വ്യാജ ഓഡിഷനിൽ വഞ്ചിക്കപ്പെട്ട അനുഭവം വെളിപ്പെടുത്തി നടൻ ശിവ ഹരിഹരൻ.
മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം 3 തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ആഗോള തലത്തിൽ കളക്ഷനിൽ വമ്പൻ നേട്ടവും ചിത്രം നേടുന്നുണ്ട്. രണ്ട് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രം മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റാവുമോ എന്നാണ് പ്രേക്ഷകർ ഒന്നടങ്കം ഉറ്റുനോക്കുന്നത്.
വീണ നന്ദകുമാറിനൊപ്പം ചിത്രത്തിൽ മാധ്യമപ്രവർത്തകന്റെ കഥാപാത്രമായെത്തിയ ശിവ ഹരിഹരൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്. തനിക്കുണ്ടായ ഫേക്ക് ഓഡിഷൻ അനുഭവത്തെ കുറിച്ചാണ് ശിവ ഹരിഹരൻ പറഞ്ഞത്. ഒഎൽഎക്‌സിൽ ഓഡിഷൻ കോൾ കണ്ട് താൻ പങ്കെടുത്തെന്നും കൂടെ അവർക്ക് പതിനായിരം രൂപയും കൊടുത്തതെന്നും ശിവ ഹരിഹരൻ പറയുന്നു. സിനിമയുടെ തുടക്കക്കാലത്താണ് തനിക്ക് ഇത്തരമൊരു അനുഭവമുണ്ടായതെന്നും ശിവ ഹരിഹരൻ കൂട്ടിച്ചേർത്തു. റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലായിരുന്നു ശിവ ഹരിഹരന്റെ പ്രതികരണം.
"ഓഡിഷന്‍ ഫേക്ക് ആണോ എന്നറിയാന്‍ ഇപ്പോൾ കുറെ കൂടി എളുപ്പമാണ്. പ്രൊഡക്ഷന്‍ ഹൗസിന്റെ പേജുണ്ടാകും. അതില്‍ മെസേജ് അയച്ചാല്‍ അവര്‍ തന്നെ പറയും. വാഴ 3യുടേയും ആശിര്‍വാദിന്റെ സിനിമയുടേയും ഫേക്ക് ഓഡിഷനുകളുണ്ടായിരുന്നു. അത് എല്ലാ കാലത്തും ഉണ്ടാകാറുണ്ട്. ഞാന്‍ ശ്രമിച്ചു കൊണ്ടിരുന്ന 2016 ലൊക്കെ ഓഡിഷന്‍ ഫേക്ക് ആണോ എന്ന് അറിയാന്‍ പോലും സാധിച്ചിരുന്നില്ല. ഞാന്‍ പറ്റിക്കപ്പെട്ടിട്ടുണ്ട്. ആ ഓഡിഷന്‍ കോള്‍ വന്നത് ഒഎല്‍എക്‌സിലായിരുന്നു. അപ്പോള്‍ ഒന്നും അറിയില്ല. സിനിമയില്‍ എങ്ങനെയെങ്കിലും കയറണം എന്നതില്‍ ഒഎല്‍എക്‌സില്‍ ഓഡിഷന്‍ കോള്‍ കണ്ടപ്പോള്‍ കൊടുത്തു." ശിവ ഹരിഹരൻ പറയുന്നു.
"എറണാകുളത്ത് വന്ന് ഓഡിഷനില്‍ പങ്കെടുത്തു. പോര്‍ട്ട്‌ഫോളിയോ എടുക്കാനാണെന്ന് പറഞ്ഞ് പതിനായിരം രൂപയും വാങ്ങി. എടുത്തു തന്ന ഫോട്ടോ ആണെങ്കില്‍ കച്ചറ ഫോട്ടോസും. അങ്ങനെ പറ്റിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴും ഇത്തരത്തിലുള്ള വ്യാജ ഓഡിഷനുകളുണ്ട്. അത് തിരിച്ചറിയാനുള്ള മാര്‍ഗങ്ങളുണ്ട്. ഒന്നാമത്തേത് ഫെഫ്കയുടെ സംവിധാനമുണ്ട്. അവിടെ വിളിച്ച് ചോദിക്കാം. അല്ലെങ്കില്‍ പ്രൊഡക്ഷന്‍ ഹൗസുമായി നേരിട്ട് ബന്ധപ്പെടാം. പണ്ടൊക്കെ ഓഡിഷന്‍ ഫോര്‍ യു പോലുള്ള ജെനുവിന്‍ ആയിട്ടുള്ള പേജുകളുണ്ടായിരുന്നു. ഇപ്പോഴുണ്ടോ എന്നറിയില്ല." ശിവ ഹരിഹരൻ കൂട്ടിച്ചേർത്തു.
അതേസമയം തിയേറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുന്ന ദൃശ്യം 3 ഒടിടിയിൽ ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് സ്ട്രീം ചെയ്യുക. തിയേറ്റർ പ്രദർശനത്തിന് ശേഷമായിരിക്കും ഇതേ കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ഉണ്ടാവുന്നത്. മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്‍തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോണ്‍, ഇര്‍ഷാദ്, ഗണേഷ് കുമാർ തുടങ്ങിയ താരങ്ങളും സിനിമയിൽ ഉണ്ടാകും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിച്ചിരിക്കുന്നത്. അതേസമയം, ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് 2026 ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യും. അതേസമയം തരുൺ മൂർത്തി സംവിധാനം ചെയുന്ന അതിമനോഹരമാണ് മോഹൻലാലിന്റേതായി ചിത്രീകരണം നടക്കുന്ന സിനിമ.



