വിവേക് ഗോപന്‍ 24 പന്തില്‍ 63 റണ്‍സ് നേടി. ഇതില്‍ 7 സിക്സും 1 ഫോറും ഉള്‍പ്പെടുന്നു. 

തിരുവനന്തപുരം: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ മുബൈ ഹീറോസിന്‍റെ ആദ്യ സ്‍പെല്ലില്‍ 116 റണ്‍സ് പിന്തുടര്‍ന്ന കേരള സ്ട്രൈക്കേഴ്സ് ആദ്യ സ്പെല്ലില്‍ 5 വിക്കറ്റിന് 107 റണ്‍സ് നേടി. വന്‍ തകര്‍ച്ചയ്ക്ക് ശേഷം 5 ഓവറിന് ശേഷം വിവേക് ഗോപന്‍ നടത്തിയ വെടിക്കെട്ടാണ് മുംബൈയ്ക്കെതിരെ മാന്യമായ സ്കോറിലേക്ക് കേരളത്തെ എത്തിച്ചത്. കേരളം ഇതോടെ 9 റണ്‍സ് ലീഡ് വഴങ്ങി.

വിവേക് ഗോപന്‍ 24 പന്തില്‍ 63 റണ്‍സ് നേടി. ഇതില്‍ 7 സിക്സും 1 ഫോറും ഉള്‍പ്പെടുന്നു. സൈജു കുറുപ്പുമായി ചേര്‍ന്ന് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് കേരളത്തിന് രക്ഷയായത്. 19 റണ്‍സ് 18 ബോളില്‍ സൈജു കുറുപ്പ് നേടി. ഇവര്‍ ഒഴികെ ആരും കേരള നിരയില്‍ രണ്ടക്കം കടന്നില്ല. ആദ്യത്തെ അഞ്ച് ഓവറിന് ശേഷം വിവേക് ഗോപന്‍റെ ആറാട്ട് തന്നെയാണ് കളത്തില്‍ കണ്ടത്. ഇത് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ കേരളത്തിന്‍റെ കളി കാണാന്‍ എത്തിയ ആരാധകരെയും ആഹ്ളാദത്തിലാക്കി. 

മുംബൈയ്ക്കായി ക്യാപ്റ്റന്‍ റിതേഷ് ദേശ്മുഖ് 3 വിക്കറ്റ് നേടി. 9 റണ്‍സ് മാത്രമാണ് രണ്ട് ഓവറില്‍ റിതേഷ് വഴങ്ങിയത്. റിതേഷിന്‍റെ 2 ഓവറിലെ സ്വിംഗ് ബൌളിംഗ് തുടക്കത്തില്‍ കേരളത്തെ നന്നായി വെള്ളം കുടിപ്പിച്ചു. 

കേരള സ്‍ട്രൈക്കേഴ്‍സിന് എതിരെ മുബൈ ഹീറോസിന് ആദ്യ സ്‍പെല്ലില്‍ 116 റണ്‍സ്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈ താരങ്ങള്‍ ഏഴ് വിക്കറ്റ് നഷ്‍ടത്തിലാണ് ആദ്യ 10 ഓവറില്‍ 116 റണ്‍സ് എടുത്തത്. മുംബൈ ഹീറോസിന്റെ ഓപ്പണര്‍ സാഖിബ് സലീം ആണ് ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്. സെലിബ്രിറ്റി ക്രിക്കറ്റില്‍ സീസണില്‍ കേരള ടീമില്‍ ആദ്യമായി ഇറങ്ങിയ ആന്റണി വര്‍ഗീസ് രണ്ട് വിക്കറ്റ് എടുത്തു.

കാര്യവട്ടത്ത് വൻ സ്‍കോര്‍ ലക്ഷ്യമിട്ട ബോളിവുഡിന്റെ ആദ്യ വിക്കറ്റ് രണ്ടാം ഓവറില്‍ വീണു. രണ്ട് ഫോര്‍ ഉള്‍പ്പടെ ഒമ്പത് റണ്‍സ് എടുത്ത ഓപ്പണര്‍ സാമിര്‍ കൊച്ചാറിനെ രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ വിനു മോഹൻ പ്രശാന്ത് അലക്സാണ്ടറുടെ കൈകളിലെത്തിച്ചു. തുടര്‍ന്ന് എത്തിയ സാഖിബ് രാജ ഭെര്‍വാനിയെ അഞ്ചാമത്തെ ഓവറിന്റെ മൂന്നാം പന്തില്‍ ഉണ്ണി മുകുന്ദൻ റണ്‍ ഔട്ടാക്കി. നാലാമനായി ഇറങ്ങിയ ഷബ്ബിര്‍ അലുവാലിയയുടെ വിക്കറ്റ് വിവേക് ഗോപന് ആണ്. മണിക്കുട്ടൻ ക്യാച്ച് എടുക്കുകയായിരുന്നു.

ഒരു വശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരിക്കുമ്പോഴും പതറാതെ ബാറ്റ് വീശിയ സാഖിബ് സലീമിനെ ആറാമത്തെ ഓവറിന്റെ അവസാന പന്തില്‍ സൈജു കുറുപ്പ് വിവേക് ഗോപന്റെ കൈകളിലെത്തിച്ചു. 18 പന്തുകളില്‍ നിന്ന് മൂന്ന് ഫോറും മൂന്ന് സിക്സും ഉള്‍പ്പടെ 41 റണ്‍സായിരുന്നു സാഖിബിന്റെ സമ്പാദ്യം.

13 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത അപൂര്‍വ ലഖിയയാണ് മുംബൈയെ പിന്നീട് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. അവസാന ഓവറില്‍ കൂറ്റനടിക്ക് മുംബൈ ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. ആന്റണി വര്‍ഗീസ് എറിഞ്ഞ ഓവറില്‍ ആദ്യം ശരദ് കേല്‍ക്കറിനെ ബൗണ്ടറി ലൈനിനരികെ വെച്ച് ഉണ്ണി മുകുന്ദൻ ക്യാച്ച് എടുത്തു. അതേ ഓവറില്‍ അഫ്‍താബിനെ ആന്റണി വര്‍ഗീസ് വിക്കറ്റിനു മുന്നില്‍ കുടുക്കി. മാധവിനെ ആന്റണി തന്നെ റണ്‍ ഔട്ട് ആക്കുകയും ചെയ്‍തു. റിതേഷ് ദേശ്‍മുഖ് റണ്ണൊന്നും എടുത്തില്ല.

ആന്റണി വര്‍ഗീസിന് രണ്ട് വിക്കറ്റ്, കേരള സ്‍ട്രൈക്കേഴ്‍സിനെതിരെ മുംബൈക്ക് മികച്ച സ്‍കോര്‍

അനന്തപുരിയുടെ മണ്ണില്‍ ബംഗാള്‍ ടൈഗേര്‍സിനെ മെരുക്കി ഭോജ്പുരി