നടൻ പ്രകാശ് രാജിന്റെ അമ്മ സുവർണ്ണലത കഴിഞ്ഞ ദിവസം അന്തരിച്ചിരുന്നു. പന്ത്രണ്ടാം വയസ്സിൽ അനാഥാലയത്തിൽ വളർന്ന് നഴ്‌സായ അവർ, ജീവിതത്തിലെ കടുത്ത പ്രതിസന്ധികളെ അതിജീവിച്ചാണ് നാല് മക്കളെ വളർത്തിയത്.

ലയാളികൾ അടക്കമുള്ള തെന്നിന്ത്യൻ സിനിമാസ്വാദകർക്ക് ഏറെ പ്രിയങ്കരനാണ് നടൻ പ്രകാശ് രാജ്. കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങൾ ചെയ്ത അദ്ദേഹം യഥാർത്ഥ ജീവിതത്തിൽ നിലപാടുകൾ വെട്ടിത്തുറന്ന് പറയാൻ മടി കാണിക്കാത്ത ആളാണ്. ഇതിന്റെ പേരിൽ പലപ്പോഴും വിവാദങ്ങളിലും അദ്ദേഹം അകപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും തനിക്ക് പറയാനുള്ളത് എന്നും മുഖത്ത് നോക്കി പറയാൻ പ്രകാശ് രാജ് മടി കാണിക്കാറില്ല. നിലവിലും അഭിനയവുമായി മുന്നോട്ട് പോകുന്ന താരത്തിന്റെ ഏറ്റവും വലിയ സ്വത്ത് അമ്മ സുവർണ്ണലതയാണ്. 'എന്റെ മഹാറാണി' എന്നാണ് മുൻപ് പ്രകാശ് രാജ് അമ്മയെ വിശേഷിപ്പിച്ചത്.

എന്നും തനിക്കൊപ്പം ഉണ്ടായിരുന്നു പ്രകാശ് രാജിന്റെ അമ്മ കഴിഞ്ഞ ദിവസം അന്തരിച്ചിരുന്നു. ബെംഗളൂരുവിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. നിരവധി പേരാണ് ആശ്വാസ വാക്കുകളുമായി പ്രകാശ് രാജിന്റെ അടുത്തെത്തുന്നത്. തതവസരത്തിൽ സുവർണ്ണലതയുടെ ജീവിതവും ശ്രദ്ധനേടിയിരിക്കുകയാണ്. 12 വയസ് മുതൽ അനാഥാലയത്തിൽ വളർന്ന ആളായിരുന്നു സുവർണ്ണലത. അനാഥാലയത്തിൽ നിന്നും പഠിച്ച് ഒരു നഴ്സായി അവർ മാറി. ഒടുവിൽ വിവാഹം കഴിച്ചപ്പോൾ ഭർത്താവ് മദ്യപാനി ആയിരുന്നു. എന്നാലും ആ വെല്ലുവിളികളൊന്നും സുവർണ്ണലതയെ തളർത്തിയില്ല. നാല് മക്കളെയും വളർത്തി. അവർക്ക് വേണ്ട വിദ്യാഭ്യാസവും നൽകി.

അമ്മയെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയോട് പ്രകാശ് രാജ് പറഞ്ഞത് ഇങ്ങനെ

അവർ എന്റെ രാജ്ഞിയാണ്, ഞാൻ എവിടെ പോയാലും എൻ്റെ കൂടെ തന്നെ എപ്പോഴും ഉണ്ടാകും. 12 വയസുള്ളപ്പോഴായിരുന്നു അമ്മാമ്മ മരിക്കുന്നത്. അപ്പൂപ്പന് നോക്കാൻ കഴിയാതെ വന്നപ്പോൾ അമ്മയെ ഒരു അനാഥാലയത്തിൽ കൊണ്ടാക്കി. അവിടെ വളർന്ന ഒരു നിഷ്കളങ്ക ആത്മാവാണ് എന്റെ അമ്മ. പ്രതിസന്ധികളെ തരണം ചെയ്ത് അമ്മ ഒരു നഴ്സായി. അമ്മ ജോലി ചെയ്തിരുന്ന ആശുപത്രിയിൽ അസുഖ ബാധിതനായിട്ട് എത്തിയതായിരുന്നു എന്റെ അച്ഛൻ. ആ കണ്ടുമുട്ടൽ പ്രണയത്തിലേക്ക് എത്തിച്ചു. പിന്നീട് മതത്തിന്റെ അതിര്‍വരമ്പുകള്‍ മറികടന്നൊരു വിവാഹം. പക്ഷേ അച്ഛൻ ജോലിക്ക് പോകാൻ ആ​ഗ്രഹിച്ചില്ല. മ​ദ്യത്തിന് അടിമയായി. വീട്ടിൽ നിന്നും പണം കരസ്ഥമാക്കി മാസങ്ങളോളം എവിടെയെങ്കിലും പോകും. അത് തുടർക്കഥയായി. ഈ വെല്ലുവിളികൾക്കിടയിലും അമ്മ പതറിയില്ല. ഞങ്ങൾ നാല് മക്കളേയും വളർത്തി. കുടുംബത്തെ പോറ്റാൻ അക്ഷീണം പ്രയത്നിച്ചു. തന്നെ കൊണ്ട് താങ്ങാൻ കഴിയുന്ന ഏറ്റവും മികച്ച വിദ്യാഭ്യാസം മക്കൾക്ക് നൽകി.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming