ബിഗ് ബോസ് മുൻ മത്സരാർത്ഥി നന്ദന, തനിക്കെതിരെ ബോഡി ഷെയ്മിംഗ് അടക്കമുള്ള അധിക്ഷേപ പരാമർശങ്ങൾ നടത്തിയ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ നിയമനടപടി സ്വീകരിച്ചു. കമ്മീഷണർക്ക് നേരിട്ട് പരാതി നൽകിയ നന്ദന, നിയമത്തിൽ വിശ്വസിക്കുന്നതായും വ്യക്തമാക്കി.
ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിലുമുള്ള ഷോയിലൂടെ നിരവധി പേർ പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറുകയും ചെയ്തിരുന്നു. അക്കൂട്ടത്തിലൊരാളാണ് നന്ദന. വൈൽഡ് കാർഡ് എൻട്രിയായി എത്തിയ നന്ദനയ്ക്ക് പക്ഷേ അധികനാൾ ഷോയിൽ നിൽക്കാനായിരുന്നില്ല. ബിഗ് ബോസിന് ശേഷം തന്റേതായ ജോലിയുമായി മുന്നോട്ട് പോകുന്ന നന്ദനയ്ക്ക് നേരെ ഏതാനും ദിവസങ്ങൾക്ക് മുൻപ് കലാമണ്ഡലം സത്യഭാമ നടത്തിയ അധിക്ഷേപപരാമർശങ്ങൾ വാർത്തയായിരുന്നു. ബിഗ് ബോസിലേക്ക് നന്ദന പോയതും ബോഡി ഷെയ്മിംഗ് അടക്കം നടത്തിയുമായിരുന്നു സത്യഭാമയുടെ അധിക്ഷേപം.
ഇപ്പോഴിതാ സത്യഭാമയ്ക്ക് എതിരെ കേസ് കൊടുത്തിരിക്കുകയാണ് നന്ദന. കമ്മീഷണർക്ക് നേരിട്ടാണ് നന്ദന പരാതി നൽകിയത്. സത്യഭാമയ്ക്ക് എതിരെ മാത്രമല്ല റിയാക്ഷൻ വീഡിയോ ചെയ്തവർക്കെതിരെയും മോശം കമന്റുകളിട്ടവർക്കെതിരെയും നന്ദന പരാതി നൽകിയിട്ടുണ്ട്.
"ഞാനും സത്യഭാമ എന്ന സ്ത്രീയും തമ്മില്‍ ചില പ്രശ്നങ്ങളുണ്ട്. അത് നിങ്ങള്‍ക്ക് അറിയാമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാനും അവരും ഒരു വീഡിയോ ചെയ്തിട്ടുണ്ടായിരുന്നു. ശേഷം ഭയങ്കര തരം താണ രീതിയില്‍ അവര്‍ ഒരു പോസ്റ്റിട്ടു. ഇങ്ങനെ മനുഷ്യന്മാര്‍ക്ക് സംസാരിക്കാന്‍ കഴിയുമെന്ന് ആ സ്ത്രീയുടെ സംസാരത്തില്‍ നിന്നാണ് എനിക്ക് മനസിലായത്. എന്‍റെ വീട്ടുകാര് അങ്ങനെ സംസാരിക്കാന്‍ എന്നെ പഠിപ്പിച്ചിട്ടില്ല. അതുകെണ്ടാണ് മറുപടി കൊടുക്കാത്തത്. ഞാന്‍ നിയമപരമായിട്ട് പോയി. കമ്മീഷണര്‍ ഓഫീസില്‍ പോയി പരാതി കൊടുത്തിട്ടുണ്ട്. സത്യഭാമയ്ക്ക് എതിരെ മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട് റിയാക്ഷന്‍ വീഡിയോ ചെയ്തവര്‍ക്ക് എതിരെയും പരാതി കൊടുത്തിട്ടുണ്ട്. കുറേപേര്‍ എന്നെ സപ്പോര്‍ട്ട് ചെയ്തിരുന്നു. ചിലര്‍വൃത്തികെട്ട രീതിയില്‍ കമന്‍റ് ചെയ്തു. അവര്‍ക്കെതിരെ കേസ് കൊടുത്തിട്ടുണ്ട്. എനിക്ക് നീതി ലഭിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു", എന്നാണ് കേസ് വിവരം പങ്കുവച്ച് നന്ദന പറഞ്ഞത്.



