'ആ കുട്ടി ശ്വാസം വിട്ടോട്ടെ'; ആര്യന് പിന്തുണയുമായി സുനിൽ ഷെട്ടി, ഷാരൂഖിനെ സന്ദർശിച്ച് സൽമാൻ ഖാൻ
മുംബൈ തീരത്ത് കോർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്.
ആര്യൻ ഖാന്റെ(Aryan Khan) അറസ്റ്റിന് പിന്നാലെ ഒരു ഇടവേളക്ക് ശേഷം ബോളിവുഡിൽ(bollywood) ലഹരിമരുന്ന് വിഷയം വീണ്ടും സജീവ ചർച്ചയാകുകയാണ്. ബോളിവുഡിനെ ലക്ഷ്യംവെച്ചുള്ള ബോധപൂർവ്വമുള്ള നീക്കമാണെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ നിഷേധിക്കുകയും ചെയ്തു. നിരവധി പേരാണ് വിഷയത്തിൽ പ്രതികരണവുമായി ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്. ആര്യന് ഖാന് പിന്തുണയുമായി സുനില്‍ ഷെട്ടിയും എത്തിയിട്ടുണ്ട്. ബോളിവുഡിൽ എന്ത് സംഭവിച്ചാലും മാധ്യമങ്ങൾ(media) അതിന് പിന്നാലെ കൂടും. യഥാർഥ വിവരങ്ങൾ പുറത്തുവരുന്നത് വരെ നിശബ്ദരായി ഇരിക്കണമെന്ന് സുനിൽ ഷെട്ടി(sunil shetty) ആവശ്യപ്പെട്ടു.
‘റെയ്ഡ് ഉണ്ടാകുന്ന സമയത്ത് നിരവധി പേര്‍ അറസ്റ്റിലാകുന്നതൊക്കെ സ്വഭാവിക കാര്യമാണ്. അവന്‍ (ആര്യൻ ഖാൻ) മയക്കുമരുന്ന് ഉപയോഗിച്ചുവെന്നത് നമ്മുടെ അനുമാനങ്ങള്‍ മാത്രമാണ്. കേസ് നടപടികൾ പുരോഗമിക്കുകയാണ്. ഇപ്പോൾ ശ്വാസം വിടാനുള്ള അവസരമെങ്കിലും ആ കുട്ടിക്ക് കൊടുക്കണം. സിനിമാ മേഖലയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ മീഡിയ അതിന് പിന്നാലെ കൂടും. പലതരത്തിലുള്ള അനുമാനങ്ങള്‍ ഉണ്ടാവും. സത്യസന്ധമായ അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ. അതിന് മുന്‍പ് അവനെ ചേര്‍ത്തുപിടിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്’,സുനിൽ ഷെട്ടി പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി നടൻ സൽമാൻ ഖാൻ ഷാറൂഖാന്റെ മുംബൈയിലെ വസതിയായ മന്നത്തിൽ സൽമാൻ ഖാൻ സന്ദർശനം നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
അതേസമയം, ആര്യൻ ഖാനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കോടതി അനുവദിച്ച ഒരു ദിവസത്തെ കസ്റ്റഡിയിൽ കൂടുതൽ എൻ സി ബി ആവശ്യപ്പെടില്ല. കോടതിയിൽ ഹാജരാക്കുന്ന മുറയ്ക്ക് ആരുടെ അഭിഭാഷകർ അവർ ജാമ്യപേക്ഷ ഫയൽ ചെയ്യും. ലഹരിവസ്തുക്കളുടെ വാങ്ങൽ, വിൽപ്പന, ഉപയോഗം അടക്കമുള്ള കുറ്റങ്ങളാണ് ആര്യനെതിരെ എൻസിബി ചുമത്തിയത്. ലഹരിമരുന്ന് എത്തിച്ചു നൽകിയവരെ കണ്ടെത്താൻ മുംബൈയിലും നവി മുംബൈയിലും എൻസിബിയുടെ റെയ്ഡ് തുടരുകയാണ്.
മുംബൈ തീരത്ത് കോർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. ഇവരില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ്. എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടി. പിടിച്ചെടുത്ത കപ്പല്‍ മുംബൈ അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനലില്‍ എത്തിക്കും. രണ്ടാഴ്ച മുമ്പാണ് ആഡംബര കപ്പലായ കോര്‍ഡിലിയ ക്രൂയിസ് ഉദ്ഘാടനം ചെയ്തത്. കപ്പലില്‍ ശനിയാഴ്ച ലഹരിപ്പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്.