സൂപ്പര്‍ സ്റ്റാറിന് അതിന്റെ ആവശ്യമില്ല, 'രജനികാന്ത് സംഘിയല്ല' എന്ന് എന്തുകൊണ്ട് പറഞ്ഞെന്നും മകൾ ഐശ്വര്യ
തന്ത്രം പ്രയോഗിച്ചോ രാഷ്ട്രീയം പറഞ്ഞോ സൂപ്പര്‍ സ്റ്റാറിന്റെ ചിത്രം പ്രചരിപ്പിക്കേണ്ടതില്ലെന്നായിരുന്നു അവരുടെ വാക്കുകൾ.
![Daughter Aishwarya rajinikanth says why she said rajinikanth is not Sanghi ppp Daughter Aishwarya rajinikanth says why she said rajinikanth is not Sanghi ppp](https://static-ai.asianetnews.com/images/01hnybpbw5jxj9yw2xxwwatewj/aishwarya-rajinikanth_363x203xt.jpg)
രജനികാന്ത് 'സംഘി' അല്ലെന്ന പരാമർശം, പുതിയ സിനിമയുടെ പ്രചാരണതന്ത്രം എന്ന ആക്ഷേപം തള്ളി സംവിധായിക ഐശ്വര്യ രജനികാന്ത്. 'ലാൽ സലാം' സിനിമയുമായി ബന്ധപ്പെട്ടുള്ള പരിപാടിയിലാണ് രജനികാന്തിന്‍റെ മകളുടെ വിശദീകരണം. 7 വർഷത്തെ ഇടവേളക്ക് ശേഷം സംവിധായക ആയെത്തുന്ന ലാൽസലാം സിനിമയുടെ ഓഡിയോ ലോഞ്ചിലായിരുന്നു രജനികാന്ത് സംഘി അല്ലെന്ന് മകൾ ഐശ്വര്യ അഭിപ്രായപ്പെട്ടത്. സംഘി അല്ലാത്തത് കൊണ്ടാണ് ലാൽസലാമിൽ അഭിനയിച്ചതെന്ന് കൂടി ഐശ്വര്യ പറഞ്ഞത് സിനിമയുടെ പ്രചാരണ തന്ത്രമെന്ന വിമർശനം പിന്നാലെ ഉയർന്നു.
വിമര്‍ശനങ്ങളോട് ആദ്യമായി പ്രതികരിച്ച ഐശ്വര്യ, സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാൻ ധൈര്യം നൽകിയാണ് അച്ഛൻ തങ്ങളെ വളർത്തിയതെന്നും അതുകൊണ്ട് തന്നെയാണ് അത് തുറന്ന് പറഞ്ഞതെന്നും അവര്‍ പറഞ്ഞു. തന്ത്രം പ്രയോഗിച്ചോ രാഷ്ട്രീയം പറഞ്ഞോ സൂപ്പര്‍ സ്റ്റാറിന്റെ ചിത്രം പ്രചരിപ്പിക്കേണ്ടതില്ലെന്നായിരുന്നു അവരുടെ വാക്കുകൾ. സ്റ്റൈൽ മന്നൻ അതിഥി വേഷത്തിൽ എത്തുന്ന ലാൽസലാമിന് രാജനി റിലീസുകളുടെ പതിവ് ഹൈപ്പില്ലെന്ന വിമർശനങ്ങൾക്കും ഐശ്വര്യ മറുപടി നൽകി. കഥയിലാകട്ടെ അഭിപ്രായത്തിലാകട്ടെ, എഴുത്തിന്റെ ശക്തിയെ എനിക്ക് ബഹുമാനമാണ്, അതിൽ വിശ്വസിക്കുകയും ചെയ്യുന്നു. മാധ്യമങ്ങളുടെയും കാണുന്നവരുടെയും അഭിപ്രായത്തിലാണ്, അവരാണ് ചിത്രത്തെ എവിടെ എത്തിക്കണമെന്ന് തീരുമാനിക്കുന്നതെന്നും ഐശ്വര്യ പറഞ്ഞു. വിഷ്ണു വിശാലും വിക്രണതും പ്രധാന വേഷങ്ങളിൽ എത്തുന്ന ലാൽസലാം വെള്ളിയാഴ്ച ആണ്തിയേറ്ററുകളിൽ എത്തുന്നത്.
'സോഷ്യൽ മീഡിയകളിൽ ഞാൻ കാര്യമായി ശ്രദ്ധിക്കാറില്ല. എന്നാൽ അവിടെ നടക്കുന്നതിനെ കുറിച്ചും എന്റ ടീം പറയാറുണ്ട്. ചില പോസ്റ്റുകളും പ്രചാരണങ്ങളും അവർ കാണിച്ചുതരും. ഇവ കാണുമ്പോൾ എനിക്ക് ദേഷ്യം വരുന്നു. ഞങ്ങളും മനുഷ്യരാണ്. ഈയടുത്തായി ഒരുപാട് ആളുകൾ എന്റെ അച്ഛനെ സംഘിയെന്ന് വിളിക്കുന്നുണ്ട്. അത് എന്നെ വേദനിപ്പിക്കുന്നുണ്ടെന്നായിരുന്നു ഐശ്വര്യ നേരത്തെ പറഞ്ഞത്.
സംഘി എന്ന വാക്കിന്റെ അർഥം എന്താണെന്ന് എനിക്കറിയില്ലായിരുന്നു. ഇത് എന്താണെന്ന് ചിലരോട് ചോദിച്ചു. ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കുന്നവരെയാണ് സംഘിയെന്ന് വിളിക്കുന്നതെന്ന് അവർ പറഞ്ഞു. ഇപ്പോൾ ഞാൻ ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു, രജനികാന്ത് ഒരു സംഘിയല്ല. സംഘിയായിരുന്നെങ്കിൽ അദ്ദേഹം 'ലാൽസലാം' പോലൊരു ചിത്രം ചെയ്യില്ലായിരുന്നു. ഒരുപാട് മനുഷ്യത്വമുള്ളയാൾക്കേ ഈ ചിത്രം ചെയ്യാനാകൂ', എന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടിയുള്ള നാടകമാണ് ഐശ്വര്യ നടത്തിയതെന്ന വിമര്‍ശനം ഉയര്‍ന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം