'മാളൂട്ടി' സിനിമയിലെ കുഴൽക്കിണർ രംഗം ചിത്രീകരിച്ചപ്പോൾ തനിക്കുണ്ടായ ഞെട്ടിക്കുന്ന അനുഭവം പങ്കുവെക്കുകയാണ് നടി ഉർവശി. ഷൂട്ടിംഗിനിടെ കുഴിയിലേക്ക് വീണ ബേബി ശ്യാമിലിക്ക് അൽപ്പനേരം അനക്കമില്ലാതെയായെന്നും ഉര്‍വശി പറയുന്നു.
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഉർവശി. കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ ഉർവശി അഭിനയിച്ചു തീർത്തത് ഒട്ടനവധി വേഷങ്ങളാണ്. അതിലൊന്നാണ് മാളൂട്ടി എന്ന ചിത്രത്തിലെ രാജി എന്ന കഥാപാത്രം. ഒരു നെഞ്ചിടിപ്പോടെ അല്ലാതെ മലയാളികൾക്ക് കാണാനാകാത്തൊരു ക്ലൈമാക്സ് ആണ് സിനിമയിലുള്ളത്. ബേബി ശ്യാമിലി അവതരിപ്പിച്ച മാളൂട്ടി എന്ന കഥാപാത്രം കുഴൽകിണറിൽ വീഴുന്നതാണിത്. ഇപ്പോഴിതാ ആ സീൻ ഓർക്കുമ്പോൾ ഇപ്പോഴും നെഞ്ചിടിപ്പാണെന്ന് പറയുകയാണ് ഉർവശി. ഷോർട്ട് എടുക്കുമ്പോൾ ശ്യാമിലിയുടെ വീഴ്ച കണ്ട് അലറി വിളിച്ചുവെന്നും അവൾ മരിച്ചെന്ന് കരുതിയെന്നും ഉർവശി ഓർത്തെടുക്കുന്നു.
"ആ കുട്ടിയെ വച്ച് ഷോട്ട് എടുക്കുകയാണ്. നാല് വയസേ ഉണ്ടായിരുന്നുള്ളൂ. ഷൂട്ട് ചെയ്ത് കഴിഞ്ഞാലുടൻ അഞ്ചലി എന്ന ചിത്രത്തിന് വേണ്ടി ആ കുട്ടിയെ അച്ഛൻ റിഹേഴ്സൽ ചെയ്യിപ്പിക്കുകയാണ്. ഒന്നാമതെ വളരെ ചെറിയൊരു കുഞ്ഞാണത്. അഞ്ചലിയുമായി സാമ്യമുള്ളൊരു ചൈനീസ് പടം വീഡിയോ കാസറ്റിൽ ഇട്ട് കാണിച്ച് കൊടുക്കുകയാണ്. അതുപോലെ അഭിനയിക്കാൻ പഠിപ്പിക്കുകയാണ്. അപ്പോൾ മാളൂട്ടിക്ക് വേണ്ടി ആ കിണറിൽ വീഴുന്ന സീൻ എടുക്കുകയാണ്. കമിഴ്ന്ന് വീഴാൻ പറഞ്ഞാൽ കുട്ടി അങ്ങനയെ ചെയ്യൂ. അത്രയെ അറിയുള്ളൂ. ഒരു കുട്ടിക്ക് ഇടുങ്ങി മാത്രം ഇരിക്കാൻ പറ്റുന്ന കുഴിയാണ് എടുത്തിരിക്കുന്നത്. ഇതിലെങ്ങനെ അവൾ വീഴും. എങ്ങനെ അഭിനയിക്കും. ആ ഷോട്ടിന്റെ സമയത്ത് എന്റെ നെഞ്ചിടിച്ചോണ്ടിരിക്കുകയാണ്. അറിയാതെ ബോധം കെടുന്ന ഷോട്ടുണ്ട്. കൊച്ച് അതിൽ വീഴുമ്പോൾ പരവേശവും വെപ്രാളവും വന്നുപോയി. കുഴി എടുത്തതിന് പുറത്ത് ആദ്യം കരിയിലയും പുല്ലുമൊക്കെ ഇട്ട് മറച്ചു. ഈ കുഴി എടുക്കുന്നത് കുട്ടി കാണുകയും ചെയ്തു. അപ്പോൾ ഷോർട്ട് എടുക്കുമ്പോൾ അവിടെ എത്തുമ്പോൾ അവൾ അറയ്ക്കും. ഉച്ചവരെ നോക്കിയിട്ടും നടക്കുന്നില്ല. ഉച്ച കഴിഞ്ഞിട്ട് മറ്റൊരിടത്ത് കുഴി എടുത്തു. കുട്ടിയുടെ അച്ഛനും ഉണ്ടായിരുന്നു. ഷോർട്ട് എടുക്കവെ കൊച്ചൊരു വീഴ്ച വീണു. പുറകിലിരുന്ന് അലറി വിളിച്ചുപോയി. തലയൊക്കെ കറങ്ങുകയാണ്. കൊച്ചിന്റെ അച്ഛന് ഒരു സ്വർണ കപ്പെടുത്ത് കയ്യിൽ കൊടുക്കണം. കുഴിയിൽ വീണ ശേഷം കുട്ടിക്ക് അനക്കമില്ല. ഞാൻ നോക്കി ഇരിക്കുകയാണ്. പതിയെ എല്ലാവരും കൂടി കുഞ്ഞിനെ മുകളിലേക്ക് എടുത്തു. ജഡം വരുന്നത് പോലെ ആയിരുന്നു. കണ്ണൊക്കെ തുറിച്ചിരുന്നു. ഒരു അനക്കവുമില്ല. കൊച്ച് മരിച്ച് പോയോ എന്ന് വിചാരിച്ചു. കണ്ണിൽ ചോരയില്ലാത്ത മഹാപാപികൾ എന്നൊക്കെ പറഞ്ഞ് ഞാൻ എല്ലാവരേയും ചീത്ത പറയുകയാണ്. ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ കൊച്ച് കരഞ്ഞു. അയ്യോ.. ഇപ്പോഴത് പറയുമ്പോഴും നെഞ്ചിടിക്കുകയാണ്. അതായിരുന്നു ആ ഷോട്ട് മുഴുവൻ എന്നെ പിന്തുടർന്നത്", എന്നായിരുന്നു ഉർവശിയുടെ വാക്കുകൾ. ജിഞ്ചർ മീഡിയയോട് ആയിരുന്നു താരത്തിന്റെ പ്രതികരണം.


