കാറിടിച്ച് പരിക്കേറ്റയാളെ ആശുപത്രിയിലാക്കി കടന്നുകളഞ്ഞു; നടനെതിരെ കേസ്
തലയ്ക്ക് മാരകമായി പരിക്കേറ്റ രാജേഷിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
മുംബൈ: തന്റെ കാറിടിച്ച് മാരകമായി പരിക്കേറ്റയാളെ ആശുപത്രിയിലാക്കി കടന്നുകളഞ്ഞ സംഭവത്തിൽ ബോളിവുഡ് നടൻ രജത് ബേദിയുടെപേരില്‍ കേസ്. ഡി.എന്‍. നഗര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്ധേരിയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ രാജേഷ് ദൂത് എന്നയാളെ രജത് തന്നെയാണ് ആശുപത്രിയിലെത്തിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസമാണ് സംഭവം. തന്റെ കാറിടിച്ചാണ് രാജേഷിന് പരിക്കേറ്റതെന്ന് നടൻ ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നു. സഹായിക്കാമെന്ന് ഉറപ്പുപറഞ്ഞ രജത് അല്പസമയത്തിന് ശേഷം സ്ഥലം വിട്ടതായി രാജേഷിന്റെ കുടുംബം ആരോപിച്ചു. ഐപിസി മോട്ടോര്‍ വാഹന നിയമങ്ങളിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് നടനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ജോലി കഴിഞ്ഞ് വരികയായിരുന്ന രാജേഷിനെ, റോഡ് മുറിച്ച് കടക്കവെയാണ് രജതിന്റെ കാറാടിച്ചത്. തലയ്ക്ക് മാരകമായി പരിക്കേറ്റ രാജേഷിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, നടനെതിരെയുള്ള ആരോപണങ്ങള്‍ രജത് ബേദിയുടെ മാനേജര്‍ നിഷേധിച്ചു. രജത് ബേദി അയാളെ ഉപേക്ഷിച്ചു പോയില്ലെന്നും രക്തംദാനം ചെയ്യാനുള്ള നടപടികളടക്കം സ്വീകരിച്ചെന്നും മനേജര്‍ പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona