സംവിധായകൻ രാജസേനന്റെ അഭിപ്രായത്തിൽ, നടൻ ഇന്ദ്രൻസിന്റെ വിനയം ആത്മാർത്ഥമാണ്. കോമഡി താരമായിരുന്ന ഇന്ദ്രൻസ് ഇത്രയും ഉയരങ്ങളിലെത്തുമെന്ന് കരുതിയില്ലെങ്കിലും, അദ്ദേഹത്തിന്റെ അഭിനയമികവ് പണ്ടേ തിരിച്ചറിഞ്ഞിരുന്നുവെന്നും പറഞ്ഞു.
മലയാളികളുടെ പ്രിയ നടനാണ് ഇന്ദ്രൻസ്. തയ്യൽക്കാരനായി സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം പിന്നീട് കോമഡി താരമായി ബിഗ് സ്ക്രീനിൽ എത്തി. പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിത്തിൽ ചെറുതും വലുതുമായ ക്യാരക്ടർ റോളുകളും ചെയ്ത ഇന്ദ്രൻസ് ഇന്ന് മലയാള സിനിമയുടെ മുഖം കൂടിയാണ്. കറുപ്പ് എന്ന സൂര്യ ചിത്രത്തിലൂടെ പാൻ ഇന്ത്യൻ വിസിബിലിറ്റിയിലേക്കും ഇന്ദ്രൻസ് കടന്നു കഴിഞ്ഞു. കരിയറിൽ അത്രയും ഉന്നതിയിൽ നിൽക്കുമ്പോഴും വളരെ സൗമ്യനായ താരത്തെയാണ് നമ്മൾ കണ്ടിട്ടുള്ളത്. എന്നാൽ ഇന്ദ്രൻസിന് മറ്റൊരു മുഖം കൂടി ഉണ്ടെന്ന് പറയുകയാണ് സംവിധായകൻ രാജസേനൻ.
രാജസേനന്റെ വാക്കുകൾ ഇങ്ങനെ
അയാളുടെ ഏത് കാര്യവും ശ്രദ്ധിക്കുന്നൊരാളാണ് ഞാന്‍. അദ്ദേഹത്തിന്‍റെ വിനയം കാപട്യമാണെന്ന് പറഞ്ഞപ്പോള്‍ അതിന് മറുപടി കൊടുത്തത് ഞാനാണ്. എത്ര വര്‍ഷമായി നേരിട്ട് കണ്ടിട്ടുള്ളവരാണ് ഞങ്ങള്‍. ‘കടിഞ്ഞൂല്‍ കല്യാണം’ സിനിമ മുതല്‍ എനിക്ക് പുള്ളിയെ പരിചയമുണ്ട്. ആ സമയത്ത് കോസ്റ്റ്യൂം ബോക്സിന്‍റെ പുറത്ത് ഊണും കഴിഞ്ഞിട്ട് വന്ന് ട പോലെ കിടന്നുറങ്ങുന്ന ഇന്ദ്രന്‍ ഇന്നും അത് തന്നെയാണ്. അങ്ങേര്‍ക്ക് നാഷണല്‍ അവാര്‍ഡ് കിട്ടി. സ്റ്റേറ്റ് അവാര്‍ഡുകള്‍ വാരിക്കൂട്ടി. ഇദ്ദേഹത്തിന്‍റെ വിനയത്തെ കളിയാക്കുന്നവര്‍ക്ക് അദ്ദേഹത്തിന്‍റെ വേറൊരു മുഖം അറിഞ്ഞൂടാ. ദേഷ്യം വന്നാല്‍.. നന്നായിട്ട് ഫയര്‍ ചെയ്യുന്ന ആളാണ്. അയാളെ ഇട്ട് ചൊറിഞ്ഞ് കഴിഞ്ഞാല്‍ ഭയങ്കരമായിട്ട് ദേഷ്യം വരും. അപ്പോള്‍ തന്നെ മനസിലായില്ലേ? ആ വിനയം സത്യസന്ധമാണ്. എന്ന് കരുതി ഒരാള് തോളത്ത് കയറിയിരുന്ന് ചൊറിഞ്ഞ് കഴിഞ്ഞാല്‍ എങ്കില്‍ പോയി തീര്‍ന്ന്. പരസ്പര ബഹുമാനം ഇല്ലാതെ സംസാരിക്കാന്‍ പറ്റില്ല. പ്രതികരിക്കും. അതിപ്പോള്‍ ആരായാലും. അതൊക്കെ കൊണ്ടാണ് ഇന്ദ്രന്‍സിനെ എനിക്ക് ഏറെ ഇഷ്ടം. സത്യസന്ധമായിട്ട് ചിന്തിക്കുന്ന പെരുമാറുന്ന ജീവിക്കുന്ന ഒരാളാണ്. അദ്ദേഹത്തെ ദൈവം നന്നായിട്ട് കടാക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇന്ദ്രന്‍ വലിയ ദൈവ വിശ്വാസിയാണോ എന്ന് ചോദിച്ച് കഴിഞ്ഞാല്‍ അല്ല. പുള്ളി കുമ്പിട്ട് തൊഴുന്നതൊന്നും ഞാനിതുവരെ കണ്ടിട്ടില്ല.
കറുപ്പിന്‍റെ റിവ്യൂ കണ്ട ഉടനെ പുള്ളിയെ വിളിച്ചിരുന്നു. അദ്ദേഹത്തിന്‍റെ രൂപം മുതലാക്കി കൊണ്ടാണ് സിനിമ കിട്ടിയിരുന്നത്. ചെറിയ മുഖവും മെലിഞ്ഞ ശരീരവും. അതൊക്കെ ഇപ്പോള്‍ മാറി. പുള്ളി മനഃപൂര്‍വ്വം അഭിനയിക്കാതെ തന്നെ ഒരു കഥാപാത്രത്തിന്‍റെ മുഖം കിട്ടുന്നുണ്ട്. ചില ടിപ്പിക്കല്‍ റോളില്‍ പുള്ളി ചുമ്മാ നിന്നാല്‍ മതി. നിസ്സഹായാവസ്ഥയൊക്കെ ഒരുരക്ഷയും ഇല്ല. കൊട്ടാരം വീട്ടില്‍ അപ്പൂട്ടനില്‍ ആശുപത്രി പൂട്ടി കീ ജയറാമിന്‍റെ കയ്യില്‍ കൊടുക്കുന്നൊരു സീനുണ്ട്. പുള്ളി മാത്രമെ ഫസ്റ്റ് ഷോട്ടിലുള്ളൂ. എനിക്ക് ഇന്നും ഓര്‍മയുണ്ട്. അത് കണ്ട് അവിടെ നിന്ന ഞങ്ങളുടെ കണ്ണ് നിറഞ്ഞ് പോയി. പക്ഷേ അന്നത്തെ ഇന്ദ്രനെ ഇത്രയും പറയത്തില്ല. അന്ന് കോമഡി മാത്രം ചെയ്തിരുന്ന ഇന്ദ്രനാണ്. അന്നേ ഞങ്ങള്‍ പ്രതീക്ഷിച്ചതാണ്. പക്ഷേ ഇത്രയും ഉയരങ്ങളിലേക്ക് കയറിപ്പോകുമെന്ന് സത്യത്തില്‍ കരുതിയിരുന്നില്ല. മൂവി വേള്‍ഡ് മീഡിയയോട് ആയിരുന്നു രാജസേനന്‍റെ പ്രതികരണം.



