Actress Asha Sharath shares memories about her brothers. മരിച്ചുപോയ സഹോദരന്മാർ തന്നിലൂടെ ജീവിക്കുന്നുവെന്ന് വിശ്വസിക്കുന്നതായി നടി ആശ ശരത്ത് പറയുന്നു.

മരിച്ചുപോയ തന്റെ സഹോദരന്മാരെ കുറിച്ച് ആശ ശരത്ത് പറഞ്ഞ വാക്കുകൾ ചർച്ചയാവുന്നു. ഇരുവരും തന്നിലൂടെ ജീവിക്കുന്നുവെന്നാണ് താൻ വിശ്വസിക്കുന്നതെന്നും, വാട്സ്ആപ് ഡിപി എപ്പോഴും ചേട്ടന്റെ ചിത്രമാണെന്നും ആശ ശരത്ത് പറയുന്നു. "എനിക്ക് രണ്ട് ചേട്ടന്മാരാണ്. രണ്ടു പേരും ദൈവത്തില്‍ ചേര്‍ന്നുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വേണു ചേട്ടനും ബാലു ചേട്ടനും. ഒരാള്‍ പോയപ്പോൾ അയാളെക്കൂടി രണ്ടാമത്തെ ആളില്‍ കണ്ടിരുന്നു. വേണു ചേട്ടന്‍ പോയപ്പോള്‍ ചേട്ടനേയും കൂടിയാണ് ബാലേട്ടനില്‍ കണ്ടിരുന്നത്. രണ്ടാമത്തെ ആളും പോയപ്പോള്‍ ഞാന്‍ അമ്മയെ ആശ്വസിപ്പിക്കാനായി നമ്മളെല്ലാം ക്യൂവിലാണ് എന്ന് തമാശയായി പറയും. നേരത്തെ പോയി സീറ്റ് പിടിച്ചത് മാത്രമാണ്. നമ്മളെല്ലാവരും പോകുമെന്ന്." ആശ ശരത്ത് പറയുന്നു.

"പക്ഷെ ഞാന്‍ എപ്പോഴും വിശ്വസിക്കുന്നത്, എന്നെ പറഞ്ഞ് പറഞ്ഞ് പഠിപ്പിക്കുന്നത്, എന്നിലൂടെ എന്റെ ചേട്ടന്‍ ജീവിക്കുന്നുവെന്നതാണ്. അത് ഓരോരുത്തര്‍ക്കും ഓരോ വേര്‍ഷനുണ്ടാകും. ഞാന്‍ എന്നെ സമാധാനിപ്പിക്കുന്നത് എന്നിലൂടെ എന്റെ ചേട്ടന്മാര്‍ ജീവിക്കുന്നുവെന്നാണ്. രണ്ടു പേരേയും ഒരാളായിട്ടാണ് ഞാന്‍ വര്‍ഷങ്ങളായി കണ്ടിട്ടുള്ളത്. വേണു ചേട്ടനും ബാലേട്ടനും ഒന്നാണ്. അതിനാല്‍ എന്റെ ഡിപി ഇപ്പോഴും ചേട്ടനാണ്. ചേട്ടന്‍ പോയ അന്ന് ഇട്ടതാണ്.

"ഞാന്‍ വിശ്വസിക്കുന്നത് എന്റെ ഫോണില്‍ നിന്നും വാട്‌സ് ആപ്പ് മെസേജ് പോയാല്‍ അവര്‍ അയക്കുന്ന ഫീലായിരിക്കണം എന്നാണ്. അങ്ങനെയാണ് എല്ലാം ചെയ്യുന്നത്. അതിലാണ് എന്റെ സംതൃപ്തി. ചേട്ടന്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ ഉപയോഗിക്കുന്നത് അമ്മയാണ്. ഇപ്പോഴും അമ്മ വിളിക്കുമ്പോള്‍ ബാലേട്ടന്‍ എന്നാണ് വരുന്നത്. എന്റെ ചേട്ടന്‍ എന്നിലൂടെ ജീവിക്കുന്നുവെന്നാണ്. പോയി എന്നല്ല. ഞാനിപ്പോഴും ഇവിടെയുണ്ട് എന്ന് പറയുകയാണ്. ചേട്ടന്‍ പോയ ശേഷമാണ് വീടിന്റെ ഹൗസ് വാമിങ് നടന്നത്. ഈ വീടിന് എന്റെ ചേട്ടന്റെ പേരാണ്. ബാലഗോകുലം എന്നാണ് വീടിന്റെ പേര്. എല്ലായിടത്തും അവര്‍ ജീവിക്കുന്നു. അവര്‍ എവിടേയും പോയിട്ടില്ല. എന്നിലൂടെ ജീവിക്കുന്നുവെന്നാണ് ഞാന്‍ സ്വയം പറഞ്ഞ് പഠിപ്പിക്കുന്നത്." ആശ ശരത് കൂട്ടിച്ചേർത്തു. യെസ് 27 ന് നൽകിയ അഭിമുഖത്തിലായിരുന്നു ആശ ശരത്തിന്റെ പ്രതികരണം.

ആശകൾ ആയിരം

അതേസമയം ആശകൾ ആയിരം ആണ് ആശ ശരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ജയറാമും കാളിദാസ് ജയറാമും ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിന് ശേഷം ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ജൂഡ് ആന്റണി ജോസഫ് ഈ ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്ടർ കൂടിയാണ്.

കൊച്ചു കൊച്ചു സന്തോഷങ്ങൾ’ക്ക് ശേഷം ജയറാമും കാളിദാസും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണിത്. ആശ ശരത്, ഷറഫുദ്ദീന്‍, ഇഷാനി കൃഷ്ണ, രമേശ് പിഷാരടി, കുഞ്ചൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും കൃഷ്ണമൂർത്തിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

YouTube video player