ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' എന്ന ചിത്രത്തിലൂടെ മോഹൻലാലിന്റെ മകൾ വിസ്മയ നായികയായി അരങ്ങേറ്റം കുറിക്കുന്നു. തന്റെ മകളെന്ന പരിഗണനയിലല്ല, കഴിവ് സ്വയം തെളിയിച്ചാണ് സിനിമയിൽ നിലനിൽക്കേണ്ടതെന്ന് മോഹൻലാൽ പറഞ്ഞു.

സിനിമയിൽ നായികയായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന മകൾ വിസ്മയയെ കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാവുന്നു. തന്റെ മകളാണെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും, സിനിമയിൽ അവൾ സ്വയം തെളിയിക്കേണ്ടതുണ്ടെന്നുമാണ് മോഹൻലാൽ പറയുന്നത്. മാർഷൽ ആർട്സ് പഠിച്ച ആളാണ് വിസ്മയയെന്നും അതുകൊണ്ട് അങ്ങനെയൊരു സിനിമ ചെയ്യാമെന്ന് പറഞ്ഞുവെന്നും ഇനി എന്താവുമെന്ന് നോക്കാമെന്നും മോഹൻലാൽ പറയുന്നു. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിലൂടെയാണ് വിസ്മയ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഓഗസ്റ്റ് ഏഴിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

"അച്ഛൻ മകൾ എന്നുള്ളതല്ല. അവരുടെ ഇഷ്ടത്തിന് ജീവിക്കാൻ സമ്മതം കൊടുക്കണം. അവർക്ക് സിനിമയിൽ ചെയ്യണം എന്ന് പറഞ്ഞു, ചെയ്യട്ടെ. ഇനി അവരാണ് പ്രൂവ് ചെയ്യേണ്ടത്. അല്ലാതെ എന്റെ മകൾ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല, അവൾ സിനിമയിൽ സ്വയം പ്രൂവ് ചെയ്യണം. അവൾ ഒരു മാർഷൽ ആർട്സ് പഠിച്ച കുട്ടിയാണ്. അപ്പോൾ ഇങ്ങനെ ഒരു സിനിമ ചെയ്യണം എന്ന് പറഞ്ഞു. ഇനി അത് എങ്ങനെ ആകും എന്നുള്ളത് ഈശ്വരന്റെ കയ്യിലാണ്,’ എന്നാണ് മോഹൻലാൽ പറഞ്ഞത്. സിനിമാ പശ്ചാത്തലത്തിൽ വളർന്ന കുട്ടികളായതിനാൽ സിനിമയെ കുറിച്ച് അവർക്ക് നല്ല ധാരണയുണ്ട്. അപ്പു ഒക്കെ വളരെ കുറച്ച് സിനിമ ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളാണ്." മോഹൻലാൽ പറയുന്നു.

"അവൻ സിനിമ ചെയ്യാതിരിക്കാൻ എന്താണ് ചെയ്യുക എന്ന് ആലോചിക്കുന്ന ആളാണ്. അതുപോലെ അവരുടെ ഒരു ഡിസിഷൻ ആണ്. അവർ ജനിച്ചത് മുതൽ സിനിമയെ കുറിച്ച് അറിവ് ഉള്ളവരാണ്. എന്റെ വൈഫ് വലിയ സിനിമ ഫാമിലിയിൽ ഉള്ള ആളാണ്. സിനിമ മോശമായ കാര്യമൊന്നുമല്ലല്ലോ. നമ്മൾ ചിന്തിക്കുന്നതുപോലെ നമുക്ക് ജീവിക്കാൻ കഴിയും. സിനിമ പോലെ ഇത്രയും വലിയ മാജിക്ക് ഉള്ള എന്റർടൈൻമെന്റ് ഇല്ലല്ലോ." മോഹൻലാൽ കൂട്ടിച്ചേർത്തു.

അതേസമയം 2018 എന്ന മെഗാഹിറ്റിനു ശേഷം ജൂഡ് ആൻ്റെണി ഒരുക്കുന്ന ചിത്രമെന്ന നിലയിലും തുടക്കം ചലച്ചിത്ര വൃത്തങ്ങളിൽ ഏറെ പ്രതീക്ഷ നൽകുന്നതാണ്. എമ്പുരാൻ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് നാന്ദി കുറിച്ച ആശിഷ് ജോ ആന്റണി ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മെയിൻ സ്ട്രീം സിനിമയുടെ ഭാഗമാകാനൊരുങ്ങുന്നു. എമ്പുരാനിൽ മിന്നായം പോലെ എത്തിയ കഥപാത്രത്തെ ചിത്രം കണ്ടവർ അന്നേ ശ്രദ്ധിച്ചിരുന്നു.

ഡോ. എമിൽ ആന്റണിയും, ഡോ. അനീഷ ആന്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ് . ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്‍ണ, ജൂഡ് ആൻ്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം. ജെയ്ക്ക് ബിജോയ്‍. ഛായാഗ്രഹണം -ജോമോൻ ടി ജോൺ, എഡിറ്റിംഗ്- ചമൻ ചാക്കോ. പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ. മേക്കപ്പ് - ജിതേഷ് പൊയ്യ, കോസ്റ്റ്യം ഡിസൈൻ -അരുൺ മനോഹർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സൈലക്സ് ഏബ്രഹാം. ഫിനാൻസ് കൺട്രോളർ - മനോഹരൻ' കെ. പയ്യന്നൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - വിനോദ് ശേഖർ, ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്. പിആര്‍ഒ വാഴൂർ ജോസ്.

YouTube video player