അഭിനേതാക്കളെ കരിവാരി തേക്കുന്ന ആളുകൾക്കെതിരെയുള്ള നടപടി സിനിമ നയത്തിൽ ഉണ്ടാവണമെന്നും നടൻ രവീന്ദ്രൻ ആവശ്യപ്പെട്ടു.
കൊച്ചി: നടി ശ്വേതാ മേനോന് എതിരായ കേസിൽ പ്രതികരണവുമായി നടൻ രവീന്ദ്രൻ. സഹപ്രവർത്തക നേരിട്ടത് ദൗർഭാഗ്യകരമായ അനുഭവമാണെന്നും വിഷയത്തിൽ പ്രതിഷേധം അറിയിക്കുന്നുവെന്നും രവീന്ദ്രൻ പറഞ്ഞു. അഭിനേതാക്കൾക്കെതിരെ വരുന്ന കുബുദ്ധിപരമായ എല്ലാ പ്രവർത്തനങ്ങളെയും എതിർത്ത് തോൽപ്പിക്കണമെന്നും നടൻ ആവശ്യപ്പെട്ടു. മാധ്യമങ്ങളോട് ആയിരുന്നു രവീന്ദ്രന്റെ പ്രതികരണം.
ഇതൊരു പൊതുമണ്ഡലത്തിന്റെ പ്രശ്നമാണ്. അഭിനേതാവിന് സ്വാതന്ത്ര്യമുണ്ട്. എല്ലാവരെയും ചേർത്തു പിടിച്ചു കൊണ്ട് പോകുന്ന സംഘടനയാണ് അമ്മ. അഭിനേതാക്കൾക്ക് നിയമാനുസൃതമായി അഭിനയിക്കാനുള്ള സ്വാതന്ത്ര്യവും അവകാശമുണ്ട്. ഇതിന്റെ പിന്നിലുള്ള ശക്തി എന്തെന്ന് പോലീസ് തീരുമാനിക്കട്ടെ. ഗൂഢാലോചന ഉണ്ടോ ഇല്ലയോ എന്നതും പോലീസ് തീരുമാനിക്കണം. അഭിനേതാക്കളെ കരിവാരി തേക്കുന്ന ആളുകൾക്കെതിരെയുള്ള നടപടി സിനിമ നയത്തിൽ ഉണ്ടാവണമെന്നും നടൻ രവീന്ദ്രൻ ആവശ്യപ്പെട്ടു.
അതേസമയം, ശ്വേത മേനോനെതിരെയുള്ള പരാതി ചില പടങ്ങളിലെ സീനുകൾ വെച്ചാണെന്നും അത് ശ്വേത മേനോന്‍റെ താല്പര്യത്തിനനുസരിച്ച് ചെയ്യുന്നതല്ല മറിച്ച് സിനിമയുടെ സ്ക്രിപ്റ്റ് ആഗ്രഹിക്കുന്നത് അനുസരിച്ചാണ് ചെയ്തത്, അതിൽ സെക്സ് കൂടിപ്പോയോ കുറഞ്ഞു പോയോ എന്ന് തീരുമാനിക്കേണ്ടത് സെൻസർ ബോർഡ് ആണ് എന്ന് ദേവന്‍ പറഞ്ഞു.
തനിക്കെതിരായ കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ശ്വേതാ മേനോൻ ഹൈക്കോടതിയിൽ പോയിട്ടുണ്ട്. അന്വേഷണ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. കേസ് അടിസ്ഥാന രഹിതമാണെന്നടക്കമുള്ള തരത്തില്‍ നിയമോപദേശം ഉണ്ടായ സാഹചര്യത്തിലാണ് ശ്വേതയുടെ നീക്കം. അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് ആണ് നടിക്കെതിരെ കേസ് എടുത്തത്. പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിലാണ് കേസ്. ഐടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് കേസ് എടുത്തിരിക്കുന്നത്.



