അജയ് ദേവ്ഗൺ നായകനാകുന്ന 'ദൃശ്യം 3' ഹിന്ദി പതിപ്പ് 'ദൃശ്യം: ദി കൺക്ലൂഷൻ' ഒക്ടോബർ 2-ന് തിയേറ്ററുകളിലെത്തും. മലയാളം ഒറിജിനലിൽ നിന്ന് കഥയിൽ മാറ്റങ്ങളോടെയാണ് ചിത്രം എത്തുന്നത്.
ദൃശ്യം 3 ഹിന്ദി പതിപ്പായ 'ദൃശ്യം: ദി കൺക്ലൂഷൻ' റിലീസിനൊരുങ്ങുകയാണ്. ഒക്ടോബർ 2 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. അജയ് ദേവ്ഗൺ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. കൂടാതെ പ്രകാശ് രാജ്, ശ്രിയ ശരൺ, തബു, ഇഷ ദത്ത എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അഭിഷേക് പഥക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ നാളെ പുറത്തുവരുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്.
ദൃശ്യം 3 കണ്ട മലയാളികളും അല്ലാത്തവരുമായ പ്രേക്ഷകര്‍ ഹിന്ദി റീമേക്കിനുവേണ്ടി ഇത്തവണ കൂടുതല്‍ കാത്തിരിക്കുന്നുണ്ട്. അതിനൊരു കാരണവുമുണ്ട്. മലയാളം ഒറിജിനലില്‍ നിന്ന് കഥയില്‍ ചില മാറ്റങ്ങളോടെയാവും ഹിന്ദി റീമേക്ക് എത്തുക. ജീത്തു ജോസഫ് തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഹിന്ദി പ്രേക്ഷകരുടെ അഭിരുചി അനുസരിച്ച് തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതായാണ് അവര്‍ അറിയിച്ചതെന്നും വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും ജീത്തു അറിയിച്ചിരുന്നു. മലയാളം ഒറിജിനല്‍ കണ്ടവര്‍ക്കും ആകാംക്ഷ സൃഷ്ടിക്കുന്ന ഘടകം ഇതാണ്.
ഏത് ചിത്രവും റീമേക്ക് ചെയ്യുന്നവര്‍ തങ്ങളുടെ പ്രേക്ഷകരുടെ അഭിരുചികളും സാംസ്കാരികമായ വ്യത്യാസങ്ങളുമൊക്കെ മുന്നില്‍ക്കണ്ട് ചില തിരുത്തലുകള്‍ റീമേക്കുകളില്‍ വരുത്താറുണ്ട്. എന്നാല്‍ ദൃശ്യം പോലെ ഒരു ത്രില്ലര്‍ ഫ്രാഞ്ചൈസിയുടെ റീമേക്കില്‍ അങ്ങനെ യഥേഷ്ടം മാറ്റങ്ങള്‍ സാധിക്കില്ല. അവിടെയാണ് ദൃശ്യം 3 വ്യത്യസ്തമാവുന്നത്. ദൃശ്യം ആദ്യ രണ്ട് ഭാഗങ്ങള്‍ പോലെയല്ല ജീത്തു ദൃശ്യം 3 ഒരുക്കിയിരിക്കുന്നത്. ത്രില്ലിംഗ് ഘടകങ്ങള്‍ ഉണ്ടെങ്കിലും കേന്ദ്ര കഥാപാത്രമായ ജോര്‍ജുകുട്ടിയുടെ മാനസിക തലത്തിലാണ് ചിത്രത്തില്‍ പ്രാധാന്യം. ഇതില്‍ ഹിന്ദി റീമേക്കുകാര്‍ മാറ്റം വരുത്തുമ്പോള്‍ അതിന്‍റെ ഫൈനല്‍ ഔട്ട് എങ്ങനെ വരും എന്നത് മലയാളി പ്രേക്ഷകരിലും കൗതുകം സൃഷ്ടിക്കുന്നുണ്ട്. ഒക്ടോബര്‍ 2 നാണ് ചിത്രത്തിന്‍റെ റിലീസ്. ഹിന്ദി ദൃശ്യം ആദ്യ ഭാഗത്തില്‍ കഥയില്‍ പ്രാധാന്യമുള്ള ദിവസമായിരുന്നു ഇത്.



