ഒരു വിഷയം അവതരിപ്പിക്കാൻ ചിലപ്പോഴൊക്കെ ആ മുഖഭാവം തന്നെ ധാരാളമായിരുന്നു. സോഷ്യൽ വാളുകളിലൂടെ ഓർത്തോർത്ത് ചിരിച്ച എത്രയെത്ര വേഷങ്ങളാണ് സലിംകുമാർ ചെയ്തിട്ടുള്ളത്.
കൊച്ചി: സമൂഹമാധ്യമങ്ങളിലെ ട്രോളുകളുടെ രാജാവാണ് എന്നും സലീംകുമാറിൻ്റെ കഥാപത്രങ്ങൾ. ഒരു വിഷയം അവതരിപ്പിക്കാൻ ചിലപ്പോഴൊക്കെ ആ മുഖഭാവം തന്നെ ധാരാളമായിരുന്നു. സോഷ്യൽ വാളുകളിലൂടെ ഓർത്തോർത്ത് ചിരിച്ച എത്രയെത്ര വേഷങ്ങളാണ് സലിംകുമാർ ചെയ്തിട്ടുള്ളത്.
ഇതെന്ത് മറിമായം എനിക്ക് ഭ്രാന്തായത് ആണോ അതോ നാട്ടുകാർക്ക് മൊത്തം ഭ്രാന്തായോ.? സിനിമയിൽ നിന്ന് ഒരു ഇടവേള ഉണ്ടായപ്പോൾ പോലും സലീംകുമാറിന്റെ മുഖവും ആ സംഭാഷണ ശൈലിയും ജനകീയമായി തന്നെ നിലനിർത്തിയത് ട്രോളൻമാരായിരുന്നു. അന്ന് സലീം തന്നെ സ്വന്തം ഡയലോഗ് ചിരിയോടെ മനസിൽ പറഞ്ഞിട്ടുണ്ടാകും. അത്രമാത്രം ചിരിക്കാനും ചിന്തിപ്പിക്കാനുമായിരുന്നു സലീം ശ്രമിച്ചത്. തന്നെ തന്നെ ട്രോളുന്നത് ഒരുവലിയ പൊട്ടിച്ചിരി പോലെ ആഘോഷമാക്കിയ നടനായിരുന്നു. ട്രോളിന് മാത്രമല്ല. നമ്മുടെ സാധാരണ ജീവിതത്തിൽ കടന്നുവരുന്ന മുഹൂർത്തങ്ങളിൽ ഒരു സലീം ടച്ച് ഡയലോഗ് അവിടെ ഉണ്ടാകും.
പറയാൻ പറ്റൂല്ല. അഥവാ ബിരിയാണി കിട്ടിയാലോ. നന്ദി മാത്രമേ ഉള്ളല്ലേ. പെങ്ങളെ കെട്ടിയ സ്ത്രീധനത്തുക തരുമോ അളിയാ. അങ്ങ് ദുഫായില്‍ ഈ അബ്ദുള്ളയുടെ ഇടങ്കയ്യാണ് ഞാന്‍. ഇങ്ങനെ സ്വയം പറഞ്ഞ് ഓർത്ത് ചിരിക്കാൻ വക നൽകിയ വാചകങ്ങൾ. ട്രോളൻമാരുടെ കൺ കണ്ട ദൈവവും മീം ദാതാവും ആശ്രിതവത്സനുമാണ് സലീംകുമാറും അദ്ദേഹത്തിന്റെ വേഷങ്ങളും. മണവാളനും പ്യാരിയും ഓമനക്കുട്ടനും അൽ കമലാസനനും സ്രാങ്കും അഡ്വ. മുകുന്ദനുണ്ണിയും ഡാന്‍സ് മാസ്റ്റര്‍ വിക്രവും അടക്കം ആ പട്ടികയുടെ പളപളപ്പ് ഇങ്ങനെ കൂടും. ചുണ്ടിന് മേൽക്കൂരപോലെ മീശവച്ച ഈ മണവാളൻ ഭാവങ്ങലില്ലാത്ത ഒരു ട്രോൾ ദിവസം സോഷ്യലിടത്തില്ല. ഒരിയ്ക്കൽ സലീംകുമാർ തന്നെ പറഞ്ഞ പോലെ. ചിരി ഒരു വികസന പ്രവർത്തനമാണ്. നാലിഞ്ച് ചുണ്ട്, ആറ് ഇഞ്ചായി മാറുന്ന ഒരു വികസന പ്രവർത്തനം.



