'സച്ചിക്ക് ശസ്ത്രക്രിയക്കിടെയല്ല ഹൃദയാഘാതമുണ്ടായത്', പ്രചരണം തെറ്റെന്ന് ചികിത്സിച്ച ഡോക്ടര്‍
'ശസ്ത്രക്രിയക്ക് വേണ്ടി സച്ചിയെ ബോധം കെടുത്തിയിരുന്നില്ല. ശസ്ത്രക്രിയക്കിടയില്‍ അദ്ദേഹം എന്നോട് സംസാരിച്ചിരുന്നു. 11.50 വരെയും സ്റ്റാഫുമായും സംസാരിച്ചു'
തൃശൂര്‍: ഇന്നലെ അന്തരിച്ച സംവിധായകൻ സച്ചിദാനന്ദന് ശസ്ത്രക്രിയക്കിടെയാണ് ഹൃദയാഘാതമുണ്ടായതെന്ന വാർത്ത തെറ്റാണെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോ.പ്രേംകുമാർ. ശസ്ത്രക്രിയ കഴിഞ്ഞ് ആറ് മണിക്കൂറിന് ശേഷമാണ് ഹൃദയാഘാതമുണ്ടായത്. അടിയന്തര ചികിത്സ നൽകിയ ശേഷം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെന്നും ഡോ. പ്രേംകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
സംവിധായകന്‍ സച്ചിക്ക് വിട; ജനപ്രിയ സിനിമയില്‍ കൈയ്യൊപ്പ് ചാര്‍ത്തിയ ആള്‍
"രണ്ട് ശസ്ത്രക്രിയകളുണ്ടായിരുന്നു ഉണ്ടായിരുന്നത്. ആദ്യ ശസ്ത്രക്രിയ സമയത്തായിരുന്നു സച്ചിക്ക് കൂടുതൽ ഭയം. വലത്തെ സൈഡിലെ ഹിപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ മെയ് 1 നായിരുന്നു. മെയ് നാലിന് ഡിസ്ചാര്‍ജായി അദ്ദേഹം വീട്ടിലേക്ക് പോയി. രണ്ടാമത്തെ ശസ്ത്രക്രിയക്കായി ജൂൺ 15 നാണ് ഓപ്പറേഷന്‍ തിയറ്ററിലേക്ക് കൊണ്ടുപോയത്. ശസ്ത്രക്രിയ 6.30 തിന് പൂര്‍ത്തിയാക്കി. അതിന് ശേഷം ഭാര്യ ഐസിയുവില്‍ കയറി അദ്ദേഹവുമായി സംസാരിച്ചിരുന്നു.
സ്പൈനല്‍ അനസ്തേഷ്യയിലാണ് ശസ്ത്രക്രിയ നടത്തിയത്. അദ്ദേഹത്തിന്‍റെ ബോധം കെടുത്തിയിരുന്നില്ല.
ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ഐസിയുവിലേക്ക് ഷിഫ്റ്റ് ചെയ്ത സമയത്താണ് സച്ചിയുടെ ഭാര്യ ഐസിയുവിനുള്ളിൽ കയറി സംസാരിച്ചത്. ശസ്ത്രക്രിയക്കിടയില്‍ അദ്ദേഹം എന്നോടും സംസാരിച്ചിരുന്നു. 11.50 വരെ സ്റ്റാഫുമായും സംസാരിച്ചു. പെട്ടന്നാണ് ഹാര്‍ട്ട് നിലച്ച് പോയത്. ഞങ്ങള്‍ ഉടനെ അടിയന്തര ചികിത്സ നൽകിയ ശേഷം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി". ശസ്ത്രക്രിയക്ക് ഇടയിലാണ് ഇത് സംഭവിച്ചതെന്നരീതിയില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
'മുന്നറിയിപ്പ് തരാതെ വേഗമങ്ങു പോയി'; സച്ചിയുടെ വിയോഗത്തില്‍ ബിജു മേനോന്‍
തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു സംവിധായകൻ സച്ചിയുടെ അന്ത്യം. ഹൈക്കോടതി അഭിഭാഷകൻ കൂടിയായിരുന്ന സച്ചിയുടെ മൃതദേഹം രാവിലെ കൊച്ചിയിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം വൈകീട്ട് രവിപുരം ശ്മശാനത്തിൽ നടക്കും.
'ആ കഥാപാത്രങ്ങളിലൂടെ സച്ചിയേട്ടന്‍ ജീവിക്കും'; സുരാജ് പറയുന്നു