നായികയായി അരങ്ങേറുന്ന 'തുടക്കം' എന്ന ചിത്രത്തിൽ തനിക്ക് വേണ്ടി ശബ്ദം നൽകിയത് ആദിത്യ ലക്ഷ്മി ആണെന്ന് വിസ്മയ മോഹൻലാൽ വെളിപ്പെടുത്തിയിരുന്നു.
നായികയായി അരങ്ങേറുന്ന ചിത്രത്തില്‍ തനിക്കുവേണ്ടി ശബ്ദം പകര്‍ന്ന ആളിന്‍റെ പേര് പറഞ്ഞ വിസ്മയ മോഹന്‍ലാലിനെ അഭിനന്ദിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഒരു മാധ്യമത്തില്‍ ഇത് സംബന്ധിച്ച് വന്ന വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് പങ്കുവച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെയാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. “ആദ്യമായിട്ടാണ് ഒരു ആര്‍ട്ടിസ്റ്റ് ശബ്ദം നൽകിയ ആളിന്‍റെ പേര് അഭിമുഖത്തിൽ തുറന്നു പറയുന്നത്. നന്ദി വിസ്മയ. വെല്‍ഡണ്‍”, ഭാഗ്യലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
തനിക്ക് മലയാള ഭാഷ അത്ര വഴങ്ങില്ലെന്നും അരങ്ങേറ്റ ചിത്രമായ തുടക്കത്തില്‍ തന്‍റെ കഥാപാത്രത്തിന് ശബ്ദം നല്‍കിയത് സുഹൃത്തായ ആദിത്യ ലക്ഷ്മി ആണെന്നും വിസ്മയ പറഞ്ഞിരുന്നു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് വിസ്മയ ഇക്കാര്യം പറഞ്ഞത്. 2018 എന്ന വന്‍ വിജയചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. മകളുടെ അരങ്ങേറ്റ ചിത്രത്തില്‍ മോഹന്‍ലാലും അതിഥിവേഷത്തില്‍ എത്തുന്നുണ്ട്. ഇതിനകം സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയാക്കിയ ചിത്രത്തിന് യു/എ 16 പ്ലസ് സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. 139.35 മിനിറ്റ് ആണ് സിനിമയുടെ ദൈര്‍ഘ്യം. അതായത് 2 മണിക്കൂറും 19 മിനിറ്റും. ഓഗസ്റ്റ് 7 നാണ് ചിത്രത്തിന്‍റെ റിലീസ്.
ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ശ്രദ്ധേയമായിരുന്നു. നവംബർ പതിനേഴിന് കുട്ടിക്കാനത്ത് ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ലോഞ്ച് ഒക്ടോബർ മുപ്പതിന് കൊച്ചിയിൽ വച്ച് നടന്നിരുന്നു. ഒരു കൊച്ചു കുടുംബ ചിത്രമെന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ലോഞ്ചിംഗ് വേളയിൽ ഈ ചിത്രത്തെക്കുറിച്ച് പറഞ്ഞിരുന്നു. എന്നാല്‍ തുടക്കം കാത്തുവെച്ചിരിക്കുന്ന കൗതുകങ്ങള്‍ ഒരു കൊച്ചു കുടുംബ ചിത്രം എന്നതില്‍ മാത്രം ഒതുങ്ങില്ല എന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. എമ്പുരാൻ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് നാന്ദി കുറിച്ച ആശിഷ് ജോ ആന്റണി ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മുഖ്യധാരാ സിനിമയുടെ ഭാഗമാകാനൊരുങ്ങുന്നു. എമ്പുരാനിൽ മിന്നായം പോലെ എത്തിയ കഥപാത്രത്തെ ചിത്രം കണ്ടവർ അന്നേ ശ്രദ്ധിച്ചിരുന്നു.

