അരവിന്ദ് കരുണാകരന്‍ ഐപിഎസ് എന്ന പൊലീസ് ഓഫീസറായാണ് ദുല്‍ഖര്‍ സ്ക്രീനിലെത്തുന്നത്. ബോബി- സഞ്ജയ് ആണ് തിരക്കഥ.
മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദുൽഖർ സൽമാൻ (Dulquer Salmaan) ചിത്രം സല്യൂട്ട്(Salute) പ്രേക്ഷർക്ക് മുന്നിലെത്തി. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. നാളെ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും ഒരു ദിവസം നേരത്തെ ചിത്രം റിലീസ് ചെയ്യുകയായിരുന്നു. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാവും. പ്രതീക്ഷിക്കാതെയുള്ള റിലീസാണെങ്കിലും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ചിത്രത്തിന് ലഭിക്കുന്നത്.
ദുൽഖറിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്ന് ആണ് സല്യൂട്ട് എന്നാണ് ഭൂരിഭാഗം പേരും പ്രതികരിച്ചിരിക്കുന്നത്. "റിസ്കി സബ്ജക്ടിലുള്ള സിനിമകൾ തുടർച്ചയായി ചെയ്യുന്ന ദുൽഖറിന് അഭിനന്ദനങ്ങൾ. മുൻകാല ബോബി സഞ്ജയ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന തിരക്കഥ. നമ്മൾ കണ്ടു ശീലിച്ച സാധാരണ ഔട്ട് എൻ ഔട്ട് ത്രില്ലറുകളേക്കാൾ സ്ലോ ബർണറാണ് ഇത്. അന്വേഷണ രംഗങ്ങൾ നിങ്ങളെ ആകർഷിക്കും. കഥ പറച്ചിലിന്റെ പുതിയ വഴി. സെമി-റിയലിസ്റ്റിക് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ.", എന്നിങ്ങനെ പോകുന്നു പ്രേക്ഷക പ്രതികരണങ്ങൾ.
അരവിന്ദ് കരുണാകരന്‍ ഐപിഎസ് എന്ന പൊലീസ് ഓഫീസറായാണ് ദുല്‍ഖര്‍ സ്ക്രീനിലെത്തുന്നത്. ബോബി- സഞ്ജയ് ആണ് തിരക്കഥ. ഒരു സാധാരണ പൊലീസ് സ്റ്റോറി ആയിരിക്കില്ല ചിത്രമെന്ന സൂചന തരുന്നതായിരുന്നു നേരത്തേ പുറത്തെത്തിയ ട്രെയ്‍ലര്‍. വലിയ പ്രേക്ഷക സ്വീകാര്യത നേടിയ 'മുംബൈ പൊലീസി'നു ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പൊലീസ് സ്റ്റോറിയാണ് സല്യൂട്ട്.
ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്‍റിയാണ് നായിക. മനോജ് കെ ജയൻ മറ്റൊരു സുപ്രധാന വേഷത്തില്‍ എത്തുന്നു. അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്‍മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. ജേക്സ് ബിജോയ്‍യുടേതാണ് സംഗീതം. എഡിറ്റിംഗ് ശ്രീകർ പ്രസാദ്, ഛായാഗ്രഹണം അസ്‍ലം പുരയിൽ, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം സുജിത് സുധാകരൻ, കലാസംവിധാനം സിറിൽ കുരുവിള, സ്റ്റിൽസ് രോഹിത്, പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ കെ സി രവി, അസോസിയേറ്റ് ഡയറക്ടർ ദിനേഷ് മേനോൻ, പിആർഒ മഞ്ജു ഗോപിനാഥ്. വേഫെയറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് നിര്‍മ്മാണം. വേഫെയറര്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്.
ചിത്രത്തിന്റെ ഡയറക്ട് ഒടിടി റിലീസില്‍ പ്രതിഷേധിച്ച് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ദുല്‍ഖറിനും അദ്ദേഹത്തിന്‍റെ നിര്‍മ്മാണ കമ്പനിയായ വേഫെയറര്‍ ഫിലിംസിനും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ധാരണകളും വ്യവസ്ഥകളും ലംഘിച്ചാണ് സല്യൂട്ട് സിനിമ ഒടിടിക്ക് നൽകിയതെന്നാണ് ഫിയോക് ആരോപിച്ചത്. ജനുവരി 14 ന് സല്യൂട്ട് തിയറ്ററിൽ റിലീസ് ചെയ്യുമെന്ന് എഗ്രിമെന്റ് ഉണ്ടായിരുന്നു. പോസ്റ്ററും അടിച്ചിരുന്നു. ഈ ധാരണ ലംഘിച്ചാണ് സിനിമ ഒടിടിയിൽ എത്തിക്കുന്നതെന്നും ഫിയോക് ആരോപിച്ചിരുന്നു.
