ചെര്‍ക്കള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ ഇദ്ദേഹം മൊഗ്രാൽപുത്തൂർ പഞ്ചായത്ത് ഒന്നാം വാർഡ് ബിഎൽഒ ആണ്. ജോലി സമ്മർദ്ദമാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന പരാതിയുമായി ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു.

കാസർകോട്: കാസർകോട് മൊഗ്രാലിൽ ബിഎൽഒ പുഴയിൽ ചാടി മരിച്ചു. മൊഗ്രാൽ പുത്തൂർ, കടവത്ത് സ്വദേശി മുഹമ്മദ് സവാദ് ആണ് മരിച്ചത്. ജോലി സമ്മർദ്ദം മൂലമാണ് മരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. എന്നാൽ

വ്യക്തിപരമായ കാരണങ്ങളാൽ മരിക്കുന്നുവെന്ന ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി. ഇന്ന് രാവിലെയാണ് 32 വയസുകാരനായ മുഹമ്മദ് സവാദിനെ വീട്ടിൽ നിന്ന് കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൊഗ്രാൽ പാലത്തിന് മുകളിൽ ഇദ്ദേഹത്തിൻ്റെ ബൈക്ക് കണ്ടെത്തി.

മൊഗ്രാല്‍ കടവത്ത് പുഴയില്‍ അവശനിലയില്‍ കിടക്കുകയായിരുന്നു സവാദ്. ഉടൻ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചെര്‍ക്കള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ ഇദ്ദേഹം മൊഗ്രാൽപുത്തൂർ പഞ്ചായത്ത് ഒന്നാം വാർഡ് ബിഎൽഒ ആണ്. ജോലി സമ്മർദ്ദമാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന പരാതിയുമായി ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു. മൃതദേഹം ക്യാഷ്വാലിറ്റിയിൽ നിന്ന് മോർച്ചറിയിലേക്ക് മാറ്റാൻ അനുവദിക്കില്ലെന്ന് ആയിരുന്നു ബന്ധുക്കളുടെ നിലപാട്.

റിട്ടേണിംഗ് ഓഫീസർ ബിനു ജോസഫ് സ്ഥലഞ്ഞെത്തി ബന്ധുക്കളുമായി ചർച്ച നടത്തി. പൊലീസ് അന്വേഷണത്തിനൊപ്പം ഡിപ്പാർട്ട്മെൻ്റ് തല അന്വേഷണവും നടത്തുമെന്ന ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ സവാദിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. വ്യക്തിപരമായ കാരണങ്ങളാൽ ആത്മഹത്യ ചെയ്യുന്നു എന്നാണ് കുറിപ്പിലുള്ളത്. സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

കാസർകോട് BLO പുഴയിൽ ചാടി മരിച്ചു; ജോലി സമ്മർദ്ദമെന്ന് കുടുംബം, വ്യക്തിപരമായ കാരണങ്ങളെന്ന് കുറിപ്പ്