പാവപ്പെട്ട 11 യുവതികളുടെ വിവാഹം നടത്തി വിശാൽ; 'റിയൽ ലൈഫ് ഹീറോ'യെന്ന് ആരാധകര്‍
വിവാഹത്തിൻ്റെ മുഴുവൻ ചെലവിന് പുറമെ ദമ്പതിമാർക്ക് കൈ നിറയെ സമ്മാനവും വിശാല്‍ നൽകി.
പാവപ്പെട്ട യുവതികളുടെ വിവാഹം നടത്തി നടൻ വിശാൽ. പതിനൊന്ന് യുവതികളുടെ വിവാഹമാണ് കഴിഞ്ഞ ദിവസം നടന്നത്. വിവാഹത്തിൻ്റെ മുഴുവൻ ചെലവിന് പുറമെ ദമ്പതിമാർക്ക് കൈ നിറയെ സമ്മാനവും വിശാല്‍ നൽകി. മുന്നിൽ നിന്ന് താലിയെടുത്ത് നൽകിയതും വിശാൽ തന്നെയായിരുന്നു.
തമിഴ് നാട്ടിലെ തിരുവള്ളൂരിലെ ഒരു സ്കൂളിൽ വച്ചായിരുന്നു വിശാലിന്റെ നേതൃത്വത്തിലുള്ള സമൂഹ വിവാഹം. വിശാലിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടന ഇതിനുമുൻപും ഇത്തരം സൽപ്രവൃത്തികൾ ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ സമൂഹ വിവാഹം നടത്തുക എന്നത് തന്റെ ഒത്തിരി നാളായുള്ള ആഗ്രഹമായിരുന്നുവെന്ന് വിശാൽ പറഞ്ഞു.
തനിക്ക് പതിനൊന്ന് സഹോദരിമാരാണ് ഇപ്പോൾ ഉള്ളതെന്നും അവരുടെ സന്തോഷമാണ് തനിക്ക് വലുതെന്നും വിശാൽ പറഞ്ഞു. ഇവരുടെ മക്കളുടെ പഠന ചെലവും താൻ ഏറ്റെടുക്കുമെന്നും നടൻ പറയുന്നു. എന്റെ പ്രസ്ഥാനത്തിന്റെ പേരിൽ മറ്റു ജില്ലകളിലും ഈ സൗജന്യ വിവാഹങ്ങൾ സംഘടിപ്പിക്കുമെന്നും നടൻ വ്യക്തമാക്കി.
അതേസമയം, 'ലാത്തി' എന്ന ചിത്രമാണ് വിശാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. എ വിനോദ്‍കുമാര്‍ ആണ് സംവിധാനം. പൊലീസ് ഉദ്യോഗസ്ഥനായിട്ട് ആണ് ചിത്രത്തില്‍ വിശാല്‍ അഭിനയിക്കുന്നത്. യുവൻ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ബാലസുബ്രഹ്‍മണ്യൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. എൻ ബി ശ്രീകാന്ത് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നു. വിശാലിന്റേതായി 'മാര്‍ക്ക് ആന്റണി' എന്ന ചിത്രവും ഒരുങ്ങുന്നുണ്ട്. ആദിക് രവിചന്ദ്രൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് 'മാര്‍ക്ക് ആന്റണി' ചിത്രീകരിക്കുന്നത്. അഭിനന്ദൻ രാമാനുജൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
'എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥ, ഇനി നടക്കില്ലെന്ന് തോന്നി': അഭിമുഖത്തിനിടെ കണ്ണുനിറഞ്ഞ് സമാന്ത