോപണത്തെ പാടെ നിഷേധിച്ചിരിക്കുകയാണ്.
ഇതിന് മുമ്പ് രണ്ട് തവണ പട്നയിൽ പോസ്റ്റർ പുറത്തിറക്കിയിരുന്നു. അവയിൽ രാഹുൽഗാന്ധിയെ രാമനായും മോദിയെ രാവണനായുമാണ് ചിത്രീകരിച്ചിരുന്നത്. പാർട്ടി പ്രവർത്തകരെ ഹൈന്ദവ ദൈവങ്ങളായി ചിത്രീകരിച്ച് പോസ്റ്റർ പ്രചരിപ്പിച്ചതിനും മതവികാരം വ്രണപ്പെടുത്തിയതിനും രാഹുൽ ഗാന്ധിക്കും കോൺഗ്രസ് മേധാവി മദൻ മോഹൻ ഝായ്ക്കുമെതിരെ കേസെടുത്തിരുന്നു.
എന്നാൽ ഇപ്പോൾ വന്നിരിക്കുന്ന പോസ്റ്റർ കോൺഗ്രസിന്റേതല്ലെന്ന് മദൻ മോഹൻ ഝാ സാക്ഷ്യപ്പെടുത്തുന്നു. ഈ പോസ്റ്റർ പുറത്തിറക്കിയത് ആരാണെന്നവിഷയത്തിൽ അന്വേഷണം നടത്തും. ആരാണെങ്കിലും അവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് ജൻ ആകാംഷ റാലി മീഡിയ സെൽ ചെയർമാൻ പ്രേം ചന്ദ്ര മിശ്ര ഉറപ്പ് നൽകി.