ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലിയുടെ 100-ാം രാജ്യാന്തര ടി20 മത്സരം കൂടിയാണ് ഇന്ന് നടക്കുന്നത്.
ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരത്തിൽ നിറസാന്നിധ്യമായി തെന്നിന്ത്യൻ താരം വിജയ് ദേവരക്കൊണ്ട. ഇന്ത്യ-പാക് മത്സരം കാണാൻ താരം നേരിട്ട് ദുബൈ രാജ്യാന്തര സ്റ്റേഡിയത്തിലെത്തി. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യപകമായി പ്രചരിക്കുകയാണ്. ഇന്ന് നടക്കുന്ന മാച്ചിനെ കുറിച്ചുള്ള പ്രതീക്ഷയും വിജയ് ദേവരക്കൊണ്ട പങ്കുവച്ചു.
"ഞാൻ വളരെയധികം ത്രില്ലിലാണ്. ഇന്ന് കോലി 50 റൺസെങ്കിലും അടിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. 20 കഴിഞ്ഞാൽ ആ കടമ്പ കടക്കാം. ഇത് അദ്ദേഹത്തിന്റെ നൂറാം മത്സരമാണ്, അത് കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം", എന്നാണ് പ്രീ മാച്ച് ഷോയിൽ വിജയ് ദേവരക്കൊണ്ട പറഞ്ഞത്.
ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലിയുടെ 100-ാം രാജ്യാന്തര ടി20 മത്സരം കൂടിയാണ് ഇന്ന് നടക്കുന്നത്. ചരിത്ര മത്സരത്തിന് മുന്നോടിയായി കോലി മൈതാനത്ത് അവസാനവട്ട പരിശീലനത്തിന് ഇറങ്ങിയപ്പോഴേ ഗാലറിയിൽ വൻ ആരവങ്ങളാണ് ഉയർന്ന് കേട്ടത്. മുമ്പ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പരിശീലനത്തിന് എത്തുമ്പോള്‍ കണ്ട അതേ ആരവമാണ് കോലി എത്തിയപ്പോള്‍ കണ്ടത് എന്നായിരുന്നു മുന്‍താരം ഇര്‍ഫാന്‍ പത്താന് പറഞ്ഞത്.
അതേസമയം, ലൈഗർ എന്ന ചിത്രമാണ് വിജയ് ദേവരക്കൊണ്ടയുടേതായി ഒടുവിൽ റിലീസ് ചെയ്തത്. പുരി ജഗന്നാഥ് സംവിധാനം ചെയ്ത ചിത്രം ഇന്ത്യയില്‍ 2500 സ്ക്രീനുകളിലാണ് റിലീസ് ചെയ്തത്. എന്നാൽ ആദ്യദിനം ചിത്രത്തിന് നെഗറ്റീവ് മൌത്ത് പബ്ലിസിറ്റിയാണ് കൂടുതലും ലഭിച്ചത്. അനന്യപാണ്ടെ, രമ്യ കൃഷ്ണൻ എന്നിവർ ചിത്രത്തില്‍ പ്രാധാന്യമുള്ള വേഷങ്ങളില്‍ എത്തുന്നുണ്ട്. 2 മണിക്കൂര്‍ 20 മിനിറ്റ് റണ്ണിംഗ് ടൈം ഉള്ള ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. മിക്‌സഡ് മാർഷ്യൽ ആർട്‌സ് പശ്ചാത്തലമാക്കുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങിയിരിക്കുന്നത്. തെലുങ്കിലും ഹിന്ദിയിലുമായി ചിത്രീകരിച്ച സിനിമ മലയാളം ഉൾപ്പടെ വേറെ അഞ്ച് ഭാഷകളിലേക്ക് കൂടി മൊഴി മാറ്റിയിട്ടുണ്ട്. കേരളത്തിലും വൈഡ് റിലീസ് ആണ് ചിത്രത്തിന്. തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകള്‍ക്കും കേരളത്തിൽ പ്രദർശനമുണ്ട്.
ബും ബും ഭുവി, 26 റണ്‍സിന് നാല് വിക്കറ്റ്; ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ റെക്കോര്‍ഡിട്ട് ഭുവനേശ്വര്‍
