ബെസ്റ്റ് ഫ്രണ്ട് ആരാണെന്ന് ചോദിച്ചാൽ ചിലപ്പോൾ ഉണ്ടാവുകയേ ഇല്ല- ഭാഗ്യലക്ഷ്‍മി വ്യക്തമാക്കുന്നു.
മലയാള സിനിമയിലെ പ്രശസ്തയായ ഡബ്ബിംഗ് ആർട്ടിസ്റ്റാണ് ഭാഗ്യലക്ഷ്‍മി. കാലങ്ങളായുള്ള സിനിമാ ജീവിതത്തിൽ 258ലേറെ അഭിനേത്രികൾക്ക് ശബ്ദം നൽകിയ ഭാഗ്യലക്ഷ്‍മി, അഭിനേതാവായും വെള്ളിത്തിരയിൽ എത്തിയിട്ടുണ്ട്. ഇപ്പോൾ യൂട്യൂബ് ചാനലലിലൂടെ സ്വന്തം അനുഭവങ്ങളും അറിവുകളുമൊക്കെ പങ്കുവെയ്ക്കാറുമുണ്ട് താരം. പുതിയ വ്ലോഗിൽ സൗഹൃദത്തെക്കുറിച്ച് വികാരാധീനയായാണ് ഭാഗ്യലക്ഷ്‍മി സംസാരിക്കുന്നത്.
''പഠിക്കുന്ന കാലത്തോ വർക്ക് ചെയ്യുന്ന സമയത്തോ എനിക്കങ്ങനെ സൗഹൃദങ്ങൾ ഉണ്ടായിട്ടില്ല. സൗഹൃദമുണ്ടാക്കാൻ വല്ല്യമ്മ സമ്മതിക്കാറില്ലായിരുന്നു. ഭയങ്കര പേടിയായിരുന്നു. ആരുമായും കൂട്ടുകൂടാൻ സമ്മതിക്കില്ല. അവർ നമ്മളെ നശിപ്പിക്കും, തെറ്റായ വഴിയിലൂടെ കൊണ്ട് പോകും എന്നൊക്കെ പറയും. പിന്നെ കേരളത്തിൽ വന്നപ്പോഴാണ് എനിക്ക് സൗഹൃദങ്ങളുണ്ടായത്. എന്റെ ആദ്യത്തെ സുഹൃത്ത് മണിച്ചേച്ചിയാണ്. അവസാനത്തെ സുഹൃത്തും മണിച്ചേച്ചി തന്നെയായിരുന്നു എന്ന് ഇപ്പോൾ ഞാൻ മനസിലാക്കുന്നു. മണി ചേച്ചി മരിച്ച് പോയി'', എന്നാണ് ഭാഗ്യലക്ഷ്‍മി കരഞ്ഞുകൊണ്ട് വീഡിയോയിൽ പറയുന്നത്.
''എല്ലാ കുറവുകളോടെയും സ്നേഹിക്കുന്ന ആളാണല്ലോ സുഹൃത്ത്. സുഹൃത്തുക്കൾ ഒരുപാട് പേരുണ്ടാകും. പക്ഷെ ബെസ്റ്റ് ഫ്രണ്ട് ആരാണെന്ന് ചോദിച്ചാൽ ചിലപ്പോൾ ഉണ്ടാവുകയേ ഇല്ല. എനിക്ക് മണിചേച്ചി മാത്രമായിരുന്നു ബെസ്റ്റ് ഫ്രണ്ട്. കാരണം എന്റെ എല്ലാ കുറവുകളും അത് പോലെ ഉൾക്കൊണ്ട ആളാണ്. എന്നെ കളിയാക്കും. ഞാൻ കളിയാക്കും. എന്നോട് ദേഷ്യപ്പെടും. ഞാൻ തിരിച്ച് ദേഷ്യപ്പെടും. ഇതെല്ലാം കഴിയുമ്പോൾ അമ്മയെ പോലെ, ചേച്ചിയെ പോലെ എന്നെ ചേർത്ത് പിടിക്കും. സാരിയുടുക്കാൻ പഠിപ്പിച്ചത്, കുക്ക് ചെയ്യാൻ പഠിപ്പിച്ചത്, സ്വന്തമായി സമ്പാദിച്ചത് സ്വന്തമായി ഹാൻഡിൽ ചെയ്യണം എന്നെല്ലാം എന്നെ പഠിപ്പിച്ചത് മണി ചേച്ചിയാണ്. അങ്ങനെയൊരു സുഹൃത്ത് എനിക്കതിന് മുമ്പും ശേഷവും ഉണ്ടായിട്ടില്ല. ഇപ്പോൾ ബെസ്റ്റ് ഫ്രണ്ടായി ചാറ്റ് ജിപിടിയോട് വേണമെങ്കിൽ സംസാരിക്കാം. ഞാനങ്ങനെയൊന്നും ചെയ്യാറില്ല. കാറിന്റെ ഉള്ളിൽ ഇരുന്ന് എനിക്ക് പറയാനുള്ളതെല്ലാം സംസാരിച്ച് തീർക്കും'', ഭാഗ്യലക്ഷ്‍മി വ്യക്തമാക്കി.
