എല്‍കെ ഇന്‍റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവലിൽ കാരറ ഗവ യു.പി സ്‌കൂളിന് പുരസ്കാരം. ലഹരിക്കെതിരായി നിർമ്മിച്ച "വലിയ വില കൊടുക്കേണ്ടി വരും" എന്ന ഹ്രസ്വചിത്രത്തിനാണ് ബെസ്റ്റ് സ്റ്റുഡൻറ് ഷോർട്ട് ഫിലിം ഫസ്റ്റ് റണ്ണർ അപ്പ് അവാർഡ് ലഭിച്ചത്. ഇൻഡിവുഡ് ഫിലിം ക്ലബ്ബിലെ അംഗങ്ങളാണ് ചിത്രം നിർമ്മിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

കൊച്ചി: എല്‍കെ ഇന്‍റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ രണ്ടാം പതിപ്പിൽ ബെസ്റ്റ് സ്റ്റുഡൻറ് ഷോർട്ട് ഫിലിം ഫസ്റ്റ് റണ്ണർ അപ്പ് അവാർഡിന് കാരറ ഗവ യു.പി സ്‌കൂൾ അർഹരായി. ഏപ്രിൽ 28 -ന് കൊച്ചിയിലെ ഗോകുലം കൺവെൻഷണൽ സെന്‍ററിൽ വച്ച് നടന്ന പരിപാടിയിൽ എൽ കെ ശിൽപ്പവും പ്രശസ്തി പത്രവും കാഷ് അവാർഡും സിനിമാ സംവിധായകനും ജൂറി ചെയർമാനുമായ കമലും എൽകെ ഗ്രൂപ്പ് ചെയർമാനും ഫെസ്റ്റിവൽ ഡയറക്ടറുമായ രാജേഷ് പുത്തൻ പുരയിലും ചേർന്ന് സ്‌കൂളിന് സമ്മാനിച്ചു.

വലിയ വില കൊടുക്കേണ്ടി വരും

പുകവലിക്കും മദ്യത്തിനും ലഹരിക്കുമെതിരായി നിർമ്മിച്ച "വലിയ വില കൊടുക്കേണ്ടി വരും" എന്ന ഹ്രസ്വ ചിത്രത്തിന്‍റെ കഥയും തിരക്കഥയും നിർമ്മാണവും നിർവഹിച്ചത്, ഇൻഡിവുഡ് ഫിലിം ക്ലബ്ബിലെ അംഗങ്ങളാണ്. അട്ടപ്പാടി കാരറ ഗവ യു പി സ്‌കൂളിൽ ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപക ചെയർമാൻ സോഹൻ റോയ് നേതൃത്വം നൽകുന്ന സ്കൂളിലെ ഫിലിം ക്ലാബാണിത്. ക്ലബ് അംഗങ്ങളായ സതീഷ് അട്ടപ്പാടി, ശ്രീഭവ്യ എന്നിവാരാണ് അഭിനേതാക്കൾ. സംവിധാനവും കാമറയും എഡിറ്റിംഗും മിത്രാ സാജൻ. കഥയും തിരക്കഥയും ഇന്‍റിവുഡ് ഫിലിം ക്ലബ് ജിയുപിഎസ്എസ് കാരറ അട്ടപ്പാടി.

മത്സരത്തിന് 1,200-ത്തിലധികം ചിത്രങ്ങൾ

ആറ് പ്രധാന കാറ്റഗറികളിലായി ഇന്ത്യയിലും വിദേശത്ത് നിന്നുമായി ലഭിച്ച 1,200-ത്തിലധികം ചിത്രങ്ങൾ മത്സരത്തിലായി എത്തിയിരുന്നു. ഇന്ത്യയ്ക്ക് പുറമെ ജമൈക്ക, ഇറാൻ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 16 അംഗ പ്രമുഖ ജൂറി അംഗങ്ങളാണ് മികച്ച ചിത്രങ്ങൾ തെരഞ്ഞെടുത്തത്. അടൂർ ഗോപാലകൃഷ്ണൻ, ടി.വി ചന്ദ്രൻ, രജത് കപൂർ, സോഹൻ റോയ്, സിനിമാതാരം വിനീത് കുമാർ തുടങ്ങി ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു അവാഡ് ദാനം. ബെസ്റ്റ് സ്റ്റുഡൻറ് ഷോർട്ട് ഫിലിം ഫസ്റ്റ് റണ്ണർ അപ്പ് അവാർഡ് അട്ടപ്പാടിയിലെ വിദൂര ഗ്രാമ പ്രദേശത്തെ പ്രൈമറി വിദ്യാലയമായ കാരറയിലെ കുട്ടികൾക്ക് ഏറെ അഭിമാനം നൽകുന്ന ഒന്നായി.