അധികാരം നഷ്ടമായ പിണറായി വിജയനെ പരിഹസിച്ച് നടൻ ജോയ് മാത്യൂ. പിണറായിക്ക് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നൽകാമെന്ന് ഫേസ്ബുക്ക് കുറിപ്പിൽ പരിഹസിച്ചപ്പോൾ, നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയ കാരണം വിലയിരുത്തുകയാണ് ഇടതുമുന്നണി. 

കൊച്ചി: അധികാരം നഷ്ടമായ പിണറായി വിജയനെ പരിഹസിച്ച് നടൻ ജോയ് മാത്യൂ. പ്രതിപക്ഷ നേതാവാകാൻ പേടിയുണ്ടെങ്കിൽ പിണറായി വിജയന് ഭാഷ ഇൻസ്റ്റിറ്റിറ്റ്യൂട്ടിൽ ജോലി നൽകാൻ ചിലപ്പോൾ യുഡിഎഫ് സർക്കാർ തയ്യറായേക്കും. മലയാള ഭാഷാപ്രയോഗത്തിലും ഭാഷാ ശൈലിക്ക് നൽകിയ സംഭവനകളെയും മുൻനിർത്തിയായിരിക്കും നിയമനമെന്നും ജോയ് മാത്യൂ ഫേസ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയ കാരണം ഇടതുമുന്നണി വിലയിരുത്തി. ന്യൂനപക്ഷ വോട്ടുകളുടെ ഇടത് വിരുദ്ധ ഏകീകരണമാണ് സംഭവിച്ചതെന്നാണ് വിലയിരുത്തൽ. ജനങ്ങളിലേക്ക് മുന്നണി സംവിധാനം ഇറങ്ങിച്ചെല്ലണമെന്നും പരാജയത്തിന് പലവിധ കാരണങ്ങൾ ഉണ്ടെന്നും യോ​ഗത്തിൽ ചർച്ചയായി. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച ജൂണിൽ നടക്കും. അതേസമയം, വ്യക്തിപരമായ അധിക്ഷേപങ്ങൾ കാര്യമാക്കുന്നില്ലെന്ന് മുന്നണിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതായാണ് വിവരം. ഒന്നിച്ച് നിന്നാൽ തിരിച്ച് വരാമെന്നും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ അതിശക്തമായി മുന്നണി തിരിച്ച് വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായിയുടെ ശൈലി ഉൾപ്പെടെ തോൽവിക്ക് കാരണമായെന്ന ആക്ഷേപങ്ങൾക്കിടെയാണ് മുന്നണിയോ​ഗത്തിൽ ചർച്ച ഉയർന്നത്.

ബ്രാഞ്ച് തലം മുതൽ പരാജയ കാരണം പഠിക്കാനും ഇതിനായി ജൂൺ 15 വരെയാണ് സിപിഎം സമയം കണക്കാക്കുന്നതും. എല്ലാ പാർട്ടികളും സമാനമായ വിലയിരുത്തൽ നടത്തണം. ജൂൺ പതിനഞ്ചിന് ശേഷം മുഴുവൻ സമയ എൽഡിഎഫ് ചേർന്ന് ചർച്ച നടത്താനും യോ​ഗത്തിൽ തീരുമാനമായി. എന്നാൽ ക്ഷേമ പ്രവർത്തനം ജനങ്ങളിലേക്ക് വേണ്ട വിധം എത്തിയില്ലെന്ന് സിപിഐ വിമർശിച്ചു.