Producer Allappey Ashraf talks about jewel mary and her caner survival. നിർമ്മാതാവ് ആലപ്പി അഷ്‌റഫ്, നടി ജുവൽ മേരിയുടെ അതിജീവനത്തെക്കുറിച്ച് വെളിപ്പെടുത്തി.

നടിയും അവതാരകയുമായ ജുവൽ മേരിയുടെ ക്യാൻസർ അതിജീവനത്തെയും ജീവിതത്തിലെ പോരാട്ടങ്ങളെയും കുറിച്ച് നിർമ്മാതാവ് ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു. മംമ്ത മോഹൻദാസിന്റെയും ജുവൽ മേരിയുടെയും ജീവിതത്തെ പരസ്പരം ബന്ധപ്പെടുത്തിയാണ് ആലപ്പി അഷ്‌റഫ് സംസാരിച്ചത്. കുടുംബ പ്രശ്നങ്ങൾ ഉണ്ടാക്കിയ മാനസിക പിരിമുറുക്കവും രോഗനിർണയവും രോഗാവസ്ഥയും ഒക്കെ ജുവലിന്റെ ജീവിതത്തെ ആകെ പ്രതിസന്ധിയിൽ ആക്കിയതായി അവർ ഓർത്തെടുക്കുന്നുണ്ട്. വിവാഹമോചനം നടന്നുകിട്ടാൻ വർഷങ്ങൾ എടുത്തുവെന്നും ആ സമയത്തുണ്ടായ സ്ട്രെസ്സ് ആയിരിക്കാം രോഗത്തിന് കാരണമായതെന്ന് തോന്നാറുണ്ടെന്ന് അവർ പറയുന്നുവെന്നും ആലപ്പി അഷ്‌റഫ് പറയുന്നു. യാതൊരു മുന്നറിയിപ്പും ഇല്ലാതെ കടന്നുവന്നേക്കാവുന്ന കാൻസർ എന്ന വില്ലനെ നേരിടാൻ ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്ന മുന്നറിയിപ്പാണ് ഇത്തരം തുറന്നുപറച്ചലിലൂടെ അവർ സമൂഹത്തിന് നൽകുന്ന പാഠം ആലപ്പി അഷ്‌റഫ് കൂട്ടിച്ചേർത്തു.

"വിവാഹമോചനത്തിന്റെ ഭാഗമായി നടന്ന കൗൺസിലിങ്ങിന് ചെന്നപ്പോൾ ഉണ്ടായ മോശം അനുഭവത്തെക്കുറിച്ച് അവർ വിവരിക്കുന്നുണ്ട്. ഒരു പുരുഷനായിരുന്നു കൗൺസിലിങ് നടത്തിയത്. അനാവശ്യ ചോദ്യങ്ങളായിരുന്നു ചോദിച്ചതൊക്കെയും. ഒരു വെർബൽ റേപ്പ് എന്ന് വേണമെങ്കിൽ പറയാം. അപ്പോൾ അവർ തിരിച്ചു ചോദിച്ചു ഇതൊക്കെ അനാവശ്യ ചോദ്യമല്ലേ എന്ന്. എന്നാൽ വിദ്യാഭ്യാസവും അറിവും ഇല്ലാത്ത എത്രയോ പേർ അവിടെ വന്നു പോകുന്നുണ്ട്, അതിൽ തിരിച്ചു ചോദിക്കാൻ ആർജ്ജവം ഇല്ലാത്തവരും ഉണ്ടാകില്ലേ? ജുവൽ മേരിക്ക് പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അവരത് അമ്മയോടാണ് ആദ്യം സൂചിപ്പിച്ചത്. എല്ലാ അമ്മമാരെയും പോലെ എന്റെ അമ്മയും പറഞ്ഞു എല്ലാം ശരിയാകും പ്രാർഥിക്കാമെന്ന്. എന്നാൽ അനുജത്തി ആകട്ടെ കാര്യങ്ങൾ കേട്ടപ്പോൾ, ‘നീ ഇനി അങ്ങോട്ട് പോകണ്ട’ എന്ന് പറഞ്ഞു. അന്ന് രാത്രി തന്നെ അനുജത്തി അച്ഛനമ്മമാരോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. അങ്ങനെ മൂന്നു വർഷമാണ് മ്യൂച്വൽ ഡിവോഴ്സിനു വേണ്ടി കഷ്ടപ്പെട്ടത്. അവർ പറയുന്നു പൊരുത്തപ്പെട്ടു പോകാൻ ഒരുപാട് ശ്രമിച്ചതിനു ശേഷമാണ് വിവാഹമോചനം എന്ന തീരുമാനത്തിൽ എത്തിച്ചേർന്നത്. " ആലപ്പി അഷ്‌റഫ് പറയുന്നു. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച പുതിയ വീഡിയോയിലാണ് ആലപ്പി അഷ്‌റഫ് ജുവലിനെ കുറിച്ച് പറഞ്ഞത്.

2021 മുതൽ സെപ്പറേറ്റഡ് ആണ്. സമാധാനമില്ലാത്ത വിവാഹ ജീവിതത്തിൽ നമ്മുടെ മനസ്സ് എപ്പോഴും ഇരുളടഞ്ഞിരിക്കും, അതിന് വലിയ ക്ലാരിറ്റി ഉണ്ടാവില്ല. എന്ത് വിലകൊടുത്തും കുടുംബമെന്ന പവിത്രമായ കാഴ്ചപ്പാട് സംരക്ഷിക്കണമെന്നാണ് എല്ലാവരും പഠിപ്പിക്കുന്നതെന്നും അതിനായി നമ്മുടെ ആരോഗ്യം, മാനസികാരോഗ്യം, വ്യക്തിത്വം എന്നിവയെല്ലാം നമ്മൾ കോംപ്രമൈസ് ചെയ്യേണ്ടിവരും. എന്നാൽ ആരോഗ്യപരമായ കുടുംബജീവിതം എങ്ങനെ ഉണ്ടാക്കണമെന്നോ അതെങ്ങനെ നിലനിർത്തണമെന്നോ ആരും പഠിപ്പിക്കാറില്ല. ജുവൽ മേരിയുടെ ഈ അഭിപ്രായത്തോട് പൂർണമായി യോജിക്കാത്തവരും ഉണ്ടാകാം. കാരണം കുടുംബം എന്ന സാമൂഹ്യ സങ്കൽപം എഴുതി പഠിപ്പിക്കുന്നതോ പറഞ്ഞു പഠിപ്പിക്കുന്നതോ അല്ല. അത് കണ്ടുവളരുന്നതും കേട്ടു വളരുന്നതുമാണ്. ഈ സങ്കൽപം കെട്ടുറപ്പോടെ നിലനിൽക്കണമെങ്കിൽ പരസ്പര വിശ്വാസവും പരസ്പരമുള്ള ബഹുമാനവും പരസ്പരമുള്ള വിട്ടുവീഴ്ചകളും ഉണ്ടായേ മതിയാകൂ. രണ്ട് വ്യത്യസ്ത കുടുംബ പശ്ചാത്തലങ്ങളിൽ നിന്ന് വരുന്ന രണ്ട് സ്വഭാവക്കാരാണ് ഒന്നാകുന്നത്. ഇവിടെ ഒരാൾ അഗ്നിയായാൽ മറ്റേയാൾ വെള്ളമാകേണ്ടതാണ്. ഇല്ലെങ്കിൽ സമ്പൂർണ തകർച്ചയ്ക്ക് വഴിവയ്ക്കും എന്നുള്ളത് നമ്മൾ വിസ്മരിക്കരുത്.

കാൻസർ കണ്ടെത്തിയതിനെക്കുറിച്ച് അവർ തന്നെ പറഞ്ഞതിങ്ങനെ: ‘‘ഒറ്റയ്ക്കുള്ള ഒരു വിദേശയാത്രയൊക്കെ കഴിഞ്ഞ് തൈറോയ്ഡ് ചെക്കിങ്ങിനായി ഡോക്ടറെ കാണാൻ ചെല്ലുമ്പോഴാണ് സ്കാനിങ് ചെയ്യണമെന്ന് ഡോക്ടർ പറയുന്നത്. റിസൾട്ട് കണ്ടപ്പോൾ അന്ന് തന്നെ ബയോപ്സി എടുക്കാൻ നിർദ്ദേശിച്ചു. നഴ്സിങ് പഠിച്ചിട്ടുള്ളതുകൊണ്ട് ഡോക്ടർമാരുടെ സംസാരത്തിനിടയിൽ നോഡ്യൂൾ എന്ന് പറയുന്നത് കേട്ടപ്പോൾ സംഗതി പന്തികേടാണെന്ന് മനസ്സിലായി. ബയോപ്സി എന്നതുകൂടി കേട്ടപ്പോൾ എന്റെ കാലൊക്കെ നിലത്തുറഞ്ഞതുപോലെ തോന്നി. 15 ദിവസം കഴിഞ്ഞ് അതിന്റെ റിസൾട്ട് വന്നപ്പോൾ ഒന്നുകൂടി ബയോപ്സി എടുക്കണമെന്ന് പറഞ്ഞു.

അപ്പോൾ തന്നെ എനിക്ക് ഉറപ്പായി. ഉടൻ തന്നെ ഡോക്ടർ പറഞ്ഞു സർജറി ഉടൻ ചെയ്യണമെന്ന്. സർജറി നടത്തി തൈറോയിഡിന് ചുറ്റുമുള്ള നോഡ്യൂളുകൾ മുഴുവൻ നീക്കം ചെയ്തു. സർജറിക്ക് ശേഷം ഒരുപാട് പ്രശ്നങ്ങളുമായി യുദ്ധക്കളത്തിലായിരുന്നു. ഇടതുകൈ ഉയർത്താൻ കഴിയുന്നില്ല. ശബ്ദം ഏതാണ്ട് പൂർണമായും നിലച്ചു. പിന്നീടങ്ങോട്ട് ഫിസിയോതെറാപ്പിയുടെയും എക്സർസൈസിന്‍റെയും വോയിസ് റെസ്റ്റിന്‍റെയും ഒക്കെ കാലമായിരുന്നു. ഒന്നര മാസം കഴിഞ്ഞാണ് ശബ്ദം തിരികെ കിട്ടിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം ശരീരത്ത് വന്ന മാറ്റങ്ങൾ, മുഖത്ത് വന്ന മാറ്റങ്ങൾ എന്നെ സങ്കടപ്പെടുത്തുന്നു. കഴുത്തിന്റെ ഭംഗി നഷ്ടമായി. കഴുത്തിലെ സെൻസേഷൻ തിരിച്ചു വന്നിട്ടില്ല, തൊട്ടാൽ അറിയില്ല, അവിടെ ഒരു തരിപ്പ് മാത്രമേയുള്ളൂ.’’

'ഓരോ ന്യൂനതകൾക്കിടയിലും നമ്മൾ കാണാത്ത ഒരു ശക്തിയുണ്ട്'

'മംമ്‌ത മോഹൻദാസ് തന്റെ അനുഭവങ്ങൾ സമൂഹത്തോട് പങ്കുവച്ചതുപോലെ തന്നെയാണ് ജുവൽ മേരിയും തന്റെ അതിജീവനത്തിന്റെ കഥ തുറന്നുപറയുന്നത്. യാതൊരു മുന്നറിയിപ്പും ഇല്ലാതെ കടന്നുവന്നേക്കാവുന്ന കാൻസർ എന്ന വില്ലനെ നേരിടാൻ ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്ന മുന്നറിയിപ്പാണ് ഇത്തരം തുറന്നുപറച്ചലിലൂടെ അവർ സമൂഹത്തിന് നൽകുന്ന പാഠം. ഇപ്പോൾ ജുവൽ മേരി കാൻസറിൽ നിന്നും പൂർണമായും മുക്തി നേടിയിരിക്കുകയാണ്. ഇനി വീണ്ടും വരുവാനുള്ള സാധ്യതയും വളരെ കുറവാണെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. ഇനി ഇപ്പോൾ സഹതാപമല്ല അവർക്ക് ആവശ്യം. അവരുടെ കരിയർ മെച്ചപ്പെടുത്താൻ അവരെ പഴയതുപോലെ ചേർത്തുനിർത്തി അരങ്ങിലും അണിയറയിലും അവരുടെ കഴിവുകൾ പ്രയോജനപ്പെടുത്താൻ നമ്മൾ ശ്രമിക്കുകയാണ് വേണ്ടത്. അവരുടെ മുന്നോട്ടുള്ള ജീവിതവഴികൾക്ക് വെളിച്ചമേകാൻ ടെലിവിഷൻകാരും സിനിമക്കാരും അവരെ ഒപ്പം കൂട്ടേണ്ടതാണ്. നല്ലൊരു നടിയും അവതാരകയുമായി ഇനിയും മിന്നിത്തിളങ്ങട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു. കുറവുകൾ മാത്രം നോക്കി കണ്ടാൽ ഒരാളെയും സ്നേഹിക്കാൻ കഴിയില്ല. ഓരോ ന്യൂനതകൾക്കിടയിലും നമ്മൾ കാണാത്ത ഒരു ശക്തിയുണ്ട്, ഒരു സൗന്ദര്യമുണ്ട്, ഒരു ആത്മാവുണ്ട്. പൂർണത തേടുന്നവരാകരുത് നമ്മൾ, മറിച്ച് മനുഷ്യരെ മനസ്സിലാക്കുന്നവരാകണം.’ ആലപ്പി അഷ്‌റഫ് കൂട്ടിച്ചേർത്തു.