ദേശീയപാത വികസന പദ്ധതിയുടെ ഉദ്ഘാടനത്തിൽ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിനെതിരെ നടി മാലാ പാർവതി ശക്തമായി രംഗത്തെത്തി. റിയാസിനെ മുഖ്യമന്ത്രിയുടെ മരുമകൻ എന്ന് മാത്രം വിശേഷിപ്പിക്കുന്നത് കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അവർ കുറിച്ചു.

കേരളത്തിലെ ദേശീയപാത വികസന പദ്ധതിയുടെ ഉദ്ഘാടനത്തിൽ നിന്നും മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിനെതിരെ നടി മാലാ പാർവതി. റിയാസിനെ, മുഖ്യമന്ത്രിയുടെ മരുമകൻ എന്ന നിലയ്ക്ക് മാത്രം പരാമർശിക്കുന്നത് കേരളത്തിനെ അപമാനിക്കുന്നത് പോലെയാണെന്ന് മാലാ പർവതി പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം.

"ശ്രീ മുഹമ്മദ് റിയാസ് കേരളത്തിൻ്റെ, പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്. മുഖ്യമന്ത്രിയുടെ മരുമകൻ എന്ന നിലയ്ക്ക് മാത്രം പരാമർശിക്കുന്നത്, കേരളത്തിനെ അപമാനിക്കുന്നത് പോലെയാണ്!", എന്നാണ് മാലാ പാർവതി സോഷ്യൽ മീഡിയയിൽ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്. "ഒരു വാർഡ് മെമ്പർ പോലുമല്ലാത്തവർ വേദിയിൽ. ആറായിരം കോടി അങ്ങോട്ട് കൊടുത്ത ഭരണഘടനാ പദവിയിൽ ഇരിക്കുന്നവർ പുറത്തും", എന്നാണ് പലരും കമന്റ് ചെയ്യുന്നത്. എന്നാൽ മാലാ പാർവതിയെ വിമർശിച്ചും കമന്റുകൾ വരുന്നുണ്ട്.

ഏതാനും മണിക്കൂർ മുൻപാണ് ദേശീയപാത വികസന പദ്ധതിയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി കൊച്ചിയിൽ എത്തിയത്. ഇതിന് മുൻപ് വെങ്ങളം - രാമനാട്ടുകര ഭാ​ഗത്ത് മന്ത്രി റിയാസിന്റെ നേതൃത്വത്തിൽ റോഡ‍് ഷോ നടത്തിയിരുന്നു. ചടങ്ങിൽ നിന്ന് തന്നെ ഒഴിവാക്കിയ നടപടി സംസ്ഥാനത്തോടുള്ള അപമാനമാണെന്നായിരുന്നു റിയാസിന്റെ പ്രതികരണം. സംസ്ഥാന സർക്കാർ കൂടി പണം മുടക്കി പദ്ധതിയുടെ ക്രെഡിറ്റ് ഒറ്റയ്ക്ക് തട്ടിയെടുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു. എൽഡിഎഫ് സർക്കാർ ഇല്ലായിരുന്നെങ്കിൽ ഈ പദ്ധതി തന്നെ മുടങ്ങിപ്പോകുമായിരുന്നുവെന്ന് പറഞ്ഞ റിയാസ്, കേരളത്തിന്റെ നേട്ടമല്ലിതെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും പറഞ്ഞു. ഇതിനിടെ കാസർകോട് നുള്ളിപ്പാടിയിൽ സി എച്ച് കുഞ്ഞമ്പു എംഎൽഎയുടെ നേതൃത്വത്തിൽ സമാന്തര ഉദ്ഘാടനം നടത്തിയിരുന്നു.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming