'രജനി, ശിവരാജ്കുമാർ, മോഹൻലാൽ, പ്രതീക്ഷകൾ ഏറെ'; 'ജയിലർ' കാസ്റ്റിങ് ചർച്ചയാക്കി ട്വിറ്റർ
എലോൺ എന്ന ചിത്രമാണ് മോഹൻലാലിന്റേതായി റിലീസിനൊരുങ്ങുന്ന മലയാള സിനിമ.
തമിഴ് സിനിമാസ്വാദകർ പ്രഖ്യാപന സമയം മുതൽ കാത്തിരിക്കുന്ന ചിത്രമാണ് രജനീകാന്ത് നായകനായി എത്തുന്ന 'ജയിലർ'. ബീസ്റ്റിന് ശേഷം നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേതായി പുറത്തുവരുന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. മലയാളികളുടെ പ്രിയതാരം മോഹൻലാലും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുവെന്ന് കഴിഞ്ഞ ദിവസം നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് അറിയിച്ചിരുന്നു. കൂടാതെ മോഹൻലാലിന്റെ ക്യാരക്ടർ ലുക്കും പുറത്തുവിട്ടു. ഇതിന് പിന്നാലെ ജയിലറിലെ കാസ്റ്റിങ്ങിനെ കുറിച്ചുള്ള ചർച്ചകൾ ട്വിറ്ററിൽ സജീവമാകുകയാണ്.
കന്നഡ സൂപ്പർ താരം ശിവരാജ്കുമാർ, രജനീകാന്ത്, മോഹൻലാൽ, വിനായകൻ, രമ്യാകൃഷ്ണൻ തുടങ്ങിയവരുടെ ചിത്രങ്ങൾ പങ്കുവച്ച് കൊണ്ടാണ് ചർച്ചകൾ. ശിവരാജ്കുമാർ, രജനീകാന്ത്, മോഹൻലാൽ തുടങ്ങിയ സൂപ്പർ താരങ്ങൾ ജയിലറിൽ എത്തുമ്പോൾ പ്രതീക്ഷകൾ ഏറെ എന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. 'ബ്ലോക് ബസ്റ്റർ കോമ്പോ, 1000 കോടി ക്ലബ്ബിൽ ഇടം പിടിക്കാൻ പോകുന്ന മാസ് എന്റർടെയ്നർ', എന്നിങ്ങനെ പോകുന്നു പ്രേക്ഷക പ്രതികരണങ്ങൾ. ഒപ്പം മോഹൻലാൽ മാഫിയ രാജാവാണെന്നും വില്ലനായാണ് സിനിമയില്‍ എത്തുന്നതെന്നും കഥകൾ പ്രചരിക്കുന്നുണ്ട്.
ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ജയിലര്‍. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫര്‍. അണ്ണാത്തെയ്ക്കു ശേഷം എത്തുന്ന രജനീകാന്ത് ചിത്രമാണിത്.
അതേസമയം, എലോൺ എന്ന ചിത്രമാണ് മോഹൻലാലിന്റേതായി റിലീസിനൊരുങ്ങുന്ന മലയാള സിനിമ. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും എലോണിന് ഉണ്ട്. സിനിമ ജനുവരി 26ന് തിയറ്ററിലെത്തും. ചിത്രം ഡയറക്ട് ഒടിടി റിലീസ് ആയി എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. ചിത്രം തിയറ്ററിൽ എത്തിക്കാൻ പറ്റില്ലെന്നും വന്നാൽ ലാഗ് ആണെന്ന് ജനങ്ങൾ പറയുമെന്നും സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് തിയറ്റർ റിലീസിലേക്ക് അണിയറ പ്രവർത്തകർ തിരിയുക ആയിരുന്നു.
'ഈ വിജയം അവരുടെ കൂടെ കഠിനപ്രയത്നത്തിന്റേത്': 'മാളികപ്പുറം' ടീമിനെ പ്രശംസിച്ച് ഉണ്ണി മുകുന്ദൻ