ആലത്തൂരിൽ ഇത്തവണ ആരും പാട്ടും പാടി ജയിക്കില്ല; ഏഷ്യാനെറ്റ് ന്യൂസ് സർവേ ഫലം
41 ശതമാനം വോട്ട് വിഹിതം നേടി ആലത്തൂരിൽ പി കെ ബിജു പിന്നെയും ചെങ്കൊടി പാറിക്കുമെന്നാണ് സർവേ ഫലം. ശക്തമായ മത്സരം കാഴ്ചവച്ച രമ്യാ ഹരിദാസ് 39 ശതമാനം വോട്ട് വിഹിതം നേടി രണ്ടാമതെത്തും എന്നും സർവേ ഫലം വ്യക്തമാക്കുന്നു.
തിരുവനന്തപുരം: വിവാദങ്ങൾ നിറഞ്ഞ തെരഞ്ഞെടുപ്പു പോരാട്ടമാണ് ആലത്തൂരിൽ നടക്കുന്നത്. ഏറെ മുമ്പേ തന്നെ സിറ്റിംഗ് എംപി പി കെ ബിജുവിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് ഇടതുപക്ഷം പ്രചാരണത്തിൽ ബഹുദൂരം മുന്നിലെത്തി. താമസിച്ചാണ് എത്തിയെങ്കിലും രമ്യാ ഹരിദാസ് ചൂടേറിയ പോരിൽ പൊരുതിക്കയറി. പക്ഷേ ഒറ്റപ്പാലം മണ്ഡലം പേരുമാറ്റി ആലത്തൂർ ആയതിന് ശേഷം ഇടതുപക്ഷത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പാട്ടും പോരാട്ടവും വികസനവും ക്രൗഡ് ഫണ്ടിംഗും സ്ത്രീവിരുദ്ധ പരാമർശവുമെല്ലാം തെരഞ്ഞെടുപ്പ് വിഷയമായ ആലത്തൂരിൽ പി കെ ബിജു തന്നെ മൂന്നാം തവണയും ജയിച്ചു കയറുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് AZ റിസർച്ച് പാർട്ണേഴ്സ് സർവേ ഫലം.
41 ശതമാനം വോട്ട് വിഹിതം നേടി ആലത്തൂരിൽ പി കെ ബിജു പിന്നെയും ചെങ്കൊടി പാറിക്കുമെന്നാണ് സർവേ ഫലം. ശക്തമായ മത്സരം കാഴ്ചവച്ച രമ്യാ ഹരിദാസ് 39 ശതമാനം വോട്ട് വിഹിതം നേടി രണ്ടാമതെത്തും എന്ന് സർവേ ഫലം വ്യക്തമാക്കുന്നു. പതിനേഴ് ശതമാനം വോട്ട് ബിഡിജെഎസിന്‍റെ ടി വി ബാബു നേടുമെന്നാണ് സർവേ പ്രവചിക്കുന്നത്. ശക്തമായ ഇടതുപക്ഷ അടിത്തറയും കരുത്തുറ്റ സംഘടനാ സംവിധാനവുമായിരിക്കും ഇടതുപക്ഷത്തെ തുണയ്ക്കുക. രണ്ട് തവണ വിജയിച്ച പികെ ബിജുവിനെതിരായ നിഷേധ വോട്ടുകളേയും മറികടന്ന് ഇടതുപക്ഷം വിജയ സാധ്യത കൂട്ടാൻ കാരണം ഇതാകുമെന്നാണ് സർവേ ഫലത്തിൽ നിന്ന് വ്യക്തമാകുന്നത്.