ഒറ്റയ്ക്കാണ് താൻ ഉത്തർപ്രദേശിൽ മൂന്ന് തവണ സർക്കാരുണ്ടാക്കിയതെന്നും കേന്ദ്രത്തിൽ പ്രതിരോധ മന്ത്രിയായതെന്നും മുലായം സിംഗ് യാദവ് പറഞ്ഞു.

ലഖ്‍നൗ: ഉത്തർപ്രദേശിലെ എസ്‍പി- ബിഎസ്‍പി സഖ്യത്തിൽ അതൃപ്തി പരസ്യമാക്കി എസ്‍പി നേതാവ് മുലായം സിംഗ് യാദവ്. സ്വന്തം പാർട്ടിയിലുള്ളവർ തന്നെ പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. ഒറ്റയ്ക്കാണ് താൻ ഉത്തർപ്രദേശിൽ മൂന്ന് തവണ സർക്കാരുണ്ടാക്കിയതെന്നും കേന്ദ്രത്തിൽ പ്രതിരോധ മന്ത്രിയായതെന്നും മുലായം സിംഗ് യാദവ് പറഞ്ഞു.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ എസ്‍പി-ബിഎസ്‍പി-ആ‌ർഎൽഡി സഖ്യം ധാരണയിലെത്തിയതിന് തൊട്ടുപിന്നാലെയാണ് സഖ്യത്തിൽ അതൃപ്തി പരസ്യമാക്കി മുലായം സിംഗ് യാദവ് രംഗത്തെത്തിയത്. 

ഉത്തർ പ്രദേശിലെ 80 ലോക്സഭാ മണ്ഡലങ്ങളിലെ 78 സീറ്റുകളിൽ എസ്‍പി- ബിഎസ്‍പി-ആർഎൽഡി സഖ്യം മത്സരിക്കാനാണ് ധാരണയായത്. അഖിലേഷ് യാദവിന്‍റെ സമാജ്‍വാദി പാർട്ടി 37 സീറ്റിലും മായാവതിയുടെ ബഹുജൻ സമാജ്‍വാദി പാർട്ടി 38 സീറ്റിലുമാണ് ജനവിധി തേടുക. മൂന്ന് സീറ്റുകൾ ആർഎൽഡിക്ക് നൽകിയേക്കും.

കോൺഗ്രസിന്‍റെ സിറ്റിംഗ് സീറ്റുകളായ അമേഠിയിലും റായ്ബറേലിയിലും മഹാസഖ്യം സ്ഥാനാർത്ഥികളെ നിർത്തില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിൽ എസ്പി സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനും ധാരണയായി.