Actress Janhvi Kapoor on struggling with alcohol dependence. ജാൻവി കപൂർ ഒരു വർഷത്തോളം സ്ഥിരമായി മദ്യപിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി. എന്നാൽ മദ്യപാനം ശരീരത്തിലുണ്ടാക്കിയ മാറ്റങ്ങളും രാവിലെ അനുഭവപ്പെടുന്ന ഹാങ്ങോവറും ഇഷ്ടമല്ലാത്തതിനാൽ പിന്നീട് ആ ശീലം ഉപേക്ഷിച്ചുവെന്നും താരം ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് ജാൻവി കപൂർ. ഇപ്പോഴിതാ മദ്യപാനവുമായി ബന്ധപ്പെട്ട് ജാൻവി കപൂർ നടത്തിയ വെളിപ്പെടുത്തലാണ് ചർച്ചയാവുന്നത്. കോവിഡ് കാലത്ത് താൻ ഒരു വർഷത്തോളം മദ്യപിച്ചിരുന്നുവെന്നാണ് ജാൻവി കപൂർ പറയുന്നത്. താൻ സ്ഥിരമായി മദ്യപിക്കുന്ന ആളല്ലെന്നും,എന്നാൽ കോവിഡ് കാലത്ത് സ്ഥിരമായി മദ്യപിച്ചിരുന്നുവെന്നും പറഞ്ഞ ജാൻവി, മദ്യം തന്റെ ശരീരരത്തിൽ വരുത്തിയ മാറ്റങ്ങൾ തനിക്ക് ഇഷ്ടമായിരുന്നില്ലെന്നും കൂട്ടിച്ചേർത്തു.

"ഞാന്‍ സ്ഥിരമായി മദ്യപിക്കുന്ന ആളായിരുന്നില്ല. രണ്ട് മാസത്തില്‍ ഒരിക്കലൊക്കയായിരുന്നു മദ്യപിച്ചിരുന്നത്. പക്ഷെ കൊവിഡ് കാലത്ത് ഒരു വര്‍ഷം സ്ഥിരമായി മദ്യപിച്ചിരുന്നു. ഞാന്‍ മദ്യത്തിന് അടിമയായി എന്നോ ദുരുപയോഗം ചെയ്തുവെന്നോ അല്ല പറയുന്നത്. പക്ഷെ സ്ഥിരമായി മദ്യപിച്ചിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും ദുരിതപൂര്‍ണ്ണമായ അനുഭവത്തിന് ശേഷമായിരുന്നു അത്. എനിക്ക് മദ്യം കൂടിയേ തീരുമായിരുന്നുള്ളൂ. അതേസമയം അത് എന്റെ ശരീരത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ എനിക്കിഷ്ടമായിരുന്നില്ല." ജാൻവി കപൂർ പറയുന്നു.

"രാവിലെ എഴുന്നേല്‍ക്കുമ്പോഴുള്ള ഫീലിങ്‌സ് ഇഷ്ടമായിരുന്നില്ല. രാവിലെ ഉണര്‍ന്നിരുന്നത് ഹാങ് ഓവറുമായിട്ടാണ്. അതെന്നെ അലട്ടിയിരുന്നു. അത് വളരെ അസാധാരണമായൊരു ഘട്ടമായിരുന്നു. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ എന്റെ ശരീരത്തിലൊരു തരം മണമുണ്ടാകും. അത് മദ്യത്തിന് അടിമയായപ്പോയ എനിക്കറിയാവുന്ന ഒരാളുടേതിന് സമാനമായിരുന്നു. അത് നല്ല ദിവസമായിരുന്നില്ല." ജാൻവി കപൂർ കൂട്ടിച്ചേർത്തു. രാജ് ഷമാനിയുമായുള്ള അഭിമുഖത്തിനിടെയായിരുന്നു ജാൻവിയുടെ പ്രതികരണം.