'ട്വന്റി ട്വന്റി' സിനിമയെക്കുറിച്ചുള്ള ജയറാമിന്റെ പരസ്പരവിരുദ്ധമായ പ്രസ്താവനകൾ ട്രോളുകൾക്ക് വഴിവെച്ചിരുന്നു. ഇതിനോട് പ്രതികരിച്ച നടൻ ബൈജു സന്തോഷ്, ജയറാം പണ്ടേ വിനയാന്വിതനാണെന്നും ഈയിടെയായി എളിമ കൂടിയതാണ് ട്രോളുകൾക്ക് കാരണമെന്നും അഭിപ്രായപ്പെട്ടു.
ഏതാനും നാളുകൾക്ക് മുൻപ് തമിഴ് അഭിമുഖത്തിൽ നടൻ ജയറാം ട്വിന്റി ട്വന്റി സിനിമയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഏറെ വൈറലായിരുന്നു. ക്ലൈമാക്സിൽ താൻ ഇല്ലാതായതിന്റെ കാരണമാണ് ജയറാം പറഞ്ഞത്. എന്നാൽ ഇത് ട്രോളുകൾക്ക് വഴിവച്ചു. തമിഴിൽ ദീപാവലിയാണ് കാരണമായി പറഞ്ഞതെങ്കിൽ, വർഷങ്ങൾക്ക് മുൻപ് മലയാളം അഭിമുഖത്തിൽ ശബരിമല എന്നായിരുന്നു പറഞ്ഞത്. സോഷ്യൽ മീഡിയയിൽ രണ്ട് വീഡിയോകളും കോർത്തിണക്കി പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു. ഇതിനിടെ തന്നെ ജയറാമിന്റെ എളിമയും ചർച്ചയായി മാറി.
ഇപ്പോഴിതാ ജയറാമിന്റെ എളിമയെ കുറിച്ച് നടൻ ബൈജു സന്തോഷ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. ജയറാം പണ്ടേ അങ്ങനെയാണെന്നും ഈയിടെ ആയിട്ട് എളിമ ഇത്തിരി കൂടിപ്പോയത് കൊണ്ട് ട്രോളുകൾ വരികയാണെന്നും ബൈജു പറയുന്നു. എളിമ കുറയ്ക്കാൻ ജയറാമിനോട് പറയാനിരിക്കുകയാണ് താനെന്ന് പറഞ്ഞ ബൈജു, അത് കേരളത്തിൽ നടക്കില്ലെന്നും തമിഴ്നാട്ടിൽ ഓക്കെ ആണെന്നും പറഞ്ഞു.
"പുള്ളി പണ്ടേ അങ്ങനെയാ. സ്വഭാവം അങ്ങനെയാണ്. ഒരു സ്ഥലത്ത് പോകുമ്പോള്‍ 1000 പേരുണ്ടെങ്കില്‍ പുള്ളി പറയും 10000 പേരുണ്ടെന്ന് പറയും. അങ്ങനയെ പറയുള്ളൂ. അതായത് പൊലിപ്പിച്ചേ പറയൂ. അങ്ങേരുടെ ഒരു രീതിയാണത്. പക്ഷേ ആ പറയുന്നത് കേള്‍ക്കാന്‍ ഭയങ്കര രസമാണ്. കേട്ടോണ്ടിരിക്കാന്‍. പിന്നെ ഈയിടെ ആയിട്ട് പുള്ളിയെ കളിയാക്കുന്നത് കൂടുതലാണ്. എളിമ കൂടിപ്പോയത് കൊണ്ട്. എളിമ കാണിച്ചാലും പ്രശ്നമാണോ. ഇല്ലെങ്കില്‍ അഹങ്കാരിയാണെന്ന് പറയും. എളിമ ഇച്ചിരി കൂടിയപ്പോള്‍ അതിനെ ട്രോളി കൊല്ലുകയാണ്. അത് ശകലം കുറച്ചാല്‍ നല്ലത്. പുള്ളിയോടത് ഞാന്‍ പറയാനിരിക്കുകയാണ്. മലയാളിക്ക് ഇത്രയും വേണ്ട. മലയാളിക്ക് ഇത്രയും എളിമ കൊടുക്കരുത്. തമിഴില്‍ ഓക്കെ", എന്നായിരുന്നു ബൈജു സന്തോഷിന്റെ വാക്കുകൾ. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിനിടെ ആയിരുന്നു നടന്റെ പരാമർശം.



