കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി അദ്ദേഹത്തിന് അനുമോദന മെഡൽ സമ്മാനിച്ചു. ഇതൊരു അസുലഭ നിമിഷമാണെന്ന് വിശേഷിപ്പിച്ച മോഹൻലാൽ, കരസേനയ്ക്കായി കൂടുതൽ പ്രചാരണ പരിപാടികൾ ഏറ്റെടുക്കുമെന്നും അറിയിച്ചു
ദാദാ സാഹിബ് അവാർഡ് ജേതാവ് മോഹൻലാലിന് ആദരവുമായി ഇന്ത്യൻ കരസേന. കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മോഹൻലാലിന് അനുമോദന മെഡൽ സമ്മാനിച്ചു. ജീവിതത്തിലെ അസുലഭനിമിഷമാണെന്നും കരസേനയ്ക്ക് വേണ്ടിയുള്ള കൂടുതല്‍ പ്രചാരണ പരിപാടികള്‍ ഏറ്റെടുക്കുമെന്നും മോഹൻലാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഫാൽക്കെ അവാർഡ് ഏറ്റുവാങ്ങി മടങ്ങിയ മോഹൻലാൽ ഇത്തവണ ദില്ലിയിലെത്തിയത് കരസേന മേധാവിയുടെ ആദരവ് ഏറ്റുവാങ്ങാൻ. സൗത്ത് ബ്ലോക്കില്‍ നടന്ന ചടങ്ങില്‍ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മോഹൻലാലിന് അനുമോദന മെഡൽ സമ്മാനിച്ചു.
"ജീവിതത്തിലെ അസുലഭ നിമിഷമായി ഇതിനെ കാണുന്നു. പതിനാറ് വർഷമായി ഞാൻ ആർമിയിലുണ്ട്. നമ്മൾ ചെയ്യുന്ന ഒരുപാട് പ്രവൃത്തികളെ കുറിച്ച് അവർക്കറിയാം. അതെങ്ങനെ കുറച്ച് കൂടി എൻഹാൻസ് ചെയ്യാം, ടെറിട്ടോറിയൽ ആർമിയെ എങ്ങനെ പ്രൊജക്ട് ചെയ്യാം എന്നതിനെ കുറിച്ചുള്ള സാധ്യതകളെ കുറിച്ചെല്ലാം സംസാരിച്ചു." മോഹൻലാൽ പറഞ്ഞു.
കേരളത്തിൽ ആർമിയെ കുറിച്ച് അധികം അറിവില്ല
കേരളത്തിൽ ആർമിയെ കുറിച്ച് ഇപ്പോഴും അധികം അറിവില്ല. അതുകൊണ്ട് ആർമിയെ എങ്ങനെ പ്രമോട്ട് ചെയ്യാം, ആളുകളെ എങ്ങനെ ആർമിയിലേക്ക് കൊണ്ടുവരാം എന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. രാജ്യ സ്നേഹം കൂടുതൽ ഡെവലപ്പ് ചെയ്യാനാണ്. അപൂർവമായ കൂടികാഴ്ചയായിരുന്നു ആർമി ചീഫിന്റെ കയ്യിൽ നിന്നും കിട്ടിയത്. ഞങ്ങളുടെ സംഘടന വയനാട്ടിൽ വലിയ സ്കിൽ ഡവലപ്മെന്റ് സെന്റർ തുടങ്ങാൻ പോകുകയാണ്. സ്‌കൂളുകൾ പോലെയുള്ള പദ്ധതികളൊക്കെയുണ്ട്. വീണ്ടും പ്രളയം വരാത്ത സ്ഥലത്ത് വേണം ചെയ്യാൻ. ഒരു ആറ് മാസത്തിനുള്ളിൽ ഞങ്ങൾ അത് തുടങ്ങും." മോഹൻലാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം കേരള സംസ്ഥാന സർക്കാരിന്റെ ആദരം മോഹൻലാൽ ഏറ്റുവാങ്ങിയിരുന്നു. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സിനിമ- സാംസകാരിക രംഗത്തെ നിരവധി പേരാണ് പങ്കെടുത്തത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'ഹൃദയപൂർവ്വം' ആയിരുന്നു ഒടുവിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രത്തിന് ഒടിടി സ്ട്രീമിങ്ങിന് ശേഷവും പ്രശംസകൾ ലഭിക്കുന്നുണ്ട്.


