വടക്കുന്നാഥന്‍റെ സന്നിധി ഇത്തവണ ആർക്കൊപ്പം നിൽക്കും? സുരേഷ് ഗോപിയുടെ മാസ് ഡയലോഗുകൾ മണ്ഡലത്തിൽ തരംഗമുണ്ടാക്കുമോ? ഏഷ്യാനെറ്റ് ന്യൂസ് - AZ റിസർച്ച് പാർട്ണേഴ്‍സ് പ്രീപോൾ സർവേ ഫലം ഇങ്ങനെ. 

തൃശ്ശൂരിൽ പോരാട്ടച്ചൂട് കനത്തിരിക്കുകയാണ്. ജനമനസ്സിനൊപ്പം സഞ്ചരിക്കാൻ ടി എൻ പ്രതാപനും കൃത്യമായ രാഷ്ട്രീയം പറഞ്ഞ് മികച്ച പ്രതിച്ഛായയോടെ രാജാജി മാത്യു തോമസും മാസ് ഡയലോഗുകളുമായി സുരേഷ് ഗോപിയും കളം പിടിക്കാനെത്തിയിരിക്കുന്നു. 

അയ്യപ്പന്‍റെ പേരിൽ വോട്ട് തേടലും, അയ്യനെന്ന വാക്കിന്‍റെ അർത്ഥവും അർത്ഥവ്യത്യാസങ്ങളും വിവാദങ്ങളുമായി പൂരനഗരിയിൽ പ്രചാരണം ഉച്ചസ്ഥായിയിലാണ്. ആദ്യം തുഷാർ വെള്ളാപ്പള്ളിയുടെ സ്ഥാനാർത്ഥിത്വം മാറി സുരേഷ് ഗോപി കളത്തിലിറങ്ങിയപ്പോൾ, എത്ര വോട്ട് കിട്ടുമെന്നൊക്കെ എല്ലാവരും സംശയിച്ചു. എഴുതിയ ചുവരെഴുത്ത് മുഴുവൻ മാറ്റിയെഴുതി ഇരട്ടിപ്പണിയെടുക്കേണ്ടി വന്നു ബിജെപിക്കാർക്ക്. പക്ഷേ, ലേറ്റായാലും ലേറ്റസ്റ്റായി വന്ന സുരേഷ് ഗോപി, വാചകക്കസർത്തുകളിലൂടെയാണ് വോട്ടർമാരെ കയ്യിലെടുക്കാൻ നോക്കുന്നത്. 

ഇത് ഇത്തവണ മണ്ഡലത്തിൽ വലിയ ഘടകമായെന്ന് തന്നെയാണ് സർവേ ഫലം പറയുന്നത്. പക്ഷേ വോട്ട് ധ്രുവീകരണം ടി എൻ പ്രതാപന് തുണയാകും. രാജാജി രണ്ടാം സ്ഥാനത്തും സുരേഷ് ഗോപി മൂന്നാം സ്ഥാനത്തും തന്നെയാകുമെങ്കിലും എൻഡിഎ വൻ മുന്നേറ്റമുണ്ടാക്കും. 26 ശതമാനം വോട്ട് സുരേഷ് ഗോപി വാങ്ങിച്ചെടുക്കുമെന്ന് സർവേ ഫലം പറയുന്നു.

ഫലമിങ്ങനെ:

ടി എൻ പ്രതാപൻ : 36 %

രാജാജി മാത്യു തോമസ് : 32 %

സുരേഷ് ഗോപി : 26 %