ഒരു ശതമാനം വോട്ടിന്‍റെ വ്യത്യാസത്തിൽ സിറ്റിംഗ് എംപി പി കെ ശ്രീമതിയെ കെ സുധാകരൻ തോൽപ്പിക്കുമെന്ന് സർവേ ഫലം. എൽഡിഎഫ് 38 ശതമാനം വോട്ടും യുഡിഎഫ് 39 ശതമാനം വോട്ട് ഷെയറും നേടും. ബിജെപിയുടെ വോട്ട് വിഹിതം ഏഴ് ശതമാനം മാത്രം.

തിരുവനന്തപുരം: ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലമാണ് കണ്ണൂർ ലോക്സഭാ മണ്ഡലം. സിപിഎമ്മിന്‍റെ ചുവപ്പുകോട്ട എന്നാണ് വിശേഷണമെങ്കിലും ലോക്സഭാ മണ്ഡലത്തിന്‍റെ കാര്യം വരുമ്പോൾ വിജയത്തിന്‍റെ സ്ഥിതിവിവരക്കണക്കുകളിൽ മുൻതൂക്കം യുഡിഎഫിനാണ്. 2014 ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ തനിയാവർത്തനമാണ് ഇത്തവണയും കണ്ണൂർ മണ്ഡലത്തിൽ നടക്കുന്നത്. കണ്ണൂരിലെ സിറ്റിംഗ് എംപി പി കെ ശ്രീമതി തുടർന്നും മത്സരിക്കുന്നു. കഴിഞ്ഞ തവണ പരാജയപ്പെട്ട സ്ഥാനാർത്ഥിയും മുൻ എംപിയുമായ കെ സുധാകരൻ വീണ്ടും മത്സരിക്കുന്നു. എൻഡിഎ സ്ഥാനാർത്ഥിയുമായി ബിജെപി നേതാവ് സി കെ പദ്മനാഭനും മത്സര രംഗത്തുണ്ട്. എന്നാൽ ഇത്തവണ തെരഞ്ഞെടുപ്പ് ഫലം കീഴ്മേൽ മറിയുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് AZ റിസർച്ച് പാർട്ണേഴ്സ് സർവേ ഫലം.

ഒരു ശതമാനം വോട്ടിന്‍റെ വ്യത്യാസത്തിൽ സിറ്റിംഗ് എംപി പി കെ ശ്രീമതിയെ കെ സുധാകരൻ തോൽപ്പിക്കുമെന്ന് സർവേ ഫലം വ്യക്തമാക്കുന്നു. എൽഡിഎഫ് 38 ശതമാനം വോട്ടും യുഡിഎഫ് 39 ശതമാനം വോട്ട് വിഹിതം നേടുമെന്നാണ് സർവേ ഫലം വ്യക്തമാക്കുന്നത്. ബിജെപിക്കുവേണ്ടി സികെ പത്മനാഭൻ വെറും ഏഴ് ശതമാനം വോട്ട് മാത്രമേ നേടൂ എന്നും സർവേ പ്രവചിക്കുന്നു. കേരളത്തിൽ എൻഡിഎ ഏറ്റവും കുറവ് നോട്ട് നേടുന്ന മണ്ഡലവും കണ്ണൂരാകുമെന്നും സർവേ ഫലം വ്യക്തമാക്കുന്നു.

കാസർകോട് മണ്ഡലത്തിലെ ആകെ വോട്ടർമാർ 12,12,678 പേരാണ്. സമ്മതിദായകരിൽ 5,70,043 പുരുഷൻമാരും 6,42,633 സ്ത്രീകളുമുണ്ട്. കൂടാതെ ട്രാൻസ്ജെൻഡർ വിഭാഗത്തിൽനിന്ന് രണ്ട് വോട്ടർമാരും സമ്മതിദായക പട്ടികയിലുണ്ട്.