'ഗെഹരായിയാം' എന്ന ചിത്രത്തെ കുറിച്ച് നടി ദീപിക പദുക്കോണ്‍.
ദീപിക പദുക്കോണിന്റേതായിട്ടുള്ള ചിത്രം ഇനി പ്രദര്‍ശനത്തിനെത്താനുള്ളത് 'ഗെഹരായിയാമാ'ണ് (Gehraiyaan). ശകുൻ ബത്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ഗെഹരായിയാം' എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായി മാറിയിരുന്നു. ഏറെ സമയമെടുത്താൻ താൻ 'ഗെഹരായിയാമി'ല്‍ അഭിനയിക്കാൻ തയ്യാറായതെന്ന് ദീപിക പദുക്കോണ്‍ പറയുന്നു.
എല്ലാ തരത്തിലുള്ള ആളുകളോട് പ്രേക്ഷകരിൽ സഹാനുഭൂതി വളർത്താനുള്ള ശ്രമമാണ് 'ഗെഹരായിയാമെ'ന്ന് ദീപിക പദുക്കോണ്‍ പറഞ്ഞു. വെളുപ്പോ കറുപ്പോ ഇല്ലെന്ന് 'ഗെഹരായിയാം' എനിക്ക് മനസിലാക്കിത്തന്നു. മനുഷ്യരേയുള്ളൂ. സിനിമയിൽ ഇതുപോലുള്ള കഥാപാത്രങ്ങളെ വേണ്ടത്ര അറിയാത്തതിനാലാണ് നമ്മള്‍ കഥാപാത്രങ്ങളെ തരംതിരിക്കുന്നതെന്നും 'ഗെഹരായിയാമി'ല്‍ 'അലിഷ'യായി അഭിനയിക്കുന്ന ദീപിക പദുക്കോണ്‍ പറഞ്ഞു.
ഇയാള്‍ ഒരു വില്ലനോ നായകനോ ആണെന്ന് പറയാൻ വളരെ എളുപ്പമാണ്. ഞങ്ങള്‍ ഈ കഥാപാത്രത്തെ മാനുഷികമാക്കാനും അവരുടെ പ്രവര്‍ത്തികളുടെ കാരണം മനസിലാക്കാനും ശ്രമിച്ചു. ഞങ്ങള്‍ക്കത് കഴിഞ്ഞു. 'അലിഷ' ആഗ്രഹങ്ങളുള്ള ഒരു വ്യക്തിയാണെന്നും ദീപിക പദുക്കോണ്‍ പറഞ്ഞു.
പലപ്പോഴും ആഗ്രഹങ്ങള്‍ നെഗറ്റീവായിട്ടാണ് മനസിലാക്കാറുള്ളത്, പ്രത്യേകിച്ച് സ്‍ത്രീകളുടെ കാര്യത്തില്‍. അലിഷയെ പോലുള്ള കഥാപാത്രങ്ങള്‍ ജഡ്‍ജ് ചെയ്യപ്പെടുന്നു. മോഹങ്ങളും മെച്ചപ്പെട്ട ജീവിതം ആഗ്രഹിക്കുന്നതും ശരിയാണ്. വികാരവും സഹാനുഭൂതിയും മനസ്സിലാക്കലും ഉള്ള നിമിഷം നിങ്ങൾ കഥാപാത്രത്തിനൊപ്പമാകും. ശകുൻ ബത്ര തന്നോട് കഥ പറഞ്ഞതിന് ശേഷം പ്രോജക്റ്റിന് അനുമതി നൽകാൻ താൻ സമയമെടുത്തുവെന്ന് ദീപിക പദുക്കോണ്‍ വ്യക്തമാക്കി. സെറ്റിൽ ഞാൻ ചെയ്യാൻ ശ്രമിക്കുന്നത് കഥാപാത്രത്തോടും രംഗത്തോടും കഴിയുന്നത്ര സത്യസന്ധത പുലർത്തുക എന്നതാണ്. ഒരു ഇന്റിമസി ഡയറക്‌ടർ 'ഗെഹരായിയാമി'ന് ഉള്ളത് സുരക്ഷിതത്വമുണ്ടാക്കുന്നതായിരുന്നുവെന്നും ദീപിക പദുക്കോണ്‍ പറഞ്ഞു. നമ്മള്‍ യഥാര്‍ഥ ഒരു ജീവിതത്തിലെ ബന്ധങ്ങള്‍ എന്താണെന്നോ സ്‍ക്രീനില്‍ അവ എങ്ങനെയാണ് കാണിക്കേണ്ടതെന്നോ എന്നതില്‍ നിന്ന് കുറേക്കാലം മാറിനിന്നുവെന്നും ദീപിക പദുക്കോണ്‍ പറഞ്ഞു. 'അലിഷ ഖന്ന' എന്ന മുപ്പതുകാരിയുടെ ജീവിതത്തില്‍ കസിൻ 'ടിയ'യുടെയും അവളുടെ പ്രതിശ്രുത വരൻ 'സെയ്‍നി'ന്റെയും വരവുണ്ടാക്കുന്ന മാറ്റങ്ങളാണ് 'ഗെഹരായിയാമി'ന്റെ പ്രമേയം.
