ആന്ധ്രയിലെ 21കാരിയുടെ മരണം: യുവനടന്‍ സുശാന്തിന്റെ മരണത്തിലെ മനോവിഷമം കാരണമെന്ന് പൊലീസ്
യുവനടന്‍ സുശാന്ത് സിംഗിന്‍റെ കടുത്ത ആരാധികയായിരുന്നു യുവതി. സുശാന്തിന്‍റെ മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ യുവതി അസ്വസ്ഥയായിരുന്നെന്നാണ് വീട്ടുകാരുടെ പ്രതികരണം. മരണവാര്‍ത്ത സംബന്ധിച്ച വീഡിയോകള്‍ കണ്ടതിന് ശേഷം വീട്ടുകാരോട് സംസാരിക്കാന്‍ കൂടി യുവതി തയ്യാറായിരുന്നില്ലെന്ന് കുടുംബം
ശ്രീഹരിപുരം: ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്ത് ജൂൺ 16ന് 21 കാരി ആത്മഹത്യ ചെയ്തത് നടന്‍ സുശാന്ത് സിഗ് രാജ്പുത്തിന്റെ മരണത്തെ തുടര്‍ന്നുള്ള മനോവിഷമം മൂലമെന്ന് പോലീസ് കണ്ടെത്തി. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു യുവതിയെ കണ്ടെത്തിയത്. ശ്രീഹരിപുരത്തു താമസിച്ചിരുന്ന യുവതി സ്വകാര്യ സ്‌കൂളിലെ ടീച്ചർ ആയിരുന്നു.
മൂന്ന് വര്‍ഷം മുന്‍പാണ് യുവതിയുടെ കുടുംബം വിശാഖപട്ടണത്ത് എത്തുന്നത്. യുവനടന്‍ സുശാന്ത് സിംഗിന്‍റെ കടുത്ത ആരാധികയായിരുന്നു യുവതി. സുശാന്തിന്‍റെ മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ യുവതി അസ്വസ്ഥയായിരുന്നെന്നാണ് വീട്ടുകാരുടെ പ്രതികരണം. മരണവാര്‍ത്ത സംബന്ധിച്ച വീഡിയോകള്‍ കണ്ടതിന് ശേഷം വീട്ടുകാരോട് സംസാരിക്കാന്‍ കൂടി യുവതി തയ്യാറായിരുന്നില്ലെന്ന് കുടുംബം പൊലീസിന് മൊഴി നല്‍കി.
ജൂണ്‍ 16ന് യുവതി റൂമിനകത്ത് കയറി വാതില്‍ അടച്ചു. നിരവധി തവണ തട്ടിയിട്ടും വാതില്‍ തുറന്നില്ല. ഇതോടെ സംശയം തോന്നിയ വീട്ടുകാര്‍ വാതില്‍ പൊളിച്ച് അകത്ത് കയറുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ മരണം കഴുത്തില്‍ കയര്‍ മുറുകിയുള്ള ശ്വാസം മുട്ടിയാണ് യുവതി മരിച്ചതെന്ന് തെളിഞ്ഞിരുന്നു.ഇന്നലെയാണ് കേസന്വേഷണം പൂർത്തിയായത്. ജൂണ്‍ 14നാണ് ബോളിവുഡിലെ യുവ നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്‍റെ ബാന്ദ്രയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.