നവാഗതനായ ജിതിൻ ടി സുരേഷ് സംവിധാനം ചെയ്ത 'ധീരം' എന്ന ക്രൈം ത്രില്ലർ സിനിമയ്ക്ക് സൗദി അറേബ്യ, കുവൈറ്റ് ഉൾപ്പെടെയുള്ള ജി.സി.സി രാജ്യങ്ങളിൽ വിലക്ക്. ചിത്രത്തിൽ ഒരു ട്രാൻസ്ജെൻഡർ വ്യക്തി അഭിനയിച്ചതാണ് സൗദിയിലെ പൂർണ്ണമായ നിരോധനത്തിന് കാരണം.
നവാഗതനായ ജിതിൻ ടി സുരേഷ് സംവിധാനം ചെയ്ത ഈ മലയാള ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സൗദി അറേബ്യ കുവൈറ്റ് ഉൾപ്പെടെ ജി.സി.സിയിലും റിലീസ് ചെയ്യുന്നത് വിലക്കി. ഡിസംബർ 5ന് കേരളത്തിൽ വലിയ സ്‌ക്രീനുകളിൽ എത്തിയെങ്കിലും, വിദേശ റിലീസ് നിരോധിച്ചിരിക്കുന്നു. ചിത്രത്തിലെ ഒരു കഥാപാത്രത്തെ ട്രാൻസ്‌ജെൻഡർ വ്യക്തി അവതരിപ്പിക്കുന്നു. ഇതാണ് സിനിമ നിരോധിക്കാൻ കാരണമായത്. കുവൈറ്റിൽ റിലീസ് ചെയ്യുന്ന ധീരത്തിൽ ട്രാൻസ്‌ജെൻഡർ രംഗങ്ങൾ നിരോധിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. എന്നാൽ സൗദി അറേബ്യ സെൻസർ ബോർഡ് രാജ്യത്ത് റിലീസ് ചെയ്യുന്നത് പൂർണ്ണമായും വിലക്കിയിട്ടുണ്ട്.
വിലക്കിനെ കുറിച്ച് സംവിധായകൻ ജിതിൻ പറഞ്ഞത് ഇങ്ങനെ, “നിലവിൽ, ധീരം ജി.സി.സിയിൽ റിലീസ് ചെയ്യാൻ കഴിയില്ല. സൗദി സെൻസർ ബോർഡിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ച്, ഒരു ട്രാൻസ്ജെൻഡർ വ്യക്തി അഭിനേതാക്കളിൽ ഉള്ളതിനാൽ ചിത്രം അവിടെ റിലീസ് ചെയ്യാൻ കഴിയില്ല. ചിത്രത്തിലെ ട്രാൻസ്‌ജെൻഡർ രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുവൈറ്റിൽ നിന്ന് ഞങ്ങൾക്ക് ഒരു നിർദ്ദേശവും ലഭിച്ചു. അവരുടെ ഭാഗങ്ങൾ നീക്കം ചെയ്താൽ അത് റിലീസ് ചെയ്യാമെന്ന് അവർ പറയുന്നു. പക്ഷേ സിനിമ സൗദി അറേബ്യയിൽ റിലീസ് ചെയ്യാൻ കഴിയില്ല.”
"ആ അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഞങ്ങൾ അവരുടെ ലിംഗഭേദം നോക്കിയിരുന്നില്ല. മറുവശത്ത്, സമൂഹത്തിൽ LGBTQIA+ സാധാരണ നിലയിലാക്കാനും ഞങ്ങൾ ആഗ്രഹിച്ചു,", എന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ (CBFC) നിന്ന് ധീരം A റേറ്റിംഗ് നേടിയിട്ടുണ്ട്. ഒരു പക്കാ ഇൻവെസ്റ്റിഗേഷൻ ചിത്രം, ആക്ഷൻ രംഗങ്ങളും ഒപ്പം ത്രില്ലർ ചേരുവയിൽ എത്തുന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ ലക്ഷ്യത്തെ പിന്തുടരുമ്പോഴാണ് കഥ വികസിക്കുന്നത്. ഒരു ജാതി ജാതകം, മരണമാസ് തുടങ്ങിയ സിനിമകളും മിക്ക ഗൾഫ് രാജ്യങ്ങളിലും LGBTQIA+ പരാമർശങ്ങൾ കാരണം മുൻപ് നിരോധിച്ചിരുന്നു. റെമോ എൻ്റർടെയ്ൻമെൻ്റ്, മലബാർ ടാക്കീസ് എന്നിവയുടെ ബാനറിൽ ഹാരിസ് അമ്പഴത്തിങ്കൽ, റിമോഷ് എന്നിവർ ചേർന്നാണ് ധീരം നിർമ്മിച്ചിരിക്കുന്നത്.



