വലിയ തുക ചോദിക്കുന്നവർ വീട്ടിലിരിക്കുമെന്ന് നിർമാതാവും ഫിലിം ചേംബര്‍ പ്രസിഡന്‍റുമായ ജി. സുരേഷ് കുമാർ നേരത്തെ പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു.

ഴിഞ്ഞ കുറേകാലങ്ങളായി മലയാള സിനിമയിൽ പ്രതിഫലവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണ്. സൂപ്പർ താരങ്ങൾ ഉൾപ്പടെയുള്ളവർ സിനിമകൾ പരാജയപ്പെട്ടാലും വൻ തുകകൾ പ്രതിഫലമായി ചോദിക്കുന്നു എന്നതാണ് ഇതിന് കാരണം. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ കമൽ. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഓരോ സിനിമകൾ വിജയിക്കുമ്പോൾ പ്രതിഫലം കൂട്ടുന്നത് പോലെ സിനിമകൾ പരാജയപ്പെടുമ്പോൾ കുറയ്ക്കണമെന്ന് കമൽ പറയുന്നു. അല്ലെങ്കിൽ ഒരു നിർമാതാവിനെ സംബന്ധിച്ച് പ്രതിഫല തുക താങ്ങാൻ കഴിയില്ലെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

"ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം അവന്റെ കലാവിഷ്കാരത്തിന് വിലയിടുന്നത് അവൻ തന്നെയാണ്. അതിൽ ഇടപെടേണ്ട അവകാശം നമുക്ക് ഇല്ല എന്നതാണ് സത്യം. വളരെ പ്രായോ​ഗികമായി ചിന്തിക്കുമ്പോൾ, ഒരു സിനിമ ഓടുമ്പോൾ നടൻ അല്ലെങ്കിൽ താരം പ്രതിഫലം കൂട്ടുമ്പോൾ, രണ്ടോ മൂന്നോ സിനിമകൾ പരാജയപ്പെടുമ്പോൾ പ്രതിഫലം കുറയ്ക്കാൻ അവർ തയ്യാറാകുന്നില്ല. അതിനൊരു ബാലൻസിം​ഗ് വേണമെന്നാണ് എനിക്ക് പറയാനുള്ളത്. ഓരോ സിനിമകൾ വിജയിക്കുമ്പോൾ പ്രതിഫലം കൂട്ടുമ്പോൾ, സിനിമകൾ പരാജയപ്പെടുമ്പോൾ കുറയ്ക്കണം. അല്ലെങ്കിൽ ഒരു നിർമാതാവിനെ സംബന്ധിച്ച് താങ്ങാൻ കഴിയില്ല. സിനിമകൾ പൊട്ടുമ്പോൾ പ്രതിഫലം കുറയ്ക്കുകയാണെങ്കിൽ താരങ്ങളുടെ നിലപാടിനോട് നമുക്ക് യോജിക്കാൻ കഴിയും. അല്ലാത്തിടത്തോളം അതിന് സാധിക്കില്ല", എന്നാണ് കമൽ പറഞ്ഞത്. 

വലിയ തുക ചോദിക്കുന്നവർ വീട്ടിലിരിക്കുമെന്ന് നിർമാതാവും ഫിലിം ചേംബര്‍ പ്രസിഡന്‍റുമായ ജി. സുരേഷ് കുമാർ നേരത്തെ പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. എങ്കിൽ ആദ്യം വീട്ടിലിരിക്കുക മകൾ കീർത്തി സുരേഷ് ആയിരിക്കുമെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. 

സുരേഷ് കുമാറിന്റെ വാക്കുകൾ ഇങ്ങനെ

അഭിനേതാക്കളുടെ കോസ്റ്റ് വല്ലാണ്ട് കൂടി പോകുകയാണ്. വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന നിലയിലാണ് അവർ ചോദിക്കുന്ന പ്രതിഫലം. അതൊന്നും കൊടുക്കാൻ പറ്റുന്ന രീതിയിൽ അല്ല മലയാള സിനിമ ഉള്ളത്. അങ്ങനെ ഉള്ളവരെ ഒഴിവാക്കി കൊണ്ടുള്ള സിനിമകളാകും ഇനി വരാൻ പോകുന്നത്. വലിയ തുകകൾ ചോദിക്കുന്നവരെ ഒഴിവാക്കുന്ന നടപടി നാളയോ മറ്റന്നാളോ ഉണ്ടാകും. ഇതെല്ലാവർക്കും മുന്നറിയിപ്പാണ്. ചോദിക്കുന്നത് ന്യായമായി ചോദിക്കാം. അന്യായമായി ചോദിക്കരുത്. വല്ലാത്തൊരു പോക്കാണത്. തിയറ്ററിൽ കളക്ഷനില്ല. ആളില്ല. 15 ആൾക്കാർ ഉണ്ടെങ്കിലേ ഷോ തുടങ്ങുള്ളൂ. അത്രയും പേർക്ക് വേണ്ടി തിയറ്ററുകാർ കാത്തിരിക്കുക ആണ്. പല സ്ഥലത്തും ഷോ നടക്കുന്നില്ല. നിർമാതാക്കൾ മാത്രമല്ല, എല്ലാവരും ഇക്കാര്യം മനസിലാക്കണം. പ്രൊഡ്യൂസർ മരം കുലുക്കിയല്ല പണം കൊണ്ടുവരുന്നത്. നോട്ടടിച്ചല്ല കൊണ്ട് വരുന്നത്. അതെല്ലാവരും മനസിലാക്കണം. ആരെ വച്ചായാലും സിനിമ ചെയ്യാം. സിനിമയ്ക്ക് കണ്ടന്റാണ് പ്രധാനം. കണ്ടന്റ് നല്ലതാണെങ്കിൽ സിനിമ ഓടും. അത് ഹിറ്റാകും. ആളുകൾ കാണും അഭിനന്ദിക്കും. ഇവിടെയിനി വലിയ രീതിയിൽ കാശ് വാങ്ങിക്കുന്നവർ വീട്ടിൽ ഇരിക്കുന്ന രീതിയിലേക്കാകും പോകുന്നത്. ഇതൊരു മുന്നറിയിപ്പ് കൂടിയാണ്.

'അമിതാഭ് ബച്ചനോ എനിക്കോ സാധിക്കാത്ത പലതും ബാലയ്യയ്ക്ക് ചെയ്യാനാകും'; രജനികാന്ത്