സംവിധായകനായി മോഹൻലാല്‍ അരങ്ങേറുന്ന ബറോസിനെതിരെ ആരോപണവുമായി മലയാളി എഴുത്തുകാരൻ.

മോഹൻലാല്‍ നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് ബറോസ്. സംവിധായകനായി മോഹൻലാല്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം എന്ന ഒരു പ്രത്യേകതയും ബറോസിനുണ്ട്. അതിനാല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഒരു ചിത്രവുമാണ് ബറോസ്. എന്നാല്‍ ബറോസിനെതിരെ പകര്‍പ്പവകാശ ലംഘനം ആരോപിച്ച് എത്തിയിരിക്കുകയാണ് എഴുത്തുകാരൻ ജോര്‍ജ് തുണ്ടിപ്പറമ്പില്‍.

ജിജോ പുന്നൂസ് എഴുതിയ നോവല്‍ തിരക്കഥയാക്കിയതാണ് ബറോസ് എന്നായിരുന്നു പ്രഖ്യാപിച്ചപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. ഡി ഗാമാസ് ട്രഷര്‍ നോവലാണ് സിനിമയാകുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ നിന്ന് വ്യക്തമായത്. എന്നാല്‍ പിന്നീട് ബറോസ് തന്റെ തിരക്കഥയല്ലെന്ന് വ്യക്തമാക്കി ജിജോ പുന്നൂസ് എത്തിയിരുന്നു. ടി കെ രാജീവ് കുമാര്‍ തന്റെ തിരക്കഥ മാറ്റി എഴുതിയതാണ് എന്ന് സംവിധായകനുമായ ജിജോ പുന്നൂസ് വ്യക്തമാക്കിയിരുന്നു.

മായ എന്ന പേരില്‍ പ്രസിദ്ധീകരിച്ച തന്റ നോവലാണ് മോഹൻലാലിന്റെ ബറോസ് എന്ന സിനിമ ആകുന്നതെന്നാണ് ജോര്‍ജ് തുണ്ടിപ്പറമ്പില്‍ വാദിക്കുന്നത്. മായയുടെ കോപ്പി രാജീവ് കുമാറിന് തന്റെ സുഹൃത്ത് നല്‍കിയിരുന്നു. ജിജോ പുന്നൂസുമായി ചേര്‍ന്ന് നോവല്‍ സിനിമയാക്കും എന്ന് രാജീവ് കുമാര്‍ സുഹൃത്തിനോട് പറഞ്ഞിരുന്നു എന്നും ജോര്‍ജ് അവകാശപ്പെടുന്നു. മായ എന്ന പതിനെട്ടുകാരിയുടെ കാഴ്‍ചപ്പാടിലൂടെയാണ് തന്റെ നോവല്‍ എന്നും മോഹൻലാലിന്റെ ബറോസ് സിനിമയുടെ പ്രമേയവുമായി സാമ്യം ഉണ്ടെന്നും ജോര്‍ജ് പറയുകയും ചെയ്യുന്നു.

ബറോസ് റിലീസ് ചെയ്യാതിരിക്കാൻ ചിത്രത്തിന്റെ സംവിധായകൻ മോഹൻലാലിനും ജിജോയ്‍ക്കും രാജീവ് കുമാറിനും ആരോപണം ഉന്നയിച്ച ജോര്‍ജ് ലീഗല്‍ നോട്ടീസയച്ചിട്ടുണ്ട്. നിധി കാക്കുന്നതാണ് മായയുടെയും പ്രമേയം. മായ എന്ന പുസ്‍തകവുമായി ബറോസ് സിനിമയുടേതായി പ്രചരിക്കുന്നവയുമായി സാമ്യം ഉണ്ടെന്ന് ബോധ്യമായെന്നും പറയുന്നു ജോര്‍ജ് തുണ്ടിപ്പറമ്പില്‍. സംവിധായകൻ മോഹൻലാല്‍ ജോര്‍ജ് തുണ്ടിപ്പറമ്പിലിന്റെ ആരോപണത്തില്‍ പ്രതികരിച്ചിട്ടില്ല.

Read More: അത്ഭുതം കാട്ടി ദേവദൂതൻ, കോടികളുടെ കളക്ഷൻ, ഇനി ആ രാജ്യങ്ങളിലേക്ക് എത്തുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക