'ഹൃദയത്തോട് ചേര്‍ത്തുവെച്ച ഒരാള്‍', കെ ജി ജോര്‍ജിന്റെ ഓര്‍മയില്‍ മമ്മൂട്ടി
സംവിധായകൻ കെ ജി ജോര്‍ജിന്റെ മരണത്തില്‍ അനുശോചിച്ച് മമ്മൂട്ടിയും വിഡി സതീശനും എ എൻ ഷംസീറും.

മലയാളത്തിന്റെ എക്കാലത്തെയും വിഖ്യാത തിരക്കഥാകൃത്തും സംവിധായകനുമായ കെ ജി ജോര്‍ജ് അന്തരിച്ചു. കാലത്തെ അതിജീവിക്കുന്ന നിരവധി ഇതിഹാസ സിനിമകളിലൂടെ കെ ജി ജോര്‍ജ് ഇനി ഓര്‍മിക്കപ്പെടും. ഹൃദയത്തോട് ചേർത്ത് വച്ചിരുന്ന ഒരാൾകൂടി ഇന്ന് വിട പറയുന്നു എന്നാണ് മമ്മൂട്ടി അനുസ്‍മരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും സ്‍പീക്കര്‍ എ എൻ ഷംസീറും അടക്കമുള്ള പ്രമുഖര്‍ അനുസ്‍മരിച്ചു.
പ്രതിപക്ഷ നേതാവിന്റെ അനുശോചനം
സ്വപ്‍നാടനം പോലെ ഒരു സിനിമാ ജീവിതം അതായിരുന്നു കെ ജി ജോർജ്. മലയാള സിനിമയിൽ നവതരംഗത്തിന് വഴി വെട്ടിയ സംവിധായകൻ. ന്യൂജെൻ എന്ന് നമ്മൾ ഇപ്പോൾ വിശേഷിപ്പിക്കുന്ന സിനിമകളുടെ തലതൊട്ടപ്പനായിരുന്നു അദ്ദേഹം. കഠിനമായ ജീവിതാവസ്ഥകളെ സത്യസന്ധമായി അവതരിപ്പിച്ച സിനിമകൾ . കലാമൂല്യവും വാണിജ്യ സാധ്യതയും ഒരു പോലെ നിലനിർത്തിയ കാലാതിവർത്തിയായ ചലച്ചിത്രങ്ങൾ. ആദാമിന്റെ വാരിയെല്ല് ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമകളിലൊന്നാണ്. പ്രമേയത്തിലെ വ്യത്യസ്‍ത തിരശീലയിൽ യാഥാർഥ്യമാക്കിയ സംവിധായകനാണ് കെ ജി ജോർജ് . ആ സിനിമകളിൽ ഒന്നും സൂപ്പർ താരങ്ങളില്ല , കഥാപാത്രങ്ങൾ മാത്രം. സംവിധായകനായിരുന്നു യഥാർഥ നായകൻ.മലയാള സിനിമയല്ല തെന്നിന്ത്യൻ ചലച്ചിത്ര ലോകം കണ്ട ഏറ്റവും മികച്ച സംവിധായകനാണ് കെ ജി ജോർജ് . അദ്ദേഹത്തിന്റെ സൃഷ്‍ടികൾ എക്കാലവും ഒരു പാഠശാലയായി നിലനിൽക്കും.
നിയമസഭാ സ്‍പീക്കറുടെ അനുശോചനം
സ്വപ്‍നാടനം എന്ന ആദ്യ സിനിമയിലൂടെ തന്നെ സംസ്ഥാന - ദേശീയ പുരസ്‍കാരങ്ങൾ നേടി, മലയാള സിനിമയിൽ തന്റെ ഇടമുറപ്പിച്ച സംവിധായകനാണ് കെ ജി ജോർജ്ജ്. യവനിക, പഞ്ചവടിപ്പാലം, ഇരകൾ, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് തുടങ്ങിയ അദ്ദേഹത്തിന്റെ സിനിമകളെല്ലാം പതിറ്റാണ്ടുകൾക്ക് ശേഷവും മലയാളികൾ മനസ്സിൽ കൊണ്ടുനടക്കുന്നവയാണ്. മലയാളസിനിമയിൽ ചിരസ്‍മരണീയനായ ആ പ്രതിഭാധനന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.
Read More: ഉദയനിധി സ്റ്റാലിൻ ലിയോയെ തടയുന്നോ?, വാര്‍ത്തയില്‍ വിശദീകരണവുമായി നിര്‍മാതാക്കള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക