ഉർഫിയെ ഇസ്ലാം മതത്തിൽ നിന്നുംപുറത്താക്കിയെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവരികയും വിവാദങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു.

ലയാളികൾക്ക് അടക്കം സുപരിചിതമായ മുഖമാണ് ഉർഫി ജാവേദിന്റേത്. പ്രൊഫഷണൽ ജീവിതത്തേക്കാൾ ഉർഫി എപ്പോഴും വാർത്തകളിൽ നിറഞ്ഞത് വസ്ത്രധാരണത്തിന്റെ പേരിലായിരുന്നു. മറ്റൊരു ഫാഷൻ ഡിസൈനറും ചിന്തിക്കാൻ പോലും സാധ്യതയില്ലാത്ത വസ്ത്രങ്ങൾ അണിഞ്ഞാണ് ഉർഫി എപ്പോഴും ക്യാമറകൾക്ക് മുന്നിൽ എത്താറുള്ളതും. ഇതിന്റെ പേരിൽ ട്രോളുകളിലും താരം ഇടംപിടിക്കും. എന്നാൽ ഉർഫിയെ ഇസ്ലാം മതത്തിൽ നിന്നുംപുറത്താക്കിയെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവരികയും വിവാദങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. ഇവയ്ക്കിപ്പോൾ മറുപടിയുമായി ഉർഫി തന്നെ രം​ഗത്തെത്തി.

സോഷ്യൽ മീ‍ഡിയ ഇൻഫ്ലുവൻസറായ ഫൈസാൻ അൻസാരിയാണ് ഉർഫിയെ ഇസ്ലാം മതത്തിൽ നിന്നും പുറത്താക്കിയെന്നും പുതിയ പേര് സ്വീകരിച്ചുവെന്നും പറഞ്ഞ് വീഡിയോ പങ്കിട്ടത്. അവർ ഹിന്ദു മതം സ്വീകരിച്ചെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുകയും ചെയ്തു. പിന്നാലെയാണ് പ്രതികരണവുമായി ഉർഫി രം​ഗത്തെത്തിയത്.

"ഞാൻ ഇസ്ലാം മതം ഉപേക്ഷിച്ചിട്ട് വളരെക്കാലമായി. ആരാണ് ഇത്തരം കിംവദന്തികൾ ഉണ്ടാക്കുന്നത്? നിലവിൽ ഞാൻ ഒരു മതവും പിന്തുടരുന്നില്ല. ഗീത ഭരദ്വാജ് എന്ന് പേര് മാറ്റിയതായി ആരാണ് പറഞ്ഞത്? ഇതെല്ലാം ആളുകൾ സ്വയം മെനഞ്ഞെടുക്കുകയാണ്. ഞാൻ ഒരു മതത്തിലും വിശ്വസിക്കുന്ന ആളല്ല. ഞാൻ ഒരു നിരീശ്വരവാദിയാണ്. അപ്പോൾ നിങ്ങൾക്ക് എന്നെ എങ്ങനെ പുറത്താക്കാനാകും?", എന്ന് ഉർഫി ജാവേദ് പറഞ്ഞതായി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു.

2016ലാണ് ഉര്‍ഫിയുടെ ടെലിവിഷന്‍ ജീവിതം ആരംഭിക്കുന്നത്. ഒട്ടനവധി വേഷങ്ങളിലൂടെ തുടക്കകാലത്ത് തന്നെ ശ്രദ്ധനേടാന്‍ അവര്‍ക്ക് സാധിക്കുകയും ചെയ്തു. 2021ല്‍ ബിഗ് ബോസിലും താരം മത്സരാര്‍ത്ഥിയായി എത്തിയിരുന്നു. ഇതിലെല്ലാത്തില്‍ നിന്നും ഉപരിയായി ഫാഷന്‍ ലോകത്താണ് ഉര്‍ഫി ശ്രദ്ധനേടിയത്. മാലിന്യ സഞ്ചി, വാച്ചുകൾ , മഞ്ഞ പൂക്കൾ , ചങ്ങലകൾ , പിന്നുകൾ എന്നിവകൊണ്ട് നിർമ്മിച്ച വസ്ത്രങ്ങൾ ഉൾപ്പെടെ ധരിച്ച് ഉർഫി ക്യാമറയ്ക്ക് മുന്നിൽ എത്തിയിട്ടുണ്ട്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming