വിലകുറഞ്ഞ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണോ തന്നെ സന്ദർശിച്ചതെന്ന് ചോദിച്ച് പരീക്കർ രാഹുൽ ഗാന്ധിക്ക് കത്തയച്ചിരുന്നു. പരീക്കറിന്റെ കത്ത് തന്നെ അസ്വസ്ഥനാക്കിയെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.  

ദില്ലി: രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുൽ ഗാന്ധി ജന്മനാ നുണയനാണെന്നാണ് സ്മൃതി ഇറാനിയുടെ ഫേസ്ബുക്ക് കുറിപ്പ്. ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുമായി രാഹുൽ ഗാന്ധി നടത്തിയ കൂടിക്കാഴ്ച വിവാദമായതിനെക്കുറിച്ച് സംസാരിക്കവേയാണ് സ്മൃതി ഇറാനി ഇപ്രകാരം പറഞ്ഞത്. രോഗബാധിതനായ പരീക്കറെ ഗോവയിൽ എത്തിയാണ് രാഹുൽ ഗാന്ധി സന്ദർശിച്ചത്. റഫേൽ വിഷയത്തിൽ പരീക്കറിനെതിരെ ആരോപണം ഉന്നയിച്ചതിന് ശേഷമാണ് രാഹുൽ അദ്ദേഹത്തെ സന്ദർശിച്ചതെന്നും സ്മൃതി ഇറാനി പറഞ്ഞു.

രാഹുൽ ഗാന്ധിയുമായി സാമൂഹ്യമായ ബന്ധം പുലർത്തുന്നത് പോലും അപകടകരമാണ് എന്നായിരുന്നു സ്മൃതി ഇറാനിയുടെ വാക്കുകൾ. ''നിസ്സംശയം പറയാം, രാഹുൽ ഗാന്ധി ഒരു നുണയനാണ്.'' സ്മൃതി ഇറാനി പറഞ്ഞു. വിലകുറഞ്ഞ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണോ തന്നെ സന്ദർശിച്ചതെന്ന് ചോദിച്ച് പരീക്കർ രാഹുൽ ഗാന്ധിക്ക് കത്തയച്ചിരുന്നു. പരീക്കറിന്റെ കത്ത് തന്നെ അസ്വസ്ഥനാക്കിയെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. 

കഴിഞ്ഞ ദിവസമാണ് മനോഹർ പരീക്കറുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയത്. റഫേൽ കരാറിൽ മോദി മാറ്റം വരുത്തിയത് പ്രതിരോധമന്ത്രിയായിരുന്ന പരീക്കർ അറിയാതെയാണെന്ന് രാഹുൽ ഗാന്ധി വെളിപ്പെടുത്തിയിരുന്നു. ഇതാണ് വിവാദത്തിന് കാരണമായത്. പരീക്കറുമായി നടത്തിയ കൂടിക്കാഴ്ചയിലെ ഒരു വിവരവും താൻ പുറത്തു പറഞ്ഞിട്ടില്ലെന്ന് രാഹുൽ ഗാന്ധി പറയുന്നു. താൻ പ്രസംഗത്തിൽ പറഞ്ഞതെല്ലാം ഇപ്പോൾ പൊതുജനങ്ങൾക്ക് അറിവുള്ള കാര്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.