Why I killed Gandhi : ‘വൈ ഐ കിൽഡ് ഗാന്ധി’ നിരോധിക്കണമെന്ന് കോൺഗ്രസ്; പ്രധാനമന്ത്രിക്ക് കത്ത്
എൻസിപി നേതാവും നടനുമായ അമോൽ കോൽഹെയാണ് ഗോഡ്സെയുടെ വേഷം കൈകാര്യം ചെയ്യുന്നത്.
മുംബൈ: റിലീസിനൊരുങ്ങുന്ന ‘വൈ ഐ കിൽഡ് ഗാന്ധി’(Why I killed Gandhi) എന്ന ചിത്രം നിരോധിക്കണമെന്ന് കോൺഗ്രസ്(Congress). ഇക്കാര്യം ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് നേതാക്കൾ കത്തയച്ചു. ജനുവരി 30ന് ഒടിടി പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
മഹാത്മാഗാന്ധിയുടെ ഘാതകനെ നായകനായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് സംസ്ഥാന ഘടകം അധ്യക്ഷൻ നാനാ പടോലെ പറഞ്ഞു. സിനിമ റിലീസ് ചെയ്യാൻ അനുവദിക്കരുതെന്നും പടോലെ ആവശ്യപ്പെട്ടു. സിനിമയ്ക്ക് വിലക്കേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ സിനി വർക്കേഴ്‌സ് അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്. നാഥുറാം ഗോഡ്‌സെയെ മഹത്വവൽക്കരിക്കുന്ന ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അസോസിയേഷൻ കത്തയച്ചു.
പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ‘വൈ ഐ കിൽഡ് ഗാന്ധി’. എൻസിപി നേതാവും നടനുമായ അമോൽ കോൽഹെയാണ് ഗോഡ്സെയുടെ വേഷം കൈകാര്യം ചെയ്യുന്നത്. ഇദ്ദേഹത്തിനെതിരെ നേരത്തെ തന്നെ പാർട്ടിയിൽ വിമർശനം ഉയർന്നിരുന്നു. എന്നാൽ, താൻ ഗാന്ധിയൻ ചിന്തകളിൽ ഉറച്ചു വിശ്വസിക്കുന്ന ആളാണെന്നും ഗോഡ്‌സെയുടെ പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കുന്നില്ലെന്നും അമോൽ പറഞ്ഞു.