'യക്ഷി പോയിട്ട് ഒരു ഈനാംപേച്ചിയെ പോലും ഇന്നുള്ളവർക്ക് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല': വിനയൻ
സെപ്റ്റംബർ 8നാണ് പത്തൊമ്പതാം നൂറ്റാണ്ട് റിലീസ് ചെയ്തത്. കയാദു ലോഹര്‍ ആണ് നായികയായി എത്തിയത്.
ഒരിടവേളക്ക് ശേഷം വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുകയാണ്. സിജു വിത്സനെയും വിനയനെയും പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. ആറാട്ടുപുഴ വേലായുധ പണിക്കരായെത്തി സിജു ഏവരെയും അത്ഭുതപ്പെടുത്തിയെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ഈ അവസരത്തിൽ താൻ സിനിമയിൽ നിന്നും മാറി നിന്നതിനെ കുറിച്ച് വിനയൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
തന്റെ നിലപാടുകളിൽ ഉറച്ച് നിന്നതിനാൽ വിലക്ക് നേരിടേണ്ടി വന്നുവെന്നും ടെക്നീഷ്യന്മാരൊന്നും ഇല്ലാതെയാണ് യക്ഷിയും ഞാനും എന്ന സിനിമയൊക്കെ ചെയ്തതെന്നും ആ ചിത്രം തന്റെ മനസ്സിലെ ഫയർ ആയിരുന്നുവെന്നും വിനയൻ പറഞ്ഞു. പത്തൊമ്പതാം നൂറ്റാണ്ട് റിലീസിന് പിന്നാലെ ആയിരുന്നു വിനയന്റെ പ്രതികരണം.
"കുറച്ചുനാൾ സിനിമകളൊന്നും ചെയ്യാൻ സാധിച്ചില്ല. കാര്യങ്ങളൊക്കെ അറിയാമല്ലോ. എന്റെ നിലപാടുകളിൽ ശക്തമായി ഉറച്ചു നിന്നു. അതുകൊണ്ട് ചില വിലക്കുകളൊക്കെ വന്നു. ആ സമയത്ത് ഞാൻ ഇട്ടിട്ട് പോയില്ല. സിനിമ ചെയ്തു. ടെക്നീഷ്യന്മാരൊന്നും ഇല്ലാതെയാണ് യക്ഷിയും ഞാനും എന്ന സിനിമയൊക്കെ ചെയ്തത്. ഈ സിനിമ പക്ഷേ അത്ര വലിയ സംഭവമൊന്നും ആയില്ല. വിനയന് കുറച്ചെങ്കിലും ഫയർ മനസ്സിൽ ഉണ്ടെന്ന് കാണിക്കാൻ വേണ്ടി തന്നെയാണ് ആ സിനിമ ചെയ്തത്. ആ സിനിമ കണ്ടൊന്നും ചെറുപ്പക്കാർ എന്റെ സിനിമകളെ വിലയിരുത്തരുത്. യക്ഷി പോയിട്ട് ഒരു ഈനാംപേച്ചിയെ പോലും ഇന്നുള്ളവർക്ക് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല. കാരണം അതെന്റെ മനസ്സിലെ ഫയർ ആയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ട് പോലുള്ള സിനിമകൾ ചെയ്യാനുള്ള അവസരം നമുക്ക് ഇപ്പോഴാണ് ലഭിച്ചത്. ഇനിയും ഇത്തരം വലിയ പടങ്ങൾ മനസ്സിലുണ്ട്. അതൊക്കെ ചെയ്യണമെന്നാണ് ആഗ്രഹം", എന്നാണ് വിനയൻ പറഞ്ഞത്.
ഇത് വിനയന്റെ ദൃശ്യവിസ്‍മയം, 'പത്തൊമ്പതാം നൂറ്റാണ്ട്' റിവ്യു
സെപ്റ്റംബർ 8നാണ് പത്തൊമ്പതാം നൂറ്റാണ്ട് റിലീസ് ചെയ്തത്. കയാദു ലോഹര്‍ ആണ് നായികയായി എത്തിയത്. ഛായാഗ്രഹണം ഷാജികുമാര്‍, കലാസംവിധാനം അജയന്‍ ചാലിശ്ശേരി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് വി സി പ്രവീൺ, ബൈജു ഗോപാലൻ, ക്യഷ്ണമൂർത്തി, പ്രൊജക്ട് ഡിസൈനര്‍ ബാദുഷ, എഡിറ്റിംഗ് വിവേക് ഹർഷൻ, മേക്കപ്പ് പട്ടണം റഷീദ്, വസ്ത്രാലങ്കാരം ധന്യ ബാലക്യഷ്ണൻ, സൗണ്ട് ഡിസൈൻ സതീഷ്, സ്റ്റില്‍സ് സലീഷ് പെരിങ്ങോട്ടുക്കര, പരസ്യകല ഓള്‍ഡ് മങ്ക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് പാലോട്, അസോസിയേറ്റ് ഡയറക്ടര്‍ ഉബൈനി യൂസഫ്, ആക്ഷന്‍ സുപ്രീം സുന്ദര്‍, രാജശേഖന്‍, മാഫിയ ശശി, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഇക്ബാല്‍ പാനായിക്കുളം, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് രാജന്‍ ഫിലിപ്പ്, ഷെറിന്‍ സ്റ്റാന്‍ലി, പ്രൊഡക്ഷന്‍ മാനേജേഴ്സ് ജിസ്സണ്‍ പോള്‍, റാം മനോഹര്‍, വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.