മഞ്ചേശ്വരത്ത് മത്സരിക്കാനില്ലെന്ന് കെ സുരേന്ദ്രൻ; മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി
മഞ്ചേശ്വരം മണ്ഡലത്തിൽ ഇനി മത്സരിക്കാനില്ലെന്നും സ്ഥാനാര്‍ത്ഥിയായി പ്രാദേശിക നേതാക്കളെ പരിഗണിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടെന്നും സുരേന്ദ്രൻ. ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃശൂരടക്കം ബിജെപി വിജയസാധ്യത കൽപ്പിക്കുന്ന എ പ്ലസ് മണ്ഡലങ്ങളിലേക്ക് കെ സുരേന്ദ്രനെ പരിഗണിക്കുന്നു എന്ന വാര്‍ത്തകൾക്കിടെയാണ് നിലപാട് മാറ്റം
കാസര്‍കോട് : മഞ്ചേശ്വരം മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് സാധ്യത തെളിയുന്നു. തെരഞ്ഞെടുപ്പ് കേസ് പിൻവലിക്കുന്ന കാര്യം ദേശീയ നേതൃത്വവുമായി ആലോചിച്ച് ഉടൻ തീരുമാനിക്കുമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ പറഞ്ഞു. മഞ്ചേശ്വരം മണ്ഡലത്തിൽ ഇനി മത്സരിക്കാനില്ലെന്നും സ്ഥാനാര്‍ത്ഥിയായി പ്രാദേശിക നേതാക്കളെ പരിഗണിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
2011 ലും 2016 ലും മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലും 2009 ലും 2014 ലും കാസർഗോഡ് ലോക്സഭാ മണ്ഡലത്തിലുമായി നാല് തവണ ബിജെപി സ്ഥാനാർത്ഥിയായിരുന്നു കെ സുരേന്ദ്രൻ. മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ പി.ബി അബ്ദുള്‍ റസാഖിനോട് പരാജയപ്പെട്ടത് വെറും 89 വോട്ടിനാണ്. ഫലം ചോദ്യം ചെയത് സുരേന്ദ്രൻ ഹൈക്കോടതിയിൽ നൽകിയ പരാതി പരിഗണനയിൽ ഇരിക്കെയായിരുന്നു എംഎൽഎയുടെ മരണം.കേസ് പിൻവലിക്കാൻ തയ്യാറല്ലെന്നായിരുന്ന നിലപാടാണ് കെ സുരേന്ദ്രൻ ആവര്‍ത്തിച്ച് പറഞ്ഞിരുന്നത്. ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃശൂരടക്കം ബിജെപി വിജയസാധ്യത കൽപ്പിക്കുന്ന എ പ്ലസ് മണ്ഡലങ്ങളിലേക്ക് കെ സുരേന്ദ്രനെ പരിഗണിക്കുന്നു എന്ന വാര്‍ത്തകൾക്കിടെയാണ് നിലപാട് മാറ്റം എന്നതും ശ്രദ്ധേയമാണ്.
മഞ്ചേശ്വരത്ത് ജില്ലയിൽ നിന്നുള്ളവർ തന്നെ മത്സരിക്കണമെന്ന് ബിജെപി പ്രദേശിക നേതൃത്വം ആവശ്യപ്പെടുന്നത്. മണ്ഡലത്തിൽ നിന്നുള്ളവര്‍ക്ക് തന്നെ അവസരം നൽകണമെന്നാണ് കെ സുരേന്ദ്രന്‍റെയും നിലപാട്. മഞ്ചേരശ്വരത്തെ തെരഞ്ഞെടുപ്പ് കേസ് പിൻവലിക്കാനാണ് ബിജെപി നേതൃത്വവും തീരുമാനിക്കുന്നതെങ്കിൽ ലോക്‍സഭാ തെരഞ്ഞെടുപ്പിനൊപ്പം മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞെടുപ്പും നടക്കാനാണ് സാധ്യത. ഇതിനുള്ള തയ്യാറെടുപ്പുകളും ബിജെപി കേന്ദ്രങ്ങളിൽ തുടങ്ങിക്കഴിഞ്ഞു