'അന്ന് തുടക്കക്കാരനായ എനിക്ക് വേണുച്ചേട്ടൻ നൽകിയ ടിപ്സുകൾ ഒരുകാലത്തും മറക്കില്ല'; ജഗദീഷ് പറയുന്നു
'ഓടരുതമ്മാവാ ആളറിയാം' എന്ന ചിത്രം മുതൽ തുടങ്ങിയ ആത്മബന്ധമാണ് ഇരുവരും തമ്മിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
നടൻ നെടുമുടി വേണുവിനെ(nedumudi venu) അനുസ്മരിച്ച് ജഗദീഷ്( jagadeesh). ഇന്ത്യൻ സിനിമ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച പ്രതിഭകളിൽ ഒരാളെയാണ് നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് ജഗദീഷ് പറഞ്ഞു. 'ഓടരുതമ്മാവാ ആളറിയാം' എന്ന ചിത്രം(cinema) മുതൽ തുടങ്ങിയ ആത്മബന്ധമാണ് ഇരുവരും തമ്മിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
"ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രം മുതൽ തുടങ്ങിയ ആത്മബന്ധമാണ് ഞാനും വേണുച്ചേട്ടനും തമ്മിലുള്ളത്. ആ സിനിമയിൽ അഭിനയിക്കുമ്പോൾ തുടക്കക്കാരൻ എന്ന നിലിൽ എനിക്ക് ഉണ്ടായിരുന്ന പരിമിതികൾ അതിജീവിക്കാൻ അദ്ദേഹം നൽകിയ ടിപ്സുകൾ, ആത്മവിശ്വാസം അതൊന്നും എനിക്ക് ഒരുകാലത്തും മറക്കാനാകില്ല. കഥാപാത്രങ്ങളെ ഭംഗിയായി അവതിപ്പിക്കാൻ വേണ്ട കാര്യങ്ങൾ അദ്ദേഹം പറഞ്ഞു തന്നിട്ടുണ്ട്. എല്ലാവരുടെയും മനസ്സിൽ എക്കാലത്തും നിലനിൽക്കുന്ന കഥാപാത്രങ്ങളെ അദ്ദേഹം മികച്ചതായി തന്നെ നമുക്ക് തന്നു. ഇന്ത്യൻ സിനിമ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച പ്രതിഭകളിൽ ഒരാളെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്."
തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ചായിരുന്നു നെടുമുടി വേണുവിന്റെ അന്ത്യം. ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകൾക്ക് തിരക്കഥ രചിച്ച അദ്ദേഹം ഒരു ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്.. സിനിമയിലെ വിവിധ പ്രകടനങ്ങൾക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്. സിനിമയിൽ അരങ്ങേറ്റം കുറിച്ച് മരിക്കുന്ന കാലം വരേയും സിനിമയിൽ അദ്ദേഹം സജീമായിരുന്നു എന്നതും മറ്റൊരു സവിശേഷതയാണ്.