ആറ്റുകാൽ പൊങ്കാലയിട്ടതിന് സൈബർ ആക്രമണം നേരിട്ട നടി റെനീഷ റഹ്മാന് വിഷയത്തില്‍ ഉസ്താദ് അൻസാരി സുഹ്‌രി. ഇന്ത്യയിൽ എല്ലാവർക്കും പൗരസ്വാതന്ത്ര്യമുണ്ടെന്നും സോഷ്യൽ മീഡിയയിലെ സദാചാരവാദികൾ മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടരുതെന്നും അദ്ദേഹം പറഞ്ഞു.

റ്റുകാൽ പൊങ്കാല ഇട്ട നടിയും മുൻ ബി​ഗ് ബോസ് താരവുമായ റെനീഷ റഹ്മാന് വലിയ തോതിലുള്ള സൈബർ അറ്റാക്ക് നേരിടേണ്ടി വന്നിരുന്നു. റംസാൻ മാസത്തിൽ തന്നെ ഇങ്ങനെ ചെയ്യണമായിരുന്നോ എന്നെല്ലാം ചോദിച്ചായിരുന്നു വിമർശനം. പിന്നാലെ റെനീഷയ്ക്ക് പിന്തുണയുമായി ഒട്ടനവധിപേർ രം​ഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ തന്‍റെ ഭാഗം വ്യക്തമാക്കിയിരിക്കുകയാണ് യുട്യൂബർ കൂടിയായ ഉസ്താദ് അൻസാരി സുഹ്‌രി. ഇന്നത്തെ കാലത്ത് മുസ്ലിം കുടുംബത്തിന്റെ ശാപം ഒരുപറ്റം ഫേസ്ബുക്ക് ആങ്ങളമാരാണെന്നാണ് അൻസാരി പറയുന്നത്. മതം എന്താണെന്നും മതേതരത്വം എന്താണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.

അൻസാരി സുഹ്‌രി പറയുന്നത് ഇങ്ങനെ

ഈ വര്‍ത്തമാന കാലത്ത് മുസ്ലിം കുടുബത്തിന്‍റെ ഏറ്റവും വലിയ ശാപം എന്നത് ഒരുപറ്റം ഫേസ്ബുക്ക് ആങ്ങളമാരാണ്. അവര്‍ ഇന്‍സ്റ്റാഗ്രാമിലും അരങ്ങ് വാഴുന്നവരാണ്. ഇവരുടെ പ്രധാനപ്പെട്ട തൊഴില്‍ എന്ന് പറഞ്ഞു കഴിഞ്ഞാല്‍ ഉടുക്കാത്തവരെ ഉടുപ്പിക്കുക, തട്ടമിടാത്തവരെ തട്ടം ഇടിയിപ്പിക്കുക, നിസ്കരിക്കാത്തവരെ നിസ്കരിപ്പിക്കുക, ഇവര്‍ക്ക് മതം എന്ന് പറഞ്ഞ് കഴിഞ്ഞാല്‍ ഒരുതരം വികാരം മാത്രമാണ്. എടാ പൊന്ന് മോനെ.. നീ നിന്‍റെ വീട്ടില്‍ പോയി, നിന്‍റെ ഉത്തരവാദിത്വം നോക്ക്. അല്ലാതെ നാട്ടിലെ പെണ്ണുങ്ങള്‍ എങ്ങനെ ജീവിക്കണമെന്ന് പറയുന്നത് നിന്‍റെ ബാധ്യതയെ അല്ല. നിങ്ങള്‍ക്ക് ഉപദേശിക്കാം അത് മാന്യമായ ഭാഷയിലാകണം. റെനീഷ ഒരു സിനി ആര്‍ട്ടിസ്റ്റാണ്. ഇന്നവരെ നാട് മുഴുവന്‍ അറിഞ്ഞില്ലേ. അവരെ ആക്ഷേപിക്കാന്‍ നമ്മളാരാ. ഇന്ത്യ എന്ന മഹാരാജ്യത്ത് ആര്‍ക്കും എങ്ങനെയും ജീവിക്കാം. അതിനുള്ള പൗര സ്വാതന്ത്യം ഉണ്ട്. ഇന്ന് കാപട്യത്തിന്‍റെ മതേതര കാലമാണ്. എന്നെ സംബന്ധിച്ച് ഈ രാജ്യത്തിന്‍റെ പകുതി എനിക്ക് പതിച്ച് തരാമെന്ന് പറഞ്ഞാലും എന്‍റെ വിശ്വാസത്തില്‍ നിന്നും അങ്ങോട്ടോ ഇങ്ങോട്ടോ മാറില്ല. എന്നാല്‍, എന്‍റെ സഹോദര മതത്തില്‍പ്പെട്ടവര്‍ ഓണം വന്നാല്‍ അവര്‍ക്ക് വേണ്ട സഹായം ചെയ്ത് കൊടുക്കും. ക്രിസ്മസ് വന്നാല്‍ സഹായം ചെയ്യും. അവര്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കുകയാണ്. അതാണ് മതേതരത്വം. ഒരു മനുഷ്യനെയും മതത്തിന്‍റെ പേരില്‍, ഒരു നന്മയും അവര്‍ക്ക് വിലങ്ങ് തടിയാവാന്‍ പാടില്ല. റെനീഷ റഹ്മാന്‍ ഇഷ്ടമുള്ളതിന് അനുസരിച്ച് ജീവിക്കാനുള്ള പൗരസ്വാതന്ത്ര്യം ഈ രാജ്യത്തുണ്ട്. അവരെ നന്നാക്കാനുള്ള ബാധ്യത നിങ്ങള്‍ക്കില്ല. മോശമായ കമന്‍റിട്ട് എന്തിനാണ് അവരെ ആക്ഷേപിക്കുന്നത്. മതം എന്നത് ഇങ്ങനത്തെ വികാരമല്ല. മതം എന്നാല്‍ സദുപദേശം ആണ്. ആരെങ്കിലും തെറ്റായ വഴിയില്‍ പോകുന്നുണ്ടെങ്കില്‍ മാന്യമായി ഉപദേശിക്കാം. ഇവിടെ നന്നാക്കാന്‍ എത്ര മനുഷ്യരുണ്ട്. അവരെ ഒന്നും നന്നാക്കണ്ടേ നിങ്ങള്‍ക്ക് ?

മറ്റുള്ളവരെ വിമര്‍ശിക്കാനെ നമ്മളെ കൊണ്ട് കഴിയൂ. വേറെ കുറേ പ്രശ്നങ്ങളുള്ളപ്പോഴാണ് റെനീഷ റഹ്മാന്‍ ആറ്റുകാല്‍ പൊങ്കാലയ്ക്ക് പോയെന്ന് പറഞ്ഞ് അവരെ നന്നാക്കാന്‍ നടക്കുന്നത്. അവര്‍ക്ക് ഇഷ്ടമുള്ളിടത്ത് പോകും. ഇഷ്ടമുള്ളിടത്ത് തൊഴും. ക്രിസ്ത്യന് പള്ളിയിലും അവര്‍ പോകും നിങ്ങള്‍ക്ക് എന്താണ്? നിങ്ങടെ വീട്ടില്‍ പെണ്ണുമ്പിള്ള മാന്യമായി നടക്കുന്നുണ്ടോ? അത് നിങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടോ? നാട്ടിലുള്ള മുഴുവന്‍ സ്ത്രീകളെ ഉടുപ്പിക്കാനും അവരെ നിസ്കരിപ്പിക്കാനും നീ നടക്കണ്ട. ഇതിപ്പോ എന്തായി? ഒരു ബഹുസ്വരതയുടെ ഭിന്നതയായില്ലേ? നീ ആദ്യം നന്നാവ് എന്നിട്ട് നാട്ടുകാരെ മൊത്തം നന്നാക്കാം. അവനവന്‍റെ വിശ്വാസം ഉൾക്കൊണ്ട് മറ്റുള്ളവരുടെ വിശ്വാസത്തെ അവഹേളിക്കാതെ അവന്‍റെ പൗര സ്വാതസ്വതന്ത്ര്യം, ആരാധനാ സ്വതന്ത്ര്യം വകവച്ചു കൊടുക്കലാണ് മതേതരത്വം. ഇത് മതമല്ല, ആനയ്ക്ക് പൊട്ടുന്ന മദമാണ്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming